മുംബൈ: ഇന്ത്യയിൽ ഇന്നാണ് കോവിഡ് വാക്സിനേഷൻ ആരംഭിച്ചത്. മഹാമാരിയെ പ്രതിരോധിക്കാൻ ആദ്യ ഘട്ടത്തിൽ ആരോ​ഗ്യ പ്രവർത്തകർക്കാണ് വാക്സിൻ നൽകുന്നത്. രാജ്യമെങ്ങും വലിയ പ്രതീക്ഷയോടെയാണ് കോവിഡ് വാക്സിനേഷനെ കാണുന്നത്. ഇപ്പോഴിതാ, കോവിഡ് വാക്സിനേഷൻ വലിയ ആഘോഷമാക്കുകയാണ് ബിജെപി പ്രവർത്തകർ. പടക്കം പൊട്ടിച്ചും മൺചെരാതുകൊളുത്തിയും ആരംഭിച്ച ആഘോഷങ്ങൾ അതിന്റെ തീവ്രതയിൽ എത്തിയതോടെ കൊറോണ വൈറസിന്റെ കോലവും പ്രവർത്തകർ കത്തിക്കുകയായിരുന്നു.

മഹാരാഷ്ട്രയിലാണ് ബിജെപി പ്രവർത്തകർ കൊറോണ വൈറസിന്റെ കോലം കത്തിച്ചും ആഘോഷം കൊഴുപ്പിച്ചത്. മുംബൈയിലെ ഘട്‌കോപർ പ്രദേശത്താണ് പ്രവർത്തകർ പടക്കം പൊട്ടിച്ചതിനൊപ്പം കൊറോണ വൈറസിന്റെ കോലവും കത്തിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, കോവിഡ് പ്രതിരോധത്തിനായി രാപ്പകൽ അധ്വാനിച്ച ഡോക്ടർമാർ, പൊലീസുകാർ, ശുചീകരണ തൊഴിലാളികൾ എന്നിവർക്ക് ആദരമർപ്പിച്ച് മൺചെരാതിൽ തിരി തെളിയിച്ചും പ്രവർത്തകർ ആഘോഷിച്ചു.

ഇന്ന് രാവിലെ 10.30യോടെയാണ് രാജ്യത്ത് കോവിഡ് വാക്സിനേഷൻ യജ്ഞത്തിന് തുടക്കമായത്. വാക്സിനേഷൻ ക്യാംപെയ്ൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി കോവിഡ് വാക്സിൻ വിതരണോദ്ഘാടനം വീഡിയോ കോൺഫറൻസ് വഴിയാണ് ഉദ്ഘാടനം ചെയ്തത്. രാജ്യത്ത് ആദ്യ ദിവസം മൂന്നു ലക്ഷം പേർക്കാണ് കുത്തിവയ്‌പ്പ്. ലോകത്തന് ഇന്ത്യ മാതൃകയാണെന്നും ഏറ്റവും സുരക്ഷിതമാണ് ഇന്ത്യയുടെ വാക്‌സിന് എന്നും പ്രധാനമന്ത്രി പറഞ്ഞു. വാക്‌സിൻ എടുത്താലും ജാഗ്രത കുറയ്ക്കരുത്. വ്യാജ പ്രചരണങ്ങളിൽ വീഴരുത്. നമ്മുടെ ശാസ്ത്രജ്ഞരെ വിശ്വാസത്തിൽ എടുക്കണം. വാക്‌സിൻ എല്ലാവർക്കും പ്രാപ്യമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

രാജ്യത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി ഇത് ശേഷിയുടേയും കഴിവിന്റേയും ഉദാഹരണമാണെന്നും അറിയിച്ചു. രാജ്യത്തിന്റെ പോരാട്ടം വരും തലമുറയ്ക്കും പ്രേരണയാകും. പ്രതിരോധ പ്രവർത്തനങ്ങളിൽ ജനങ്ങൾ കാണിച്ച ഉത്സാഹം ഇതിനും കാണിക്കണം. ആദ്യഘട്ട വാക്സിൻ വിതരണത്തിന്റെ ചെലവ് കേന്ദ്ര സർക്കാർ വഹിക്കും. ജനുവരി 30നുള്ളിൽ വാക്സിനേഷന്റെ ആദ്യഘട്ടം പൂർത്തിയാക്കും. വാക്സിൻ സ്വീകരിച്ചു കഴിഞ്ഞാലും ജനങ്ങൾ മാസ്‌ക് ധരിക്കണം. രണ്ടാംഘട്ടമാകുമ്പോൾ 30 കോടി ജനങ്ങൾക്ക് വാക്സിൻ ലഭ്യമാക്കും. വാക്സിനായി പ്രയത്നിച്ച ശാസ്ത്രജ്ഞന്മാർക്ക് അഭിനന്ദനങ്ങൾ. രാജ്യത്തിന്റെ വാക്സിൻ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ചെലവ് കുറവും. ഉപയോഗിക്കാനും സൂക്ഷിച്ചുവെയ്ക്കാനും എളുപ്പമാണ്. വാക്സിൻ സ്വീകരിക്കുന്നവർ ഒരു മാസത്തിനുള്ളിൽ രണ്ട് ഡോസ് സ്വീകരിച്ചിരിക്കണം. രാജ്യത്തിന് ഇത് അഭിമാന നിമിഷമെന്നും പ്രധാനമന്ത്രി പറഞ്ഞു.

അതിനിടെ രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം കുറയുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 15,158 പേർക്ക് രാജ്യത്ത് രോഗബാധ സ്ഥിരീകരിച്ചു. ഇതോടെ ഇന്ത്യയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,05,42,841 ആയി. നിലവിൽ രാജ്യത്തെ സജീവ രോഗികളുടെ എണ്ണം 2,11,033 ആണ്. കോവിഡ് മരണങ്ങളും ക്രമാനുഗതമായി കുറയുകയാണ്. 24 മണിക്കൂറിനിടെ 175 മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ കോവിഡ് ബാധിച്ച് രാജ്യത്ത് മരിച്ചവരുടെ എണ്ണം 1,52,093 ആയി. 16,977 പേർ കൂടി രോഗമുക്തരായതോടെ ആകെ രോഗമുക്തി നേടിയവർ 1,01,79715 ആയി. ഈ ആശ്വാസത്തിനിടെയാണ് കോവിഡ് വാക്‌സിനേഷനും തുടങ്ങുന്നത്.

ആദ്യഘട്ടത്തിൽ ആരോഗ്യ പ്രവർത്തകരും കോവിഡ് മുന്നണി പോരാളികളുമടക്കമുള്ള മൂന്നു കോടി പേർക്ക് വാക്സിനുകൾ സൗജന്യമായി നൽകാനാണ് കേന്ദ്ര സർക്കാർ തീരുമാനം. ഇതിനായി രാജ്യമെങ്ങും 3,006 കോവിഡ് വാക്സിനേഷൻ കേന്ദ്രങ്ങൾ തയാറാക്കിയിട്ടുണ്ട്. പൊതു, സ്വകാര്യ മേഖലകളിലെ ആരോഗ്യ പ്രവർത്തകർ, ശുചീകരണ തൊഴിലാളികൾ, സൈനിക, അർദ്ധസൈനിക വിഭാഗങ്ങൾ, ദുരന്ത നിവാരണ പ്രവർത്തകർ എന്നിവർക്കാണ് ആദ്യഘട്ടത്തിൽ സൗജന്യ വാക്സിൻ ലഭിക്കുന്നത്. സർക്കാരിന്റെ കൊവാക്സിൻ പോർട്ടലിൽ വാക്സിൻ സ്വീകരിച്ചവരുടെ പേരുകൾ ഉൾപ്പെടുത്തും. പ്രധാനമന്ത്രിയുടെ ഉദ്ഘാടനത്തിന് ശേഷം കോവിഡ് വാക്‌സിൻ വിതരണം തുടങ്ങി.