കൽപറ്റ: ഊരിപ്പിടിച്ച വാളുകൾക്കിടയിൽ കൂടി നടന്നവനെന്ന് വീരവാദം പറഞ്ഞിരുന്ന മുഖ്യമന്ത്രി പിണറായി വിജയന് കറുത്ത മാസ്കുകളോട് പോലും ഭയം. മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിയിൽ കറുത്ത മാസ്ക് ധരിക്കാൻ പൊലീസ് അനുവാദം നൽകിയില്ല. ഇന്നലെ വയനാട് പാക്കേജ് പ്രഖ്യാപിച്ച ചടങ്ങിലാണ് കറുത്ത മാസ്‌ക് ധരിച്ചെത്തിയവരെ പൊലീസ് തടഞ്ഞത്. കറുത്ത മാസ്കുകൾ ധരിച്ചെത്തിയവരെ തടഞ്ഞ പൊലീസ് ഇവർക്ക് ധരിക്കാൻ കളർ മാസ്കുകൾ നൽകുകയായിരുന്നു. അതിന് ശേഷമാണ് ഇവരെ ഹാളിലേക്ക് പ്രവേശിപ്പിച്ചത്.

പിഎസ്.സി സമരത്തിന്റെ പശ്ചാത്തലത്തിൽ പ്രതിപക്ഷ യുവജനസംഘടനകൾ പ്രതിഷേധം പ്രകടിപ്പിച്ചേക്കുമെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെന്നാണ് സൂചന. വൻ പൊലീസ് വലയത്തിലായിരുന്നു ചടങ്ങ് നടന്നത്. ധനകാര്യ മന്ത്രി തോമസ് ഐസക്, വ്യവസായ മന്ത്രി ഇ.പി ജയരാജൻ എന്നിവരും മുഖ്യമന്ത്രിയോടൊപ്പമുണ്ടായിരുന്നു.

വയനാടിന് 7,000 കോടി രൂപയുടെ പഞ്ചവത്സര പാക്കേജാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. കൽപറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിലാണ് അടുത്ത അഞ്ച് വർഷക്കാലയളവിലേക്ക് നടപ്പാക്കാൻ ഉദ്ദേശിക്കുന്ന പദ്ധതികൾ അവതരിപ്പിച്ചത്. കാപ്പിയിൽ നിന്നുള്ള വരുമാനം അഞ്ചു വർഷംകൊണ്ട് ഇരട്ടിയാക്കുക, കാർഷിക മേഖല അഭിവൃദ്ധിപ്പെടുത്തുക, ടൂറിസം മേഖയിൽ കൂടുതൽ വികസനം, യാത്രാക്ലേശം പരിഹരിക്കുക, വിദ്യാഭ്യാസ-ആരോഗ്യ സൗകര്യങ്ങൾ മികവുറ്റതാക്കുക, പരിസ്ഥിതി സന്തുലനാവസ്ഥയ്ക്ക് കോട്ടം തട്ടാതെ ജീവിത നിലവാരം ഉയർത്തുക എന്നിവയാണ് വയനാട് പാക്കേജിന്റെ മുഖ്യലക്ഷ്യങ്ങൾ.