അഹമ്മദാബാദ്: അഹമ്മദാബാദിൽ ഒരു കെമിക്കൽ ഫാക്ടറി ഗോഡൗണിൽ ഉണ്ടായ സ്‌ഫോടനത്തിൽ ഒമ്പത് പേർ വെന്തു മരിച്ചു. ബുധനാഴ്ച ഉച്ചയ്ക്ക് ശേഷമുണ്ടായ സ്ഫോടനത്തിലും തീപിടുത്തത്തിലും കെട്ടിടം ഏതാണ്ട് പൂർണമായും തകർന്നു. സംഭവ സ്ഥലത്ത് നിന്ന് അഗ്നിശമന സേനാംഗങ്ങൾ 18 പേരെ രക്ഷപെടുത്തി. ആശുപത്രിയിൽ പ്രവേശിപ്പിച്ച രണ്ട് പേരുടെ നില ഗുരുതരമാണ്.

ഒൻപത് പേരുടെ മരണം എൽജി ആശുപത്രി അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ട്. കൂടുതൽ പേർ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന നിഗമനത്തിൽ അഗ്‌നിരക്ഷാ സേനാംഗങ്ങൾ തിരച്ചിൽ തുടരുകയാണ്. സ്‌ഫോടനം നടന്ന സ്ഥലത്ത് നിന്ന് ഒമ്പത് പേരുടെ മൃതദേഹം കണ്ടെത്തിയെന്നും ഒൻപത് പേരെ ആശുപത്രിയിൽ പ്രവേശപ്പിച്ചതായും ആശുപത്രി അധികൃതരെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ ഐഎഎൻഎസ് റിപ്പോർട്ട് ചെയ്തു. ഇവരിൽ രണ്ട് പേരുടെ നില ഗുരുതരമാണ്.

സംഭവസ്ഥലത്ത് അവശിഷ്ടങ്ങൾക്കടിയിൽ നിന്ന് അഗ്‌നിരക്ഷാ സേനാംഗങ്ങൾ 18 പേരെ രക്ഷപ്പെടുത്തി. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായാണ് വിവരം. സ്ഫോടനത്തിൽ കെട്ടിടത്തിന്റെ പില്ലറുകളും ബീമുകളും 50 മീറ്റർ അകലേക്ക് പതിക്കുകയും മേൽക്കൂര നിലംപതിക്കുകയും ചെയ്തു. രാസവസ്തുക്കൾക്ക് തീപ്പിടിച്ചതാണ് സ്‌ഫോടന കാരണമെന്ന് കരുതുന്നു.