തിരുവനന്തപുരം: പരമ്പരാഗത മത്സ്യബന്ധന യാനങ്ങളുടെ ഇൻഷുറൻസ് ഗുണഭോക്തൃവിഹിതം അടുത്തവർഷം മുതൽ സർക്കാർ വഹിക്കുമെന്ന് മന്ത്രി സജി ചെറിയാൻ. നിലവിൽ പ്രീമിയത്തിന്റെ 90 ശതമാനം സർക്കാർ വിഹിതവും 10 ശതമാനം ഗുണഭോക്തൃവിഹിതവുമാണ്.

ഇതുമൂലം പലരും ഇൻഷുറൻസ് എടുക്കാൻ താൽപര്യം കാട്ടുന്നില്ല. നിലവിൽ പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ഇൻഷുറൻസ് വിഹിതം പൂർണമായും സർക്കാറാണ് അടക്കുന്നത്. അപകടസാധ്യത കുറക്കുന്നതിന് മറൈൻ ഫൈബർ യാനങ്ങൾക്ക് പകരം പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് എഫ്.ആർ.ബി യാനങ്ങൾ നൽകാനാണ് ആലോചിക്കുന്നത്.

ഇൻഷുറൻസ് പരിരക്ഷക്ക് രജിസ്ട്രേഷൻ ആവശ്യമാണ്. എല്ലാ മത്സ്യത്തൊഴിലാളികൾക്കും രജിസ്‌ട്രേഷൻ നൽകുന്നതിന് സർവേ നടത്തും. വെബ് പോർട്ടൽ അടക്കം സംവിധാനം ഏർപ്പെടുത്തി ആറുമാസത്തിനുള്ളിൽ നടപടി പൂർത്തീകരിക്കും. ഇൻഷുറൻസ് ആനുകൂല്യം വൈകുന്ന പ്രശ്‌നത്തിൽ ജില്ല അടിസ്ഥാനത്തിൽ അദാലത് സംഘടിപ്പിക്കാൻ ക്ഷേമനിധി ബോർഡിനെ ചുമതലപ്പെടുത്തിയതായും മന്ത്രി നിയമസഭയിൽ പറഞ്ഞു.