കൊല്ലം: പത്തനാപുരത്ത് കല്ലടയാറ്റിൽ ഒഴുക്കിൽപ്പെട്ട് കാണാതായ പത്തനംതിട്ട കൂടൽ സ്വദേശി അപർണയുടെ മൃതദേഹം കണ്ടെത്തി. കുറ്റിമൂട്ടിൽ വച്ചാണ് പെൺകുട്ടി ഒഴുക്കിൽപ്പെട്ടത്. ഇവിടെ നിന്ന് രണ്ടര കിലോമീറ്റർ അകലെയാണ് മൃതദേഹം കണ്ടെത്തിയത്. കുണ്ടയം അഞ്ജന വിലാസത്തിൽ അനുഗ്രഹ, സഹോദരൻ അഭിനവ്, പത്തനംതിട്ട കൂടൽ മനോജ് ഭവനിൽ അപർണ എന്നിവരാണ് ഒഴുക്കിൽപ്പെട്ടത്.

അനുഗ്രഹയെയും അഭിനവിനെയും നാട്ടുകാർ ചേർന്നു രക്ഷപ്പെടുത്തി. അപർണയ്ക്കായി തിരച്ചിൽ തുടരവെയാണ് മൃതദേഹം കണ്ടെത്തിയത്.ശനിയാഴ്ച രാവിലെ 11 മണിക്കാണ് അപകടം. സുഹൃത്തായ അനുഗ്രഹയുടെ വീട്ടിലെത്തിയതായിരുന്നു അപർണ. ഇതിനിടെ അനുഗ്രഹയുടെ സഹോദരൻ അഭിനവിനൊപ്പം കല്ലടയാറ്റിലെ കടവിലേക്ക് പോയതാണ് ഇരുവരും. അവിടെവച്ച് അഭിനവ്, അനുഗ്രഹയുടെയും അപർണയുടെയും വിഡിയോ എടുക്കുന്നതിനിടെ ഇരുവരും ഒഴുക്കിൽപ്പെടുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.

ഇവരെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ അഭിനവും ഒഴുക്കിൽപ്പെട്ടു.കടവിൽനിന്ന് ഏകദേശം രണ്ടു കിലോമീറ്റർ അകലെ മീൻപിടിക്കുകയായിരുന്നവരാണ് അനുഗ്രഹയെയും അഭിനവിനെയും രക്ഷിച്ചത്.ഒഴുക്കിൽപ്പെട്ട അപർണയെ രക്ഷിക്കാൻ ഇവർക്കായില്ല. കൊല്ലത്തു നിന്നെത്തിയ സ്‌കൂബ ടീം, പത്തനാപുരത്തു നിന്നെത്തിയ അഗ്‌നിരക്ഷാ യൂണിറ്റ് എന്നിവരാണ് അപർണയ്ക്കായി തിരച്ചിൽ നടത്തിയത്. അടിയൊഴുക്കും ആഴവുമുള്ള സ്ഥലമാണ് ഇതെന്ന് ദൃസാക്ഷികൾ പറഞ്ഞു.