ചെന്നൈ: അമിതവണ്ണത്തിന്റെ പേരിൽ പരിഹാസം കടുത്തപ്പോൾ സഹപാഠിയെ കുത്തിക്കൊലപ്പെടുത്തി പ്ലസ്ടു വിദ്യാർത്ഥി. ശരീരത്തിൽ തൊട്ടുള്ള ഉപദ്രവം പതിവായതോടെയാണ് വിദ്യാർത്ഥി കടുംകൈ ചെയ്തത്. തമിഴ്‌നാട് കള്ളക്കുറിച്ചി ജില്ലയിലെ തിരുക്കോവിലൂരിനടുത്തുള്ള ഗ്രാമത്തിലാണ് സംഭവം. പിടിയിലായ 17 വയസുകാരനെ ജുവനൈൽ ജസ്റ്റിസ് ബോർഡ് ഒബ്‌സർവേഷൻ ഹോമിലേക്ക് അയച്ചു.

സ്വകാര്യ സിബിഎസ്ഇ സ്‌കൂളിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥികളാണ് ഇരുവരും. സഹപാഠിയുടെ കളിയാക്കലും ശരീരത്ത് തൊട്ടുകൊണ്ടുള്ള പരിഹാസവും പതിവായപ്പോൾ പരാതിപ്പെട്ടെന്നും അദ്ധ്യാപകൻ താക്കീത് ചെയ്‌തെങ്കിലും ഉപദ്രവം തുടർന്നെന്നും വിദ്യാർത്ഥി പൊലീസിനോട് പറഞ്ഞു. അച്ഛനമ്മമാരെയും സഹോദരിയെയും അസഭ്യം പറയുക കൂടി ചെയ്തപ്പോഴാണ് കൊല്ലാൻ തീരുമാനിച്ചതെന്നും വിദ്യാർത്ഥി പറയുന്നു.

ശനിയാഴ്ച രാത്രിയാണ് സഹപാഠിയെ വിദ്യാർത്ഥി വീട്ടിലെത്തി കൂട്ടിക്കൊണ്ടുപോയത്. തുടർന്ന് ഹോട്ടലിൽ നിന്നു ഭക്ഷണം വാങ്ങി ഇരുവരും ആളൊഴിഞ്ഞ സ്ഥലത്തു കഴിക്കാനിരുന്നു. ഇതിനിടെയാണ് കത്തിയെടുത്തു നെഞ്ചിൽ കുത്തിയതെന്ന് വിദ്യാർത്ഥി കുറ്റസമ്മതം നടത്തിയതായി പൊലീസ് അറിയിച്ചു. 'ബോഡി ഷെയ്മിങ് ഉത്കണ്ഠ, വിഷാദം, ബോഡി ഡിസ്‌മോർഫിക് ഡിസോർഡർ എന്നിവയിലേക്ക് നയിക്കുന്നു. പലപ്പോഴും ഇത് കോപമോ കടുത്ത വിഷാദമോ ആയി പ്രതിഫലിക്കുന്നു.' സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ അംഗം ഡോ.ശരണ്യ ജയ്കുമാർ പറയുന്നു.

അടുത്തിടെ, തമിഴ്‌നാട്ടിൽ വിദ്യാർത്ഥികളുമായി ബന്ധപ്പെട്ട പെരുമാറ്റ പ്രശ്നങ്ങളുടെ എണ്ണത്തിൽ വർധനവ് ഉണ്ടായിട്ടുണ്ട്. വിദ്യാർത്ഥികൾ തമ്മിലുള്ള അക്രമം, മദ്യപാനം, അദ്ധ്യാപകരെ ലക്ഷ്യം വച്ചുള്ള അക്രമം, ക്ലാസിൽ അനുചിതമായി പെരുമാറൽ തുടങ്ങിയ റിപ്പോർട്ടുകൾ വർധിച്ചുവരികയാണ്. സംസ്ഥാനത്തെ സ്‌കൂൾ വിദ്യാർത്ഥികൾക്കിടയിലെ പെരുമാറ്റ പ്രശ്നങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ, പരിധി ലംഘിക്കുന്നവരെ സ്‌കൂളുകളിൽ നിന്ന് പിരിച്ചുവിടുമെന്ന് അടുത്തിടെ സ്‌കൂൾ വിദ്യാഭ്യാസ മന്ത്രി അൻബിൽ മഹേഷ് പൊയ്യമൊഴി പറഞ്ഞു.