കൊൽക്കത്ത: ബോളിവുഡ് സിനിമാതാരം ആര്യ ബാനർജിയെ അപ്പാർട്ടുമെന്റിൽ മരിച്ച നിലയിൽ കണ്ടെത്തി. 33വയസ്സായിരുന്നു. രാവിലെ വീട്ടുവേലക്കാരി വന്ന് വിളിച്ചിട്ടും വാതിൽ തുറക്കാത്തതിനാൽ പൊലീസിനെ അറിയിക്കുകയായിരുന്നു. പൊലീസെത്തി വാതിൽ പൊളിച്ച് അകത്ത് കടന്നപ്പോഴാണ് കിടപ്പുമുറിയിൽ ആര്യയെ മരിച്ച നിലയിൽ കണ്ടെത്തിയത്.

അപ്പാർട്ട്‌മെന്റിൽ ആര്യ തനിച്ചായിരുന്നു താമസിച്ചിരുന്നത്. സുഹൃത്തുക്കളോ ബന്ധുക്കളോ ആയി ആരും എത്താറില്ലെന്നും അയൽക്കാരുമായി സൗഹൃദം പുലർത്തിയിരുന്നില്ലെന്നും അപ്പാർട്ട്‌മെന്റിലെ താമസക്കാർ പറഞ്ഞു.

ആര്യ ഫുഡ് ഡെലിവറി ആപ്പുകളിൽ നിന്നുമാണ് ഭക്ഷണം ഓർഡർ ചെയ്തിരുന്നത്. വളർത്തുനായയുമൊത്താണ് അധികം സമയം ചെലവഴിച്ചിരുന്നത്. പ്രഥമദൃഷ്ട്ട്യാ സംശയിക്കത്തക്കതായി ഒന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. പോസ്റ്റ് മോർട്ടം റിപ്പോർട്ട് കിട്ടിയാൽ കൂടുതൽ വിവരങ്ങൾ അറിയാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

നടിയുടെ ടെലഫോൺ വിശദാംശങ്ങളും 24 മണിക്കൂറിനിടെ കഴിച്ച ഭക്ഷണ പദാർഥങ്ങളും പരിശോധിക്കുമെന്നും പൊലീസ് പറഞ്ഞു. പ്രശസ്ത സിതാർ വാദകനായിരുന്ന അന്തരിച്ച നിഖിൽ ബന്ദോപാധ്യയുടെ മകളാണ് ആര്യ.