മുംബൈ: ബോളിവുഡ് നടൻ വിജയ് റാസ് അറസ്റ്റിൽ. സിനിമാ സാങ്കേതിക രംഗത്തു പ്രവർത്തിക്കുന്ന സഹപ്രവർത്തകയെ അപമാനിച്ചെന്ന കേസിലാണ് നടൻ വിജയ് റാസയെ പൊലീസ് അറസ്റ്റ് ചെയ്തത്. കോടതി പിന്നീടു ജാമ്യം അനുവദിച്ചു.

ചൊവ്വാഴ്ച രാവിലെ വിദർഭ മേഖലയിലെ ഗോണ്ടിയ ജില്ലയിൽ സിനിമ ചിത്രീകരണത്തിനിടെയാണ് അറസ്റ്റ്. കഴിഞ്ഞ ദിവസം മധ്യപ്രദേശിൽ ചിത്രീകരണത്തിനിടെ അപമാനിക്കാൻ ശ്രമിച്ചെന്ന് ആരോപിച്ച് ഒരു സ്ത്രീ പരാതി നൽകിയതിനെത്തുടർന്നാണു പൊലീസ് നടപടി. വിദ്യാബാലൻ നായികയാകുന്ന ഷെർനി എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് പൊലീസ് വിജയ് റാസയെ അറസ്റ്റ് ചെയ്തത്.

സെക്ഷൻ 354എ, 354ഡി എന്നിവയാണ് നടന് മേൽ ചുമത്തിയിരിക്കുന്നത്. മൂന്ന് വർഷത്തെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണ് ഇത്. തിങ്കളാഴ്ച വൈകിട്ടോടെയാണ് സ്ത്രീ നടനെതിരെ പരാതി നൽകിയത്. മധ്യപ്രദേശിലെ ഗോണ്ടിയ പൊലീസാണ് നടനെ അറസ്റ്റ് ചെയ്തത്. നടൻ ഈ സ്ത്രീയെ ഒക്ടോബർ 25നം 29നും ഇടയിൽ നിരവധി തവണ ലക്ഷ്യം വെച്ചിരുന്നതായും റിപ്പോർട്ടുകൾ ഉണ്ട്.