പാറ്റ്‌ന: യാത്രക്കാരന്റെ ബോംബ് ഭീഷണിയെ തുടർന്ന് ഡൽഹിയിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനം അടിയന്തിരമായി നിലത്തിറക്കി. ബിഹാറിലെ പാറ്റ്‌ന വിമാനത്താനവളത്തിലാണ് വിമാനം ലാന്റ് ചെയ്തത്. തന്റെ ബാഗിൽ ബോംബ് ഉണ്ടെന്നായിരുന്നു യാത്രക്കാരന്റെ അവകാശവാദമെന്ന് വാർത്താ ഏജൻസിയായ എ.എൻ.ഐ റിപ്പോർട്ട് ചെയ്തു.

വിമാനം ഉടൻ നിലത്തിറക്കുകയും യാത്രക്കാരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റുകയും ചെയ്തു. ബോംബ് സ്‌ക്വാഡും പൊലീസും സ്ഥലത്തെത്തി നടത്തിയ പരിശോധനയിൽ വിമാനത്തിന് അപകടമില്ലെന്ന് ഉറപ്പുവരുത്തി. ഭീഷണിമുഴക്കിയ ആളുടെ ബാഗ് പരിശോധിച്ചെങ്കിലും ബോംബ് കണ്ടെത്താനായില്ല. യാത്രക്കാരന് മാനസികമായി പ്രശ്നങ്ങൾ ഉണ്ടാകാമെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.

ഡോഗ് സ്‌ക്വാഡും പ്രദേശത്ത് വിന്യസിച്ചിരിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരും വിമാനത്താവളത്തിൽ നിൽക്കുന്നതായി സംഭവത്തെക്കുറിച്ച് പുറത്തുവന്ന ദൃശ്യങ്ങളിൽ കാണാം. സംഭവത്തിൽ പൊലീസ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. വിമാന സർവീസ് വൈകിപ്പിപ്പിക്കാൻ ഇയാൾ മനഃപൂർവ്വം ബോംബ് ഉണ്ടെന്ന് പറഞ്ഞതാണോയെന്ന് കാര്യം പരിശോധിക്കുമെന്ന് പൊലീസ് പറഞ്ഞു.

സംഭവത്തിൽ എയർപോർട്ട് അഥോറിറ്റി ഓഫ് ഇന്ത്യ (എഎഐ) യുടെ ഔദ്യോഗിക വിശദീകരണത്തിനായി കാത്തിരിക്കുകയാണ്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, സൗത്ത് ബെംഗളൂരുവിലെ രാജരാജേശ്വരി നഗറിലുള്ള ഒരു സ്‌കൂളിൽ ബോംബ് ഭീഷണി ലഭിച്ചിരുന്നു. പത്താം ക്ലാസ് പരീക്ഷയ്ക്ക് പഠിക്കാത്തതിനാൽ സ്‌കൂളിലെ വിദ്യാർത്ഥി വിളിച്ച് പറഞ്ഞതാണിതെന്ന് പിന്നീട് കണ്ടെത്തി.