കോയമ്പത്തൂർ: കോയമ്പത്തൂർ ജംഗ്ഷൻ റെയിൽവേ സ്റ്റേഷന് ബോംബ് ഭീഷണി. കോയമ്പത്തൂർ സിറ്റി പൊലീസ് കമ്മീഷണറുടെ ഓഫീസിലേക്കാണ് ഫോൺ വിളി എത്തിയത്. കേരളത്തിൽ നിന്നുമെത്തിയ രണ്ടു പേർ റെയിൽവേ സ്റ്റേഷനിൽ ബോംബ് വെക്കുമെന്നാണ് ഭീഷണിയിൽ പറഞ്ഞത്. രാവിലെ 7 മണിക്കാണ് കൺട്രോൾ റൂമിലേക്ക് ഫോൺ സന്ദേശമെത്തിയത്.

ഫോൺ രേഖകൾ പരിശോധിച്ചതിൽ കോയമ്പത്തൂർ തുടിയല്ലൂർ സ്വദേശി സെന്തിൽകുമാർ എന്നയാളാണ് ഫോൺ വിളിച്ചതെന്ന് തിരിച്ചറിഞ്ഞു. ഇയാളെ ചോദ്യം ചെയ്തപ്പോൾ മദ്യലഹരിയിലാണ് അങ്ങനെ ചെയ്തതെന്ന് പൊലീസിനോട് പറഞ്ഞുവെങ്കിലും റെയിൽവേ സ്റ്റേഷനിൽ പരിശോധനകൾ തുടരുകയാണ്.

ആർപിഎഫിന്റെയും പൊലീസിന്റെയും ബോബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും റെയിൽവേ സ്റ്റേഷനിൽ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്തിയില്ല. യാത്രക്കാരുടെ ലഗേജുകൾ ഡോഗ് സ്‌ക്വാഡിന്റെ പരിശോധനയ്ക്കുശേഷം എക്സ് റേ പരിശോധനയും കഴിഞ്ഞാണ് കടത്തിവിടുന്നത്.