മുംബൈ: ജാവേദ് അക്തർ നൽകിയ മാനനഷ്ടക്കേസുമായി ബന്ധപ്പെട്ട് കങ്കണയുടെ ഹർജി തള്ളി ബോംബെ ഹൈക്കോടതി. തനിക്കെതിരേയുള്ള നടപടികൾ നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കങ്കണ നൽകിയ ഹർജിയാണ് കോടതി തള്ളിയത്. 2020 ലാണ് ജാവേദ് അക്തർ കങ്കണയ്ക്കെതിരേ പരാതി നൽകിയത്.

ബോളിവുഡിൽ പലരെയും ആത്മഹത്യയിലേക്കു നയിക്കുന്ന സംഘത്തിന്റെ ഭാഗമാണ് ജാവേദ് അക്തർ എന്നായിരുന്നു കങ്കണയുടെ പരാമർശം. ദേശീയ മാധ്യമങ്ങളിലടക്കം കങ്കണ ആരോപണം ഉന്നയിച്ചിരുന്നു. കങ്കണയുടെ പരാമർശങ്ങൾ തന്റെ പ്രതിച്ഛായയെ കളങ്കപ്പെടുത്തുന്നവയാണെന്നും നടപടി സ്വീകരിക്കണമെന്നും ജാവേദ് അക്തർ നൽകിയ പരാതിയിൽ പറയുന്നു.

അന്ധേരി മജിസ്ട്രേറ്റ് കോടതി കേസിൽ നടപടികൾ ആരംഭിക്കുകയും വാറന്റ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. കോടതിയിലെത്തി കങ്കണ ജാമ്യം നേടുകയും ചെയ്തു. മജിസ്ട്രേറ്റ് കോടതിയുടെ നടപടിയെ ചോദ്യം ചെയ്താണ് കങ്കണ ഹൈക്കോടതിയെ സമീപിച്ചത്.