മുംബൈ: മാധ്യമങ്ങൾക്കെതിരേയും സോഷ്യൽ മീഡിയയ്ക്കെതിരേയും നടി ശിൽപ ഷെട്ടി നൽകിയ കേസ് മാനനഷ്ടത്തിന്റെ പരിധിയിൽ വരില്ലെന്ന് ബോംബെ ഹൈക്കോടതി. മാധ്യമങ്ങളുടെ വായ്മൂടി കെട്ടുന്ന യാതൊരു ഇടപെടലുകളും നടത്തില്ലെന്നും കോടതി വ്യക്തമാക്കി.

നീലച്ചിത്ര നിർമ്മാണക്കേസിൽ ഭർത്താവും വ്യവസായിയുമായ രാജ് കുന്ദ്ര അറസ്റ്റിലായതിന് പിന്നാലെയാണ് ശിൽപ്പ മാനനഷ്ടക്കേസ് നൽകിയത്. തന്റെ അന്തസിനെ കളങ്കപ്പെടുത്തുന്ന വാർത്തകളാണ് വിവിധ മാധ്യമങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ നൽകിയത് എന്ന് ചൂണ്ടിക്കാട്ടിയാണ് 25 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് ബോംബെ ഹൈക്കോടതിയിൽ ശിൽപ കേസ് നൽകിയത്.

ശിൽപ്പയെക്കുറിച്ചുള്ള വിവരങ്ങൾ പങ്കുവയ്ക്കുന്നതിൽ നിന്ന് സോഷ്യൽ മീഡിയയെയോ മാധ്യമങ്ങളെയോ തടയാനാകില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. പൊലീസ് പറഞ്ഞ കാര്യം റിപ്പോർട്ട് ചെയ്താൽ അത് അന്തസ്സിനെ കളങ്കപ്പെടുത്താനാണെന്ന് പറയാനാകില്ലെന്നും കോടതി നിരീക്ഷിച്ചു.

പൊതുജീവിതം നിങ്ങൾ തിരഞ്ഞെടുത്തതല്ലേ നിങ്ങളുടെ ജീവിതം മൈക്രോസ്‌കോപ്പിന് താഴെയാണ്. മൊഴി രേഖപ്പെടുത്തിയപ്പോൾ ഭർത്താവുമായി വഴക്കിട്ടുവെന്ന് റിപ്പോർട്ട് ചെയ്തതിൽ എന്താണ് കുഴപ്പം. നിങ്ങൾ ഒരു മനുഷ്യനാണെന്നതിന്റെ തെളിവാണിത്. സംഭവം നടക്കുന്നത് നിങ്ങളുടെ വീട്ടിൽ കുടുംബാംഗങ്ങൾ മാത്രമുള്ളപ്പോൾ അല്ല. പൊലീസും മറ്റ് ഉദ്യോഗസ്ഥരുമുണ്ടായിരുന്നു.

മാധ്യമ സ്വാതന്ത്ര്യവും വ്യക്തിയുടെ സ്വകാര്യതയും സന്തുലിതമായി പോകണം. ശിൽപ്പയുടെ കുഞ്ഞുങ്ങളെ പ്രശ്നത്തിലേക്ക് വലിച്ചിടുന്ന തരത്തിലുള്ള റിപ്പോർട്ടുകൾ മാധ്യമങ്ങളുടെ ഭാഗത്ത് നിന്ന് ഉണ്ടാകരുതെന്നും കോടതി നിർദ്ദേശിച്ചു.

തന്റെ മാന്യതയെ ഹനിക്കുന്നതും വ്യക്തിഹത്യ ചെയ്യുന്നതുമാണ് ഇത്തരം റിപ്പോർട്ടുകൾ എന്നാണ് ശിൽപ ചൂണ്ടിക്കാണിക്കുന്നത്. ഇത് പ്രസിദ്ധീകരിച്ച മാധ്യമസ്ഥാപനങ്ങൾ നിരുപാധികം മാപ്പ് പറയണമെന്നും, ഇത്തരം ഉള്ളടക്കങ്ങൾ എടുത്തുകളയണമെന്നും, തെറ്റായ വാർത്തകൾ പ്രസിദ്ധീകരിച്ചതിന് 25 കോടി നഷ്ടപരിഹാരം നൽകണമെന്നുമാണ് ശിൽപയുടെ ഹർജിയിൽ പറയുന്നത്.

29 മാധ്യമ സ്ഥാപനങ്ങൾക്കും മാധ്യമ പ്രവർത്തകർക്കുമെതിരെയാണ് മാനനഷ്ടക്കേസ് ഫയൽ ചെയ്തത്. സമാനമായ റിപ്പോർട്ടുകൾ തുടർന്നും നൽകുന്നത് ഒഴിവാക്കാൻ കോടതി ഇടപെടണമെന്നായിരുന്നു ആവശ്യം.

ഇത്തരം റിപ്പോർട്ടുകൾ സമൂഹത്തിൽ തന്റെ മാന്യതയെ കളങ്കപ്പെടുത്തി. തന്റെ ആരാധകർ, അഭ്യുദയകാംക്ഷികൾ, സഹപ്രവർത്തകർ, ബിസിനസ് പാർട്ണർമാർ, പരസ്യകമ്പനികൾ, ബ്രാന്റുകൾ ഇവരുടെയെല്ലാം ഇടയിൽ പേര് കളങ്കപ്പെടുത്തി. ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 21 പ്രകാരം ജീവിക്കാനുള്ള അവകാശത്തിന്റെ അഭേദ്യമായ ഭാഗമാണ് തന്റെ പ്രശസ്തി എന്നും ശിൽപ ഹർജിയിൽ വ്യക്തമാക്കി.

ചില മാധ്യമങ്ങളെ തന്നെക്കുറിച്ച് തെറ്റായ ഉള്ളടക്കം പ്രസിദ്ധീകരിക്കുന്നതിൽ നിന്ന് ശാശ്വതമായി വിലക്കണമെന്നും അത്തരം വാർത്തകൾ മൂലമുണ്ടായ നാശനഷ്ടങ്ങൾ ഒരിക്കലും പണം നൽകി നികത്താനാവുന്നതല്ലെന്നും ശിൽപ ആരോപിച്ചു.