ബ്രസീലിയ: കോവിഡ് പ്രപതിരോധത്തിൽ ഇന്ത്യയുമായി കൈകോർത്ത് ബ്രസീൽ. രാജ്യത്തെ കോവിഡ് പ്രതിരോധം പാളുകയും കോവിഡ് മരണസംഖ്യ ക്രമനാതീതമായി വർധിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ഇന്ത്യൻ വാക്സിൻ ഇറക്കുമതി ചെയ്യാൻ ബ്രസീൽ ഭരണകൂടം തീരുമാനിച്ചത്. ബ്രസീലിലെ സ്വകാര്യ ക്ലിനിക്കുകൾ ഇന്ത്യയുടെ ഭാരത് ബയോടെക്കിന്റെ ബദൽ വാക്സീനായി പ്രാഥമിക കരാറിൽ ഒപ്പിട്ടു. ബ്രസീലിലെ ഫിയോക്രൂസ് ഇൻസ്റ്റിറ്റ്യൂട്ടാണ് അസ്ട്രാസെനക്കയുടെ വാക്സീൻ ഇറക്കുമതി ചെയ്യുന്നത്. ബ്രിട്ടിഷ് കമ്പനി അസ്ട്രാസെനക്കയുടെ കോവിഡ് വാക്സീൻ രാജ്യത്ത് എത്തിക്കുന്നതിനും ബ്രസീൽ ഭരണകൂട‌ം ശ്രമങ്ങളാരംഭിച്ചു.

അസ്ട്രാസെനക്കയുടെ കോവിഡ് വാക്സീൻ ഇന്ത്യയിൽനിന്ന് കയറ്റുമതി ചെയ്യുമെന്ന ഉറപ്പിനായി ബ്രസീൽ നയതന്ത്ര നീക്കങ്ങൾ തുടങ്ങിയെന്നാണു റിപ്പോർട്ട്. വലിയ കുത്തിവയ്പ് നടത്തി വിജയിപ്പിച്ച ചരിത്രമുള്ള വികസ്വര രാജ്യമാണ് ബ്രസീൽ. അതേസമയം, കോവിഡിനെതിരായ വാക്സിനേഷനിൽ സ്വന്തം വിജയം അവകാശപ്പെടാനില്ലെങ്കിലും സാധ്യമായ എല്ലാ വഴികളിലൂടെയും വാക്സിൻ രാജ്യത്തെത്തിക്കാനാണ് ബ്രസീൽ ശ്രമിക്കുന്നത്. ഫെബ്രുവരി രണ്ടാം വാരത്തോടെ ഒരു ദശലക്ഷം ഡോസുകൾ മാത്രമേ തയാറാകൂവെന്നാണു വിവരം.

കോവിഡ് പ്രതിരോധത്തിലെ പാളിച്ചകളും മരണസംഖ്യ യുഎസിനു പിന്നിലായി രണ്ടു ലക്ഷത്തിലേക്ക് അടുക്കുന്നതും ബ്രസീൽ സർക്കാരിനെ വിമർ‌ശനച്ചൂട‌ിൽ നിർത്തുകയാണ്. ഇതോടൊപ്പം, അയൽരാജ്യങ്ങളായ ചിലെ, അർജന്റീന എന്നിവിടങ്ങളിൽ കുത്തിവയ്‌പ്പ് നടക്കുന്നതും ബ്രസീലിനുമേൽ സമ്മർദമേറ്റുന്നു. പുതുവത്സര ദിനത്തിലാണ് ഇന്ത്യയിൽനിന്ന് 2 ദശലക്ഷം ഡോസ് അസ്ട്രാസെനക്ക വാക്സീൻ ഇറക്കുമതി ചെയ്യാൻ അനുമതി നൽകിയത്.

വാക്‌സീനുകളുടെ കയറ്റുമതി ഇന്ത്യൻ സർക്കാർ നിയന്ത്രിക്കുമെന്നു കരുതുന്നതായി സീറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ വാർത്താ ഏജൻസി റോയിറ്റേഴ്‌സിനോടു പറഞ്ഞു. കയറ്റുമതി നിരോധനം വാക്സീനിൽ ബാധിക്കില്ലെന്ന് ഉറപ്പാക്കാൻ ബ്രസീൽ നയതന്ത്രജ്ഞർ പ്രവർത്തിക്കുന്നതായി അടുത്തവൃത്തങ്ങൾ സൂചിപ്പിച്ചു. ചർച്ചകൾക്കു ബ്രസീൽ വിദേശകാര്യ മന്ത്രാലയം നേതൃത്വം നൽകുന്നുണ്ടെന്നു ഫിയോക്രൂസും സ്ഥിരീകരിച്ചു.

ഇന്ത്യയിൽനിന്നു വാക്സീനുകൾ ഇറക്കുമതി ചെയ്യാൻ കഴിയുമെന്നും ഏതു തടസ്സങ്ങളും നയതന്ത്രപരമായി പരിഹരിക്കപ്പെടുമെന്നുമുള്ള ശുഭാപ്തി വിശ്വാസത്തിലാണ് ബ്രസീൽ സർക്കാർ. ഭാരത് ബയോടെക് വികസിപ്പിച്ച വാക്സീൻ 5 ദശലക്ഷം ഡോസ് വാങ്ങുമെന്നു ബ്രസീലിലെ സ്വകാര്യ ക്ലിനിക്കുകളുടെ അസോസിയേഷൻ പ്രഖ്യാപിച്ചു. കോവാക്സീന്റെ അനുമതിക്കായി ഭാരത് ബയോടെക് ബ്രസീലിന്റെ ഹെൽത്ത് റെഗുലേറ്റർക്ക് ഇതുവരെ അപേക്ഷ നൽകിയിട്ടില്ല.

ഏറ്റവും വലിയ വാക്സീൻ നിർമ്മാതാവായ സീറം ഇൻസ്റ്റിറ്റ്യൂട്ട് ഉൾപ്പെടെ ലോകത്തിലെ വമ്പൻ വാക്സീൻ ഉൽ‌പാദന കമ്പനികൾ ഇന്ത്യയിലാണ്. ആദ്യ ഘട്ടത്തിൽ മുൻഗണനാ വിഭാഗത്തിലുള്ള 30 കോടി പേർക്ക് വാക്സിനേഷൻ നൽകാനാണ് ഇന്ത്യ ശ്രമിക്കുന്നത്. രാജ്യത്ത് കോവിഡിനെതിരായ രണ്ട് വാക്സിനുകളുടെ അടിയന്തര ഉപയോഗത്തിന് ഞായറാഴ്ചയാണ് ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (ഡിസിജിഐ) അനുമതി നൽകിയത്. പുണെയിലെ സെറം ഇൻസ്റ്റിറ്റ്യൂട്ട് നിർമ്മിക്കുന്ന കോവിഷീൽഡ്, തദ്ദേശീയമായി വികസിപ്പിച്ച ഭാരത് ബയോടെക്കിന്റെ കോവാക്സിൻ എന്നിവയ്ക്ക് ഇന്നാണ് ഡിസിജിഐ അടിയന്തര ഉപയോഗത്തിനുള്ള അനുമതി നൽകിയത്. ആരോഗ്യ പ്രവർത്തകരടങ്ങുന്ന മുൻനിരപ്പോരാളികളാണ്‌ മുൻഗണനാ വിഭാഗത്തിൽ ആദ്യം. പീന്നീട്, 50 വയസ്സിനു മുകളിലുള്ളവരും ഗുരുതര രോഗമുള്ള 50 വയസ്സിനു താഴെയുള്ളവരും‌. 28 ദിവസ ഇടവേളയിലായി രണ്ട്‌ ഡോസാണ്‌ സ്വീകരിക്കേണ്ടത്‌.