മലപ്പുറം: കൂട്ടിലങ്ങാടിയിൽ കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസ് ജീവനക്കാരൻ പിടിയിൽ. ഫീൽഡ് അസിസ്റ്റന്റ് സുബ്രഹ്മണ്യനാണ് വിജിലൻസ് പരിശോധനയിൽ പിടിയിലായത്. 4000 രൂപയാണ് സുബ്രഹ്മണ്യൻ കൈക്കൂലി വാങ്ങിയത്.

സ്ഥലത്തിന്റെ പട്ടയം ശരിയാക്കുന്നതുമായി ബന്ധപ്പെട്ട് വില്ലേജ് ഓഫീസിലെത്തിയ യുവാവിനോടാണ് കൈക്കൂലി ആവശ്യപ്പെട്ടത്. തിങ്കളാഴ്ച 4000 രൂപയുമായെത്തണമെന്നായിരുന്നു സുബ്രഹ്മണ്യൻ യുവാവിനോട് പറഞ്ഞത്. എന്നാൽ യുവാവ് പണം നൽകണമെന്ന് ആവശ്യപ്പെട്ട കാര്യം വിജിലൻസിനെ അറിയിച്ചു. ഇന്ന് ഉച്ചയോടുകൂടി പണം കൈമാറിയതിനു ശേഷമാണ് വിജിലൻസ് ഉദ്യോഗസ്ഥർ പരിശോധനയ്‌ക്കെത്തിയത്.

വില്ലേജ് ഓഫീസറടക്കമുള്ളവർക്കായാണ് 4000 രൂപ കൈക്കൂലി വാങ്ങുന്നതെന്നാണ് സുബ്രഹ്മണ്യൻ പരാതിക്കാരനോട് പറഞ്ഞത്. നിരവധിതവണ വില്ലേജ് ഓഫീസ് കയറിയിറങ്ങിയെന്നും സഹികെട്ടാണ് കൈക്കൂലി ആവശ്യപ്പെട്ട കാര്യം വിജിലൻസിനെ അറിച്ചതെന്നും പരാതിക്കാരൻ പറയുന്നു. സുബ്രഹ്മണ്യൻ ഇതിനുമുൻപും കൈക്കൂലി വാങ്ങിയതായാണ് ആരോപണം. ഇക്കാര്യംകൂടി അന്വേഷണവിധേയമാകുമെന്ന് വിജിലൻസ് ഉദ്യോഗസ്ഥർ പറഞ്ഞു.