ലഖ്നൗ: വിവാഹത്തിന് തൊട്ടുമുമ്പ് കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് നട്ടെല്ലിന് പരിക്കേറ്റ യുവതിയെ ആശുപത്രിയിൽ വെച്ച് വരണമാല്യം ചാർത്തി യുവാവ്. ഉത്തർപ്രദേശിലെ പ്രയാ​ഗ് രാജിലാണ് സംഭവം. അദ്വേശ് എന്ന യുവാവാണ് ആരതി എന്ന യുവതിയെ ആശുപത്രിക്കിടക്കയിൽ താലി ചാർത്തിയത്.

വിവാഹദിവസം അബദ്ധത്തിൽ വീടിന്റെ മേൽക്കൂരയിൽ നിന്ന് താഴെ വീഴുകയായിരുന്നു വധു ആരതി. നട്ടെല്ലിനും കാലിനും പരിക്കേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ നിശ്ചയിച്ച സമയത്തുതന്നെ വിവാഹ ചടങ്ങുകൾ പൂർത്തിയാക്കാൻ വരനും വധുവും തീരുമാനിച്ചതോടെ ആശുപത്രി കിടക്കയിൽ ഇരുവരും വിവാഹിതരായി. പരിക്ക് ഗുരുതരമല്ലാത്തതിനാൽ വിവാഹച്ചടങ്ങുകൾക്ക് അനുമതി നൽകിയെന്ന് ഡോ. സച്ചിൻ സിങ് വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു.

വിവാഹത്തിന് തൊട്ടുമുമ്പാണ് വധു കെട്ടിടത്തിന്റെ മുകളിൽ നിന്ന് വീണത്. നട്ടെല്ലിനും കാലിനും നിസാര പരിക്കേറ്റു. കാലുകൾ ഇപ്പോൾ അനക്കാനാവില്ലെന്നും ഡോക്ടർ വ്യക്ചമാക്കി. വിധി എന്തു തന്നെയായാലും ഈ സമയം അവൾക്ക് പിന്തുണ നൽകാനാണ് വിവാഹം ആശുപത്രിയിൽ നടത്താമെന്ന് തീരുമാനിച്ചതെന്ന് വരാനയ അദ്വേഷ് പറഞ്ഞു. പരിക്കിൽ നിന്ന് മോചിതയായിട്ടില്ലെങ്കിലും ഇപ്പോൾ സന്തോഷം തോന്നുന്നുവെന്ന് വധുവായ ആരതിയും പറഞ്ഞു. കുടുംബങ്ങളും ബന്ധുക്കളും ആശുപത്രിയിലെത്തി ഇരുവരെയും ആശീർവദിച്ചു.