ക്യൂബക്: കാനഡയുടെ അറ്റ്‌ലാന്റിക് തീരത്തിനടുത്തുള്ള സെയ്ന്റ് ലോ ഉൾക്കടലിനു മുകളിൽ കടുംപച്ച നിറത്തിലുള്ള ഒരു പറക്കും തളിക മേഘങ്ങൾക്കിടയിലേക്ക് ഊളിയിട്ടുമറയുന്നത് കണ്ടെന്ന വെളിപ്പെടുത്തലുമായി രണ്ട് പൈലറ്റുമാർ രംഗത്ത്.കഴിഞ്ഞ ജൂലൈ 30നാണ് തങ്ങൾ ഈ വിസ്മയത്തിന് സാക്ഷികളായതെന്നും ഇവർ വിവരിക്കുന്നു.

സംഭവം നടക്കുമ്പോൾ കാനഡയിലെ ഒന്റാരിയോയിൽ നിന്നു ജർമനിയിലെ കൊളോണിലേക്കു പോകുകയായിരുന്നു സൈനിക വിമാനം. യാത്രാവിമാനം യുഎസിലെ ബോസ്റ്റണിൽ നിന്ന് നെതർലൻഡ്‌സിലെ ആംസ്റ്റർഡാമിലേക്കു യാത്ര തിരിച്ചതായിരുന്നു. പറക്കും തളികയെന്നു സംശയിക്കുന്ന വസ്തു കണ്ട മാത്രയിൽ ആയിരം അടി മുകളിലേക്കു വിമാനം കയറ്റി നിരീക്ഷണം നടത്തി. എന്നാൽ അപ്പോഴേക്കും വസ്തു മേഘങ്ങൾക്കിടയിൽ അതിവേഗത്തിൽ മറഞ്ഞിരുന്നുവെന്ന് സൈനിക വാഹനത്തിലെ പൈലറ്റ് പറയുന്നു.

രണ്ടു പൈലറ്റുമാരും വ്യത്യസ്ത വിമാനങ്ങളിലെ ജീവനക്കാരാണ്. ഒരാൾ സൈനിക വിമാനം പറപ്പിക്കുന്നയാളും മറ്റെയാൾ യാത്രാ വിമാന പൈലറ്റുമാണ്. ഇവർ തമ്മിൽ നേരിട്ടു ബന്ധമില്ല.അതേസമയം ഇത് പൂർണ്ണമായും വിശ്വാസത്തിലെടുക്കാൻ ഗവേഷകർ തയ്യാരായിട്ടില്ല.പൈലറ്റുമാർ കണ്ടെന്നു പറയുന്നത് സത്യം തന്നെയായിരിക്കും, എന്നാൽ അത് ഉറപ്പിക്കാനാകില്ലെന്ന് വ്യോമയാന ഗവേഷകനായ സ്റ്റെഫാൻ വാറ്റ്കിൻസ് പറഞ്ഞു. ചിലപ്പോൾ ഇതൊരു ഉൽക്കയാകാൻ സാധ്യതയുണ്ട്. മേഖലയിൽ പെഴ്‌സീഡ് എന്ന പേരിൽ ഉൽക്കമഴ നടക്കുന്ന സമയമാണ് ഇത്. ചിലപ്പോൾ ഇതിലുള്ള ഒരു ഉൽക്കയാകാം പൈലറ്റുമാർക്ക് പറക്കുംതളികയായി തോന്നിയത്. ചിലപ്പോൾ അതൊരു കാലാവസ്ഥാ നിരീക്ഷണ ബലൂണോ, റോക്കറ്റോ ആയിരിക്കും. ചിലപ്പോൾ പറക്കും തളികയാകാനും മതിവാറ്റ്കിൻസ് പറഞ്ഞു.

ലോകത്ത് പലപ്പോഴായി തങ്ങളുടെ വൈമാനികരും വ്യോമസൈനികരും കണ്ടിട്ടുള്ള വിചിത്രമായ ആകാശവാഹനങ്ങളെക്കുറിച്ചുള്ള പ്രഥമദൃഷ്ട്യാ വിവരങ്ങൾ യുഎസ് സർക്കാർ രേഖപ്പെടുത്തി റെക്കോർഡായി സൂക്ഷിക്കുന്ന പതിവുണ്ട്. അടുത്തിടെ യുഎസ് പ്രതിനിധി സഭയും പെന്റഗണും ചേർന്ന് യുഎഫ്ഒ റിപ്പോർട്ട് പുറത്തിറക്കിയിരുന്നു. കഴിഞ്ഞ പതിറ്റാണ്ടുകളിലായി ദൃശ്യമായ 143 യുഎഫ്ഒ എന്നു സംശയിക്കുന്ന വാഹനങ്ങളുടെ വിവരങ്ങൾ ഈ റിപ്പോർട്ടിലുണ്ടായിരുന്നു.