ലണ്ടൻ: വർക്കല തിരിച്ചു പിടിക്കാൻ എത്തിയ കോൺഗ്രസിന്റെ പുതുരക്തത്തിനു യുകെയിൽ നിന്നും ഒരുകൈ സഹായം . അയർലണ്ടിലെ ബെൽഫാസ്‌റ് മലയാളിയായ ബാബു ജെയിംസ് ചാനൽ ചർച്ചകളിൽ തിളക്കമുള്ള വാദഗതികൾ അവതരിപ്പിക്കുന്ന ബി ആർ എം ഷഫീർ ആണ് വർക്കലയിൽ സ്ഥാനാർത്ഥി ആണെന്നറിഞ്ഞപ്പോൾ മുതൽ സന്തോഷത്തിലാണ് . കാരണം ഇടതു പക്ഷ അനുഭാവി ആണെങ്കിലും ബാബു ജെയിംസിനെ പോലുള്ളവരുടെ കൂടി ഇഷ്ടം സ്വന്തമാക്കുന്ന തരത്തിലാണ് മിതത്വത്തോടെയും വിനയത്തോടെയും രാഷ്ട്രീയ എതിരാളിയോടും ബഹുമാനത്തോടെ മറുപടി നൽകുന്നതു . ഈ ഇഷ്ടം ഷഫീറിനു വോട്ടാകും എന്ന കെപിസിസി യുടെ കണക്കു കൂട്ടൽ ശരിവയ്ക്കുന്ന തരത്തിലാണ് ബാബു ജെയിംസിനെ പോലുള്ള വിദേശ മലയാളികൾ ഒരു കൈ സഹായവുമായി ഷഫീറിനൊപ്പം എത്തുമ്പോൾ ബോധ്യപ്പെടുന്നതും .

മറുനാടൻ മലയാളിയുടെ ഓഫീസിലെത്തി ഷാജൻ സ്‌കറിയ നടത്തുന്ന ഷൂട്ട് അറ്റ് സൈറ്റിൽ തന്റെ രാഷ്ട്രീയം പരുവപ്പെട്ട കാര്യങ്ങൾ ഷഫീർ വിവരിച്ചതോടെയാണ് ബാബു ജെയിംസിനെ പോലെ അനേകർക്ക് ഇഷ്ടം ആരാധനയായി മാറിയത് . റബർ വെട്ടിയും പറമ്പു കിളച്ചും ജീവിത സ്വപ്നങ്ങൾക്ക് കരുത്തുനൽകിയ ചെറുപ്പകാലം ഷഫീർ ഓർത്തെടുക്കുമ്പോൾ മധ്യവയ്‌സയിൽ ഉള്ള അനേകം മലയാളികൾക്ക് ഈ വഴിയൊക്കെ താനും പിന്നിട്ടതാണല്ലോ എന്ന ചിന്തയാണ് ഇപ്പോൾ ഈ യുവാവിന് കരുത്തായി മാറുന്നത് . ഷഫീറിനെ പോലെ കൂലിക്കു പണിയെടുക്കേണ്ട അവസ്ഥ വന്നില്ലെങ്കിലും ചെറുപ്പകാലത്തു കുറച്ചൊക്കെ പ്രയാസപ്പെട്ടു തന്നെയാണ് ഇപ്പോൾ വിദേശ മലയാളി എന്ന നിലയിൽ എത്തിയതെന്നും ബാബു ജെയിംസ് മനസ് തുറക്കുന്നു .

വി എസ്‌ന്റെ ഇഷ്ടക്കാരൻ , ഇനി വരേണ്ടത് ഷഫീറിനെപോലെയുള്ളവർ

ഇടതുപക്ഷ അനുഭാവി ആയിട്ടും എന്തുകൊണ്ടാണ് കോൺഗ്രെസുകാരനായ ഷഫീറിനു പണം നൽകിയത് ? ഈ ചോദ്യത്തിന് അനേക വര്ഷം രാഷ്ട്രീയം പയറ്റിത്തെളിഞ്ഞ ഒരു നേതാവിനെ പോലെയാണ് ബാബു ജെയിംസ് ഉത്തരം നൽകിയത് . ഞാൻ ഒരിക്കലും ഇടതുപക്ഷത്തു ഒരു പദവിയും വഹിച്ചിട്ടില്ല . എന്നാൽ രാഷ്ട്രീയത്തിൽ സത്യസന്ധത കാണിച്ചിട്ടുണ്ട് എന്ന് വിശ്വസിക്കുന്ന വിഎസിനോടുള്ള ഇഷ്ടം മൂലം ഇടതുപക്ഷ അനുഭവം കാണിച്ചിട്ടുണ്ട് .

ഇപ്പോൾ അത്തരം ഒരു ഇഷ്ടം തന്നെയാണ് ബി ആർ എം ഷഫീറിന്റെ അഭിമുഖം കണ്ടു ആളെ അടുത്തറിഞ്ഞപ്പോൾ മനസ്സിൽ തോന്നിയതും . ഷാജന്റെ അഭിമുഖം കണ്ടപ്പോൾ തന്നെ ഈ ഇഷ്ടം എങ്ങനെയും ഷഫീറിനെ അറിയിക്കണമെന്നായി . അതുവരെ പണത്തിനൊക്കെ ബുദ്ധിമുട്ടുള്ള ആൾ എന്ന് തോന്നിയിട്ടേ ഇല്ല . എന്നാൽ വെറും സാധാരണ വിദേശ മലയാളിയായ തന്നെപോലുള്ളവർക്കു ഷഫ്റിനെ പോലെയുള്ളവരുടെ പ്രയാസങ്ങൾ വേഗത്തിൽ മനസിലാകും എന്നതുകൊണ്ട് അദ്ദേഹത്തെ ബന്ധപ്പെടാനായി ഷാജന്റെ സുഹൃത്തും മാഞ്ചസ്റ്ററിലെ ഓ ഐ സി സി പ്രവർത്താനുമായ സോണി ചാക്കോയെ ബന്ധപ്പെടുക ആയിരുന്നു .

തുടർന്ന് സോണിയുടെ സഹായത്തോടെ ഷാഫിറുമായി ബന്ധപ്പെട്ട ശേഷമാണു തിരഞ്ഞെടുപ്പിൽ കെട്ടിവയ്ക്കനടക്കം 50000 രൂപ അയക്കണം എന്നുറപ്പിച്ചത് .

കോവിഡ് ഇല്ലായിരുന്നെകിൽ അഞ്ചു ദിവസത്തേക്ക് നാട്ടിലെത്തിയേനെ

കോവ്ഡ് സൃഷ്ട്ടിച്ച ഈ പ്രയാസങ്ങൾ ഇല്ലായിരുന്നെകിൽ ഇപ്പോൾ നിശാചയമായും അഞ്ചു ദിവസത്തേക്ക് വേണ്ടിയെങ്കിലും ഷഫീറിനു വോട്ടു പിടിക്കാൻ നാട്ടിൽ എത്തണമെയിരുന്നു എന്ന ചിന്തയാണ് ഇപ്പോൾ .

ഷഫീറിനൊപ്പം അരിതാ എന്ന സാധു പെൺകുട്ടിയുടെ സ്തനാർഥിത വാർത്ത കേട്ടപ്പോഴും സഹായിക്കണം എന്ന് തോന്നിയെങ്കിലും മറ്റുപലരും അതേറ്റെടുത്തതോടെ ഷെഫീറിനു തന്നെ പണം നൽകണം എന്ന് നിശ്ചയിക്കുക ആയിരുന്നു . തന്റെ കൈയിൽ അധികം പണം ഉണ്ടായിട്ടല്ല , ഭാവിയിൽ എങ്കിലും എല്ലാ രാഷ്ട്രീയ പാർട്ടികളും സ്ഥാനാർത്ഥി നിർണയത്തിൽ ഇത്തരക്കാരെ ഉയർത്തിയെടുക്കാൻ ശ്രമം നടത്തണം എന്ന ചിന്തക്ക് കരുത്തുപകരൻ കൂടിയാണ് തന്റെ സഹായം എന്നും ബാബു ജെയിംസ് വക്തമാകുന്നു .

അഞ്ചു മിനിറ്റെങ്കിലും എംഎൽഎ ഓഫിസിൽ ഇരിക്കണം

പണം അയച്ച കാര്യം പറയാനായി ബാബു ഇന്നലെ ഷഫീറിനെ വിളിക്കുമ്പോൾ പ്രചാരണത്തിന്റെ ശബ്ദകോലാഹലങ്ങൾക്കിടയിൽ നിന്നുമാണ് അദ്ദേഹം സംസാരിച്ചത് . എപ്പോൾ വിളിച്ചാലും താൻ വിളിപ്പുറത്തു ഉണ്ടാകും എന്ന് പറഞ്ഞ ഷഫീർ വിളിക്കുമ്പോൾ ലഭ്യമായില്ലെങ്കിൽ ഒരു മെസേജ് വിട്ടാൽ തിരികെ വിളിച്ചിരിക്കും എന്ന് പറഞ്ഞു ഞെട്ടിക്കുകയും ചെയ്തു .

മാത്രമല്ല , സംഭാഷണം അവസാനിച്ച ശേഷം ബാബുവിന്റെ ഫോണിലേക്കു ഷഫീർ മെസേജ് അയച്ചു താൻ വെറും വാക്ക് പറയില്ലെന്നും തെളിയിച്ചു . ഇരുവരും തമ്മിലുള്ള സംഭാഷണ മദ്ധ്യേ ബാബു രസകരമായ തന്റെ ഒരാഗ്രഹം കൂടി ഷഫീറിനെ അറിയിച്ചു . അടുത്ത തവണ വരുമ്പോൾ വർക്കലയിൽ ഷഫീറിന്റെ എംഎൽഎ ഓഫിസിൽ ഒരഞ്ചു മിനിറ്റ് ഇരിക്കണം എന്ന ആഗ്രഹമാണ് പങ്കുവച്ചത് . കാര്യം കേട്ട ഷഫീറും ഗൗരവത്തിലായി .

കഴിഞ്ഞ വട്ടം നിസാര വോട്ടിനു കൈവിട്ട വർക്കല ഇത്തവണ നമ്മുക്കൊപ്പമായിരിക്കും ബാബുചേട്ട എന്ന ഉറപ്പാണ് ഷഫീർ നൽകിയത് . ചേട്ടന്റെ ആഗ്രഹം സാധിക്കാനുള്ള പ്രവർത്തനം കൂടിയാകും വരും ദിവസങ്ങളിൽ മണ്ഡലത്തിലെ ഐക്യ മുന്നണി പ്രവർത്തകർ ഏറ്റെടുക്കുകയെന്നും ഷഫീർ ഉറപ്പുനൽകി .

വർക്കലയുമായി പുലബന്ധമില്ല , സുരേഷ് കുറുപ്പും മത്സരിക്കണമായിരുന്നു

വർക്കലയുമായി പുലബന്ധം പോലും ഇല്ലാത്ത വക്തിയാണ് ബാബു ജെയിംസ്. ഏറ്റുമാനൂരിൽ കാരിത്താസ് ആശുപത്രിക്കു സമീപം പേരൂരാണ് ബാബുവിന്റെ സ്വദേശം . എംഎൽഎ എന്ന നിലയിൽ അടുത്ത ബന്ധം ഉള്ള സുരേഷ് കുറുപ്പ് തന്നെ മല്‌സരിക്കണമായിരുന്നു എന്നതാണ് തന്റെ ആഗ്രഹമെന്നും ബാബു പറയുന്നു .

ഇത്തരത്തിലുള്ള രാഷ്ട്രീയ നേതാക്കളാണ് കേരളത്തിന് ആവശ്യം . ഇന് മത്സര രംഗത്തുള്ള പലരും നാടിനു വേണ്ടി പ്രവർത്തിക്കാൻ സ്ഥാനാർത്ഥി ആയവരല്ലെന്നും ബാബുവിന് അഭിപ്രായമുണ്ട് . അതുകൊണ്ടാണ് വത്യസ്തനായ ഒരാൾ വന്നപ്പോൾ മറ്റൊന്നും ആലോചിക്കാതെ സഹായിക്കാൻ തയാറായത് . കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി ബെൽഫാസ്റ്റ് മലയാളികളാണ് ബാബുവും കുടുംബവും . ഭാര്യ ലിസി ബാബു സമീപമുള്ള നേഴ്സിങ് ഹോമിലാണ് ജോലി ചെയുന്നത് .

താൻ ഇപ്പോൾ മൂന്നു ദിവസം മാത്രം ജോലി ചെയ്തു ടിവിയിൽ രാഷ്ട്രീയം കണ്ടു സമയം കളയുകയാണ് എന്ന് പൊട്ടിച്ചിരിയോടെ ബാബു പറയുന്നു . ഐടി ഉദ്യോഗസ്ഥയായ മകൾ നയന ബാബു സൗത്താപ്റ്റണിലാണ് ജോലി ചെയുന്നത് . പത്താം ക്ളാസ് വിദ്യാർത്ഥിയായ മകൻ ജെയിംസ് പരീക്ഷക്കുള്ള തയ്യാറെടുപ്പിലാണ് . ഷഫീറിനു വേണ്ടി ഇനി ബെറ്റ് വയ്ക്കാനുള്ള ആലോചനയിലാണോ എന്ന ചോദ്യത്തിന് ഇതുവരെ ആരും വെല്ലുവിളിയുമായി എത്തിയിട്ടില്ല എന്ന മറുപടി നൽകി ഷഫീറിനെ പോലെ കൗണ്ടർ പോയിന്റ് അടിക്കാനും ബാബുവിന് ഒട്ടും ആലോചിക്കേണ്ടി വന്നില്ല .