തിരുവനന്തപുരം: അഞ്ച് വർഷത്തെ ഭരണത്തിന് ജനസമ്മതി നേടി വീണ്ടും അധികാരത്തിലേറുക. കേരള രാഷ്ട്രീയത്തിലെ അപൂർവതയായ ഈ നേട്ടം കൈവരിച്ച് രണ്ട് സർക്കാരുകൾ മാത്രമെ രൂപീകരിച്ചിട്ടുള്ളു. അതിലൊന്ന് സി.അച്യുതമേനോന്റെ നേതൃത്വത്തിലുള്ള കൂട്ടുകക്ഷി സർക്കാരിനുശേഷം 1977ൽ അധികാരത്തിലേറിയ കെ.കരുണാകരൻ മന്ത്രിസഭയും ഇന്നത്തെ പിണറായി മന്ത്രിസഭയും.

കാലാവധി കഴിയുന്നതുവരെ സർക്കാർ അധികാരത്തിൽ തുടരുകയും പിന്നീട് തിരഞ്ഞെടുപ്പിൽ അതേ മുന്നണിതന്നെ അധികാരത്തിൽ വരികയും ചെയ്തത് 1977, 2021 വർഷങ്ങളിലാണ്.

അങ്ങനെ നോക്കിയാൽ ഭരണത്തുടർച്ചയ്ക്കു നന്ദി പറഞ്ഞ് ബജറ്റ് അവതരിപ്പിക്കാൻ കേരളത്തിൽ അവസരം ലഭിച്ചതും രണ്ടു ധനമന്ത്രിമാർക്ക് മാത്രമാണ്. സി.എച്ച്.മുഹമ്മദ് കോയയ്ക്കും, കെ.എൻ.ബാലഗോപാലിനും.

സി.അച്യുതമേനോന്റെ നേതൃത്വത്തിലുള്ള കൂട്ടുകക്ഷി സർക്കാരിനുശേഷം 1977ൽ അധികാരത്തിലേറിയ കെ.കരുണാകരൻ മന്ത്രിസഭയിൽ ധനകാര്യ മന്ത്രിയായിരുന്നു സിഎച്ച്. 1977 മാർച്ച് 28ന് ആണ് സിഎച്ച് ബജറ്റ് അവതരിപ്പിച്ചത്. അന്നു റവന്യൂ മിച്ചം 11.7 കോടിയായിരുന്നു.

പിണറായി വിജയൻ മുഖ്യമന്ത്രി ആയിരുന്ന ഇടതുപക്ഷ സർക്കാർ വൻ ഭൂരിപക്ഷത്തോടെ അധികാരം നിലനിർത്തി വീണ്ടും ഭരണത്തിലേറിയപ്പോൾ തോമസ് ഐസകിന്റെ പിൻകാമിയായി ധനമന്ത്രിയാകാൻ അവസരം ലഭിച്ചത് കെ.എൻ.ബാലഗോപാലിന്. ഒപ്പം ഭരണത്തുടർച്ചയ്ക്ക് നന്ദി പറഞ്ഞ് ബജറ്റ് അവതരിപ്പിക്കാനുള്ള അവസരവും ലഭിച്ചു.

സിഎച്ച്. മുഹമ്മദ് കോയ അന്ന് റവന്യൂമിച്ചമുള്ള ബജറ്റ് അവതരിപ്പിച്ച് 44 വർഷത്തിനുശേഷം കെ.എൻ.ബാലഗോപാൽ ബജറ്റ് അവതരിപ്പിക്കുമ്പോൾ സംസ്ഥാനത്തിന്റെ റവന്യൂകമ്മി ആകട്ടെ 16,910 കോടി രൂപയും. 

സി.എച്ച്. മുഹമ്മദ്‌കോയ അന്ന് നടത്തിയ പ്രസംഗം

കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു മന്ത്രിസഭ അതിന്റെ കാലാവധി കഴിയുന്നതുവരെ ഭരണസാരഥ്യം വഹിക്കുന്നതും തിരഞ്ഞെടുപ്പിനെ നേരിടുന്നതും വർധിച്ച ജനപിന്തുണ നേടി ഭരണകക്ഷി വീണ്ടും ഭരണച്ചുമതല ഏറ്റെടുക്കുന്നതും. കഴിഞ്ഞ ആറു വർഷക്കാലത്തെ സുസ്ഥിരവും ജനക്ഷേമകരവുമായ ഭരണത്തിനു കേരള ജനത നൽകിയ അംഗീകാരമാണ് ഈ തിരഞ്ഞെടുപ്പ് വിധിയിൽ അന്തർഭവിച്ചിരിക്കുന്നത്. ചരിത്ര പ്രാധാന്യമർഹിക്കുന്ന ഈ വിധിയെഴുത്തിനു പ്രബുദ്ധരായ ജനങ്ങളോട് ഭാവി തലമുറകൾ കൃതജ്ഞതാ നിർഭരമായ അഭിനന്ദനം രേഖപ്പെടുത്തുമെന്നുള്ളത് നിസന്ദേഹമാണ്.

കെ.എൻ.ബാലഗോപാലിന്റെ പ്രസംഗം

കേരള ഭരണത്തിൽ ജനാധിപത്യവൽക്കരണത്തിന്റെ കാര്യത്തിൽ അഭിമാനകരമായ വളർച്ചയാണ് സംഭവിക്കുന്നത്. അതിന്റെ ഏറ്റവും തിളക്കമാർന്ന തെളിവാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കു കേരള ജനത നൽകിയ തുടർഭരണം. ഇത് കേവലമൊരു മുന്നണിയുടെ വിജയം മാത്രമല്ല. കേരള ജനതയുടെ വിജയം കൂടിയാണ്. ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കു ചരിത്ര വിജയം നൽകിയ കേരള ജനതയെ ഞാൻ അഭിവാദ്യം ചെയ്യുന്നു. 

മഹാന്മാരുടെ ഉദ്ധരണികളോ കുട്ടികളുടെ കവിതകളോ ഇല്ലാതെയാണ് ഒരു മണിക്കൂറിൽ കന്നിബജറ്റ് അവതരണം ധനമന്ത്രി കെ.എൻ. ബാലഗോപാൽ പൂർത്തിയാക്കിയത്. രാവിലെ ഒമ്പതിന് ആരംഭിച്ച ബജറ്റ് വായന 10 മണിയോടെ പൂർത്തിയാക്കി.

ഏറ്റവും ദൈർഘ്യം കുറഞ്ഞ ബജറ്റ് വായനകളിൽ ഒന്നാകും ബാലഗോപാലിന്റെ ബജറ്റ്. കോവിഡ് പ്രതിസന്ധി കാലത്ത് പുതിയ നികുതി നിർദേശങ്ങളില്ലാതെ കോവിഡ് പ്രതിരോധത്തിലൂന്നിയാണ് ബാലഗോപാൽ 16,910.12 കോടി ധനകമ്മിയുള്ള ബജറ്റ് അവതരിപ്പിച്ചത്.