ന്യൂഡൽഹി: മുസ്ലിം വനിതകളെ വിൽപനയ്ക്ക് വെച്ച ബുള്ളി ഭായ് ആപ്പിന് പിന്നിലെ മുഖ്യപ്രതി നീരജ് ബിഷ്ണോയ് തന്റെ പ്രവൃത്തിയിൽ പശ്ചാത്താപമില്ലെന്ന് വ്യക്തമാക്കിയതായി റിപ്പോർട്ടുകൾ. താൻ ചെയ്തത് ശരിയാണെന്ന് നീരജ് ബിഷ്ണോയ് പറഞ്ഞതായും എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്യുന്നു. കേസുമായി ബന്ധപ്പെട്ട് ഇതുവരെ നാലുപേരാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ഇതുവരെയുള്ള ചോദ്യം ചെയ്യലിൽ ആപ്പ് യഥാർത്ഥത്തിൽ നവംബറിൽ താൻ തന്നെ വികസിപ്പിച്ചതാണെന്നും ഡിസംബർ 31 ന് മറ്റൊരു ട്വിറ്റർ അക്കൗണ്ട് കൂടി സൃഷ്ടിച്ചിരുന്നതായും ബിഷ്ണോയ് പറഞ്ഞു. മുംബൈ പൊലീസിനെ കളിയാക്കുന്നതിന് വേണ്ടിയും ബിഷ്ണോയ് മറ്റൊരു ട്വിറ്റർ അക്കൗണ്ട് ഉപയോഗിച്ചിരുന്നതായും റിപ്പോർട്ടുകളുണ്ട്. മുംബൈ പൊലീസിനെ സ്ലംബൈ പൊലീസ് എന്ന് ഇയാൾ വിളിച്ചിരുന്നു.

മൈക്രോസോഫ്റ്റിന്റെ ഉടമസ്ഥതയിലുള്ള സോഫ്റ്റവെയർ പ്ലാറ്റ്ഫോമായ ഗിറ്റ്ഹബ്ബിൽ ഹോസ്റ്റ് ചെയ്ത ആപ്ലിക്കേഷനുണ്ടാക്കാനുപയോഗിച്ച ഉപകരണങ്ങൾ കണ്ടെത്തിയതായി റിപ്പോർട്ട് ഉണ്ടായിരുന്നു. എഞ്ചിനീയറിങ് വിദ്യാർത്ഥിയായ നീരജാണ് ആപ്ലിക്കേഷനുകൾ ഉണ്ടാക്കിയതെന്നാണ് വിവരം. ഭോപ്പാലിലെ വെല്ലൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ ബി.ടെക് വിദ്യാർത്ഥിയാണ് നീരജ്.

ബിഷ്ണോയ് ഉണ്ടാക്കിയ ബുള്ളി ഭായ് എന്ന പേരിലുള്ള ട്വിറ്റർ അക്കൗണ്ട് നിലവിൽ റദ്ദ് ചെയ്തിരിക്കുകയാണ്. ഇയാളെ നിലവിൽ ഏഴ് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്.

മുസ്ലിം സ്ത്രീകളെ വിൽപനയ്ക്ക് വെച്ച ബുള്ളി ഭായ് ആപ്പിന്റെ പ്രവർത്തനം നിയന്ത്രിച്ചിരുന്നത് സിഖ് പേരുകളിൽ ഉണ്ടാക്കിയ അക്കൗണ്ടുകളിലൂടെയാണെന്ന് ആയിരുന്നു നേരത്തെയുണ്ടായിരുന്ന വിവരം. കേസിൽ കസ്റ്റഡിയിലെടുത്ത യുവതിയാണ് വ്യാജ സിഖ് പ്രൊഫൈലുകൾ സൃഷ്ടിച്ച് വിദ്വേഷ പ്രചാരണം നയിച്ചതെന്ന് പൊലീസ് പറഞ്ഞിരുന്നു.

ട്വിറ്ററിലൂടെയും ബുള്ളി ഭായ് എന്ന ആപ്പിന്റെ പ്രചാരണം ഇവർ നടത്തിയിരുന്നു. ഖലിസ്ഥാൻ ചിത്രമുപയോഗിച്ച് സൃഷ്ടിച്ച ബുള്ളി ഭായ് എന്ന ട്വിറ്റർ ഹാൻഡിൽ വഴിയായിരുന്നു ആപ്പിന്റെ പ്രചാരണമുണ്ടായിരുന്നത്.

കേസിലെ പ്രതിയായ യുവതിയെ ഉത്തരാഖണ്ഡിൽ നിന്നുമാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ബാംഗ്ലൂരിൽ വെച്ച് നേരത്തെ അറസ്റ്റ് ചെയ്ത യുവാവും തമ്മിൽ പരിചയമുണ്ടെന്നാണ് പൊലീസ് പറയുന്നത്. 21 വയസ്സായ എൻജിനീയറിങ് വിദ്യാർത്ഥി വിശാലിനെയാണ് പൊലീസ് ബെംഗളൂരുവിൽ വെച്ച് കസ്റ്റഡിയിലെടുത്തത്.

പ്രസിദ്ധ മാധ്യമപ്രവർത്തക ഇസ്മിത് ആറയാണ് ബുള്ളി ഭായ് ആപ്പിനെതിരെ ആദ്യമായി രംഗത്തു വന്നത്. തന്റെ ഫോട്ടോകൾ ചേർത്തുവച്ച് ബുള്ളി ബായ് ആപ്പിൽ വിൽപ്പനയ്ക്ക് വെച്ചെന്നാണ് ഇസ്മത് പറഞ്ഞത്.

ഇതിനു പിന്നാലെ ലേലത്തിനെന്ന പേരിൽ പ്രദർശിപ്പിക്കപ്പെട്ട വിദ്യാർത്ഥിനികൾ ഉൾപ്പെടെയുള്ളവരുടെ വിവരങ്ങൾ പുറത്തുവന്നിരുന്നു.

ജവഹർലാൽ നെഹ്‌റു സർവകലാശാലയിൽനിന്ന് കാണാതായ നജീബിന്റെ മാതാവ് ഫാത്തിമ നഫീസ്, എഴുത്തുകാരി റാണ സഫ്വി, മുതിർന്ന മാധ്യമപ്രവർത്തക സബാ നഖ്വി, റേഡിയോ ജോക്കി സായിമ, സാമൂഹിക പ്രവർത്തക സിദ്‌റ, മാധ്യമപ്രവർത്തക ഖുർറത്തുൽഐൻ റെഹ്ബർ, ജെ.എൻ.യു വിദ്യാർത്ഥി നേതാവായിരുന്ന ഷെഹല റാഷിദ് അടക്കം നൂറുകണക്കിനു മുസ്ലിം സ്ത്രീകളെയാണ് ഇവരുടെ ചിത്രങ്ങൾ സഹിതം ആപ്പിൽ വിൽപനയ്ക്കു വച്ചിരിക്കുന്നത്.

സി.എ.എ വിരുദ്ധ സമരത്തിന്റെ മുൻനിരയിലുണ്ടായിരുന്ന മലയാളി വിദ്യാർത്ഥി നേതാക്കളായ ലദീദ സഖലൂനും ആയിഷ റെന്നയേയും ബുള്ളി ഭായ് ആപ്പിൽ വിൽപനയ്ക്ക് വെച്ചിരുന്നു. നേരത്തെ സുള്ളി ഡീൽസ് ആപ്പിലും ഇവരുടെ ചിത്രങ്ങൾ സഹിതം പ്രചരിച്ചിരുന്നു.

തിരിച്ചറിയാനാവാത്ത ചില ആളുകൾ ചേർന്ന് തന്റെ വ്യാജ ഫോട്ടോകൾ വെബ്പേജിൽ അപ്ലോഡ് ചെയ്യുന്നുവെന്നും ഒപ്പം മോശം കമന്റുകൾ ഇടുന്നുവെന്നുമാണ് മാധ്യമപ്രവർത്തകയുടെ പരാതിയിൽ പറയുന്നത്. കമന്റുകൾ മുസ്ലിം വനിതകളെ അപമാനിക്കാൻ ലക്ഷ്യം വെച്ചുള്ളവയാണെന്നും അവർ ചൂണ്ടിക്കാട്ടിയിരുന്നു.

'മോശമായതും അംഗീകരിക്കാൻ പറ്റാത്തതുമായ സാഹചര്യത്തിൽ എന്റെ മോർഫ് ചെയ്യപ്പെട്ട ഫോട്ടോ ഒരു വെബ്സൈറ്റിൽ കണ്ടു. ഓൺലൈൻ ട്രോളുകൾക്ക് ഞാൻ നിരന്തരം ഇരയാവാറുണ്ട്. ഇത് അത്തരം ചൂഷണത്തിന്റെ അടുത്ത ഘട്ടമായാണ് തോന്നുന്നത്.

എന്നെപ്പോലെ സ്വതന്ത്രരായ സ്ത്രീകളെയും മാധ്യമപ്രവർത്തകരെയും അപമാനിക്കാൻ ലക്ഷ്യമിട്ടുള്ളതാണ് ഈ പ്രവർത്തിയെന്ന് വ്യക്തമാണ്. അതിനാൽ ഇതിൽ അടിയന്തര നടപടി വേണം.

'ബുള്ളി ഭായ്' എന്ന പേര് തന്നെ അപമാനിതമാണ്. ഈ വെബ്സൈറ്റിന്റെ കണ്ടന്റ് മുസ്ലിം സ്ത്രീകളെ അപമാനിക്കാൻ ലക്ഷ്യമിട്ടുള്ളതാണെന്ന് വ്യക്തമാണ്,'' മാധ്യമപ്രവർത്തകയുടെ പരാതിയിൽ പറയുന്നു.