കൊച്ചി:  കണ്ടലിനെ പ്രാധാന്യത്തെക്കുറിച്ചും ഈ ചെടി പ്രകൃതിക്ക് നൽകുന്ന സംരക്ഷണത്തെക്കുറിച്ചുമൊക്കെ വാ തോരാതെ സംസാരിക്കുന്നവരാണ് ഇന്ത്യക്കാർ, പ്രത്യേകിച്ചും മലയാളികൾ. എന്നാൽ അതേ കണ്ടൽ ചെടി നമ്മുടെ ഉറക്കം കെടുത്തുന്നു എന്നു പറഞ്ഞാലോ?. പക്ഷെ സത്യം അതാണ് അങ്ങ് മാലീദ്വീപിലെ ഒരു കണ്ടൽ ചെടി നമ്മളെ ഭയപ്പെടുത്താൻ തുടങ്ങിയിട്ട് ദിവസം കുറച്ചായി. കണ്ടലെന്നു പറഞ്ഞാൽ ഒരു പക്ഷെ മനസിലായെന്നു വരില്ല, പക്ഷെ കക്ഷിയുടെ പേരു പറഞ്ഞാൽ അറിയും..മറ്റാരുമല്ല സാക്ഷാൽ ബുറെവി തന്നെ.

ബുറെവിയുടെ പേരിന് പിന്നിലെ കഥ വളരെ രസകരമാണ്; ഈ ചെടിക്ക് ചുഴലിക്കാറ്റുമായി യാതൊരു ബന്ധവുമില്ല. മാത്രമല്ല അത്ര ഭീകരമനുമല്ല ഈ കണ്ടൽ ചെടി. മാലദ്വീപിൽ വളരുന്ന കണ്ടലിന് സമാനമായ ചെടിയുടെ പേരാണിത്. ജൂൺ മുതൽ നവംബർ വരെയുള്ള മാസങ്ങളിൽ പൂവിടുന്ന ചെടിയാണ് ബുറെവി. ഇവയ്ക്ക് അഞ്ചിതളുകളുണ്ട്. മരുന്ന് നിർമ്മാണത്തിനും മറ്റുമായാണ് ഇവ പ്രധാനമായും ഉപയോഗിക്കുന്നത്. മാലദ്വീപിൽ വളെരെ സുപരിചിതമായതിനാൽ തന്നെ മാലീദ്വീപാണ് ഈ പേര് നിർദ്ദേശിച്ചത്.

ഇന്ത്യയുൾപ്പെടെയുള്ള വിവിധ രാജ്യങ്ങളുടെ കൂട്ടായ്മയായ വേൾഡ് മെട്രോളജിക്കൽ ഓർഗനൈസേഷനാണ് പേര് തിരഞ്ഞെടുക്കുന്നത്. ഇത്തരത്തിൽ നിർദ്ദേശിക്കപ്പെട്ട 169 പേരുകൾ ദേശീയ കാലാവസ്ഥാവകുപ്പ് കഴിഞ്ഞ ഏപ്രിലിൽ പുറത്തിറക്കിയിരുന്നു. അക്ഷരമാലാ ക്രമത്തിൽ ഓരോ രാജ്യവും നിർദ്ദേശിക്കുന്ന പേര് തിരഞ്ഞെടുക്കും. ഇപ്രകാരമാണ് മാലദ്വീപ് ബുറെവി എന്ന പേര് നിർദ്ദേശിച്ചത്. 2020ലെ അഞ്ചാമത്തേയും ഈ സീസണിലെ മൂന്നാമത്തേയും ചുഴലിക്കാറ്റാണ് ബുറെവി. ബംഗാൾ ഉൾക്കടലിലാണ് ബുറെവി രൂപപ്പെട്ടത്.

അതേസമയം ശ്രീലങ്കയിൽ വീശിയ ബുറെവി ചുഴലിക്കാറ്റ് മാന്നാർ കടലിടുക്കിൽ, തമിഴ്‌നാട് രാമനാഥപുരത്തിനടുത്ത് വെച്ച് തന്നെ ശക്തി കുറഞ്ഞ് ഒരു തീവ്ര ന്യൂനമർദമായി മാറി. അതിതീവ്ര ന്യൂനമർദം തമിഴ്‌നാട്ടിലൂടെ സഞ്ചരിച്ച് കൂടുതൽ ദുരബലമായി ഒരു ന്യൂനമർദമായി മാറി കേരളത്തിലേക്ക് പ്രവേശിക്കും. കേരളത്തിലേക്ക് പ്രവേശിക്കുമ്പോൾ മണിക്കൂറിൽ ഏകദേശം 30 മുതൽ 40 കിമീ വേഗതയാണ് പ്രതീക്ഷിക്കുന്നത്. തിരുവനന്തപുരം ജില്ലയിലെ വടക്ക് കിഴക്കൻ മേഖലയിലൂടെ ന്യൂനമർദം അറബിക്കടലിലെത്തും.

അതിനാൽ തന്നെ ആശങ്ക വേണ്ടെന്നാണ് റിപ്പോർട്ട്. എന്നാലും മുന്നൊരുക്കം തുടരുമെന്ന് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരൻ അറിയിച്ചു.തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിൽ നിന്ന് തിരുവനന്തപുരം-കൊല്ലം ജില്ലകളിലെ അതിർത്തി പ്രദേശങ്ങളിലൂടെ വൈകുന്നേരത്തോടെ കേരളത്തിലെത്തുക. തെക്കൻ കേരളത്തിലൂടെ സഞ്ചരിച്ച് കാറ്റ് അറബിക്കടലിലേക്കു കടക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലെ പൊതുമേഖലാ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള ഓഫീസുകൾക്ക് പൊതുഅവധി പ്രഖ്യാപിച്ചത് ഈ സാഹചര്യത്തിലാണ്.

ന്യൂനമർദത്തിന്റെ വികാസവും സഞ്ചാരപഥവും കേന്ദ്ര കാലാവസ്ഥ വകുപ്പും സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റിയും സസൂക്ഷ്മം നിരീക്ഷിക്കുന്നുണ്ട്. ഇതിന് അനുസരിച്ച് മുന്നറിയിപ്പുകളിൽ മാറും.