തിരുവനന്തപുരം: വിളപ്പിൽശാലയിൽ കത്തിക്കരിഞ്ഞനിലയിൽ മൃതദേഹം കണ്ടെത്തി. റിട്ട. വനംവകുപ്പ് ഡ്രൈവറായ വിൻസെന്റിന്റെ മൃതദേഹമാണ് കത്തിക്കരിഞ്ഞനിലയിൽ കണ്ടെത്തിയത്.വിളപ്പിൽശാലയിൽ അലൈറ്റി പള്ളിക്ക് സമീപത്തെ റബർ തോട്ടത്തിലാണ് മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ നിഗമനം.

രാവിലെ 8 30 ഓടെയായിരുന്നു മൃതദേഹം കണ്ടത്.തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ മരിച്ചത് വിൻസെന്റാണെന്ന് കണ്ടെത്തി. ഇദ്ദേഹത്തിന്റെ ബന്ധുക്കളും സ്ഥലത്തെത്തി മൃതദേഹം തിരിച്ചറിഞ്ഞു.

വനംവകുപ്പിൽനിന്ന് ഡ്രൈവറായി വിരമിച്ച വിൻസെന്റ് അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അസുഖ ബാധിതനായിരുന്നു എന്നും രാവിലെയും വീട്ടിൽ നിന്ന് ആശുപത്രിയിലേക്ക് എന്ന് പറഞ്ഞു ഇറങ്ങിയതാണെന്നുമാണ് പ്രാഥമിക വിവരം. അസുഖ സംബന്ധമായ മനോവിഷമം ആകാം ആത്മഹത്യ എന്നാണ് പ്രഥമിക നിഗമനം.

എ സി മെക്കാനിക്ക് ആണ് മകൻ. മകൾ സെക്രട്ടറിയറ്റ് ഉദ്യോഗസ്ഥയും, മരുമകൻ പൊലീസ് വകുപ്പിലുമാണ്. കാട്ടാക്കട ഡിവൈഎസ്‌പി ഷാജിയുടെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി പ്രാഥമിക നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.