ഇരിട്ടി: മാക്കൂട്ടം ചുരം റോഡിൽ കർണാടക ആർടിസി സ്ലീപ്പർ കോച്ച് ബസ് മരത്തിലിടിച്ച് മറിഞ്ഞുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ബസ് ഡ്രൈവർ മരിച്ചു. വീരാജ് പേട്ട സർക്കാർ ആശുപത്രിയിൽ വെച്ചു ബസ് ഡ്രൈവർസ്വാമിയാണ് മരണമടഞ്ഞത്. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് ബസ് കാബിനുള്ളിൽ കുടുങ്ങിപ്പോയ ഇയാളെ ബസിന്റെ മുൻവശത്തെ ഡോർ വെട്ടിപ്പൊളിച്ചാണ് മണിക്കൂറുകളുടെ ശ്രമഫലമായ ഫയർഫോഴ്സ് പുറത്തെടുത്തത്. ഡ്രൈവർ അടക്കം

15 പേരെ വീരാജ് പേട്ട, കണ്ണൂർ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരുന്നു. തിങ്കളാഴ്ച പുലർച്ചെ നാലോടെ ചുരം റോഡിലെ മെതിയടിപ്പാറ ഹനുമാൻ കോവിലിനടുത്ത കൊടും വളവിലാണ് ബസ് നിയന്ത്രണം വിട്ട് മരത്തിലിടിച്ചു ചെരിഞ്ഞത്. ഇടിയുടെ ആഘാതത്തിൽ ബസിന്റെ മുൻഭാഗം തകർന്നു. ഇതു വഴിയെത്തിയ മറ്റ് വാഹന യാത്രികരാണ് വിവരം പുറം ലോകത്തെ അറിയിച്ചത്.

അര മണിക്കൂറിനകം ഇരിട്ടി, വീരാജ് പേട്ട ഫയർ ഫോഴ്സുകൾ സ്ഥലത്തെത്തുകയായിരുന്നു. കുടുങ്ങിപ്പോയ ഡ്രൈവറെ ബസ് വെട്ടിപ്പൊളിച്ചാണ് പുറത്തേക്കെടുത്തത്. ബംഗളൂരുവിൽ നിന്നും കണ്ണുരിലേക്ക് വന്ന ബസാണ് അപകടത്തിൽപ്പെട്ടത്. കോടയും മഞ്ഞും കാരണം ഡ്രൈവർക്ക് കാഴ്ച നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമെന്നു സംശയിക്കുന്നതായി ഫയർ ഫോഴ്സ് അറിയിച്ചു. അപകടം നടന്നയുടൻ കണ്ണൂരിൽ നിന്നും ഡിഫൻസ് സേനയും സ്ഥലത്തെത്തിയിരുന്നു. ബസ് നീക്കം ചെയ്തു അന്തർസംസ്ഥാന പാതയിൽ ഗതാഗതതടസം നീക്കിയിട്ടുണ്ട്.