കൊല്ലം: കൊല്ലം-ചെങ്കോട്ട ദേശീയപാതയിൽ നിർത്തിയിട്ടിരുന്ന ഓർഡിനറി ബസിന് പിന്നിൽ ഫാസ്റ്റ് പാസഞ്ചർ ബസ് ഇടിച്ചുകയറി, 35 പേർക്ക് പരിക്ക്. ഇന്നലെ രാവിലെ പത്തിന് കൊട്ടാരക്കര പടിഞ്ഞാറെ തെരുവിലാണ് സംഭവം. സ്റ്റോപ്പിൽ ആളെ ഇറക്കാനായി നിർത്തിയിട്ട കെഎസ്ആർടിസി ഓർഡിനറി ബസിന് പിന്നിലേക്ക് അതേ ദിശയിലെത്തിയ ആലപ്പുഴ ഫാസ്റ്റ് പാസഞ്ചർ ബസ് ഇടിച്ചുകയറുകയായിരുന്നു. ഓർഡിനറി ബസിന്റെ പണ്ടിൻസീറ്റുകളിൽ ഇരുന്നവർക്കെല്ലാം പരിക്കേറ്റു. ഫാസ്റ്റ് പാസഞ്ചറിലുള്ളവർക്കും നിസാര പരിക്കേറ്റു.

ബസിന്റെ പിന്നിലെ സീറ്റിൽ ഇരുന്ന ചെങ്ങാമനാട് സ്വദേശിനി ആശ (22) യുടെ കാൽ ഇടിയുടെ ആഘാതത്തിൽ സീറ്റിന് ഇടയിൽ കുരുങ്ങി. ഇവരെ ഗുരുതര പരിക്കുകളോടെ തിരുവനതപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റതിൽ മറ്റു 18 പേരെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലും 16 പേരെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

പുനലൂർ മേലപ്പള്ളി ത്രീഹൗസ് സിനി(37), ഇളമ്പൽ കിഴക്കെപനവില രാജൻ(60), പുനലൂർ കൊച്ചുകോനാത്ത് ചരുവിള പുത്തൻവീട്ടിൽ സുചിത്ര(24), ഇളമ്പൽ കാഞ്ഞിക്കൽ പടിഞ്ഞാറ്റേതിൽ നൗഷാദ്(50), അഞ്ചൽ നെടിയറ നെട്ടയം കൃഷ്ണവേണി (23)ഗുരുതരം), തോട്ടവാരം കീഴെ പെനിയ വിളയിൽ കുമാർ (48), ബീഹാർ സ്വദേശി നൂറുൾ (29), പാപ്പന്നൂർ ചരുവിള ബംഗ്ലാവിൽ ഏബ്രഹാം സാമുവേൽ (53), ഉറുകുന്ന് മോഹനവിലാസം ബിപിൻ (30), കുന്നിക്കോട് മുകളിൽ കിഴക്കേതിൽ ഷാജിത (47), പത്തനാപുരം ഇഷാ നിവാസിൽ അഷ്‌റഫ്(49), പത്തനാപുരം കാവുവിള ഷാഫിൽ(34), ഇളമ്പിൽ ആര്യഭവനം ആര്യരാജൻ(22), പത്തനാപുരം ചരുവിള പുത്തൻവീട് എം.കെ. സലാം(66), ഇളമ്പൽ പള്ളി പടിഞ്ഞാറ്റേതിൽ അനിത(35), ഉറുകുന്ന് നഴുവേലിൽ സഞ്ജു മറിയം(25), തഴവ കോയിക്കതെക്കേതിൽ ഫൗസിയ (37), ആലപ്പുഴ അരൂർ ഭഗവതി പറമ്പ് ബിജു(47), പുനലൂർ ചെല്ലഭവൻ ഗോപിനാഥൻ, പുനലൂർ സ്വദേശി ഷാബു(36) തുടങ്ങിയവർക്കാണ് സാരമായി പരിക്കേറ്റത്. നാട്ടുകാർ ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. കൊട്ടാരക്കരയിൽ രണ്ടു ദിവസമായി റോഡപകടങ്ങൾ വർധിച്ചിട്ടുണ്ട്.

ദേശീയപാതയിലെ വളവുള്ള ഭാഗത്തായിരുന്നു കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് അപകടമുണ്ടായത്. ഇവിടെ മതിയായ സുരക്ഷാ സംവിധാനങ്ങൾ ഉണ്ടായിരുന്നില്ല. അപകടകരമായ വളവുള്ള ഈ ഭാഗത്ത് അപകടങ്ങൾ പതിവാണെന്നും നാട്ടുകാരും സാക്ഷ്യപ്പെടുത്തുന്നു.