വടക്കാഞ്ചേരി: സംസ്ഥാനപാതയിലെ അകമല ശാസ്ത ക്ഷേത്രത്തിന് സമീപം നിയന്ത്രണം വിട്ട ടൂറിസ്റ്റ് ബസ് ഇരുപതടി താഴ്ചയിലേക്ക് മറിഞ്ഞു. തൃശൂർ ഭാഗത്തേക്ക് പോകുന്ന ടൂറിസ്റ്റ് ബസ് ടോറസ് ലോറിയെ മറികടക്കുന്നതിനിടെ നിയന്ത്രണം വിട്ട് അകമല ക്ഷേത്രത്തിന് സമീപമുള്ള തോട്ടിലേക്ക് മറിയുകയായിരുന്നു.

പെരിന്തൽമണ്ണ ആനമങ്ങാട് യത്തീംഖാനയിൽ നിന്ന് തിരുവനന്തപുരം ബീമാപള്ളിയിലേക്ക് വിനോദ യാത്രക്ക് പോയിരുന്ന കുട്ടികൾ സഞ്ചരിച്ചിരുന്ന ബസാണ് അപകടത്തിൽപെട്ടത്. ആരുടെയും പരിക്കുകൾ ഗുരുതരമല്ല. മഞ്ചേരി മദ്രസയിൽ നിന്നു തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന ബസ്സിൽ സ്ത്രീകളും കുട്ടികളുമായി 53 യാത്രക്കാരുണ്ടായിരുന്നു.

ഡ്രൈവർ പെരിന്തൽമണ്ണ സ്വദേശി ഉസ്മാൻ (47), ബസ്സിലെ സഹായി നിലമ്പൂർ സ്വദേശി അനൂപ് (26), യാത്രക്കാരിൽ കുട്ടികളായ ഫാത്തിമ (16), കദീജ (13) ഹാജിറ (17) എന്നിവരുൾപ്പെടെ ഇരുപത് പേർക്കാണ് പരിക്കേറ്റത്. എല്ലാവരെയും ഓട്ടുപാറ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു.