കോഴിക്കോട്: കോഴിക്കോട് കുന്ദമംഗലത്ത് നിന്നും തട്ടിക്കൊണ്ട് പോയതായി പരാതി ലഭിച്ച സംഭവത്തിലെ വ്യവസായി വീട്ടിൽ തിരിച്ചെത്തി. ഇന്ന് ഉച്ചക്ക് മൂന്ന് മണിയോടെയാണ് ഇയാൾ വീട്ടിൽ തിരച്ചെത്തിയത്. കോഴിക്കോട് കുന്ദമംഗലം കോഴിക്കോട് കുന്ദമംഗലം പടനിലം ആമ്പർമ്മൽതൊടികയിൽ വീട്ടിൽ അബ്ദുൽ കരീമാണ് ഇന്ന് വീട്ടിൽ തിരിച്ചെത്തിയത്. രണ്ട് ദിവസങ്ങൾക്ക് മുമ്പ് ഇയാളെ തട്ടിക്കൊണ്ട് പോയതായി കാണിച്ച് ഇയാളുടെ ഭാര്യ ഇന്ന് കുന്ദമംഗലം പൊലീസിൽ പരാതി നൽകിയിരുന്നു.

പരാതി നൽകിയതിന് തൊട്ടുപിന്നാലെയാണ് ഇയാൾ വീട്ടിൽ തിരിച്ചെത്തിയത്. എന്നാൽ തന്നെയാരെങ്കിലും തട്ടിക്കൊണ്ടുപോയതാണോ സ്വയം എങ്ങോട്ടെങ്കിലും പോയതായണോ എന്നുള്ള കാര്യങ്ങൾ ഇയാൾ വ്യക്തമാക്കിയിട്ടില്ല. സ്റ്റേഷനിൽ എത്തിച്ച് ചോദ്യം ചെയ്തതിന് ശേഷം മാത്രമെ കൂടുതൽ കാര്യങ്ങളിൽ വ്യക്തത വരുത്താനാകൂ എന്നാണ് കുന്ദമംഗലം പൊലീസ് പറയുന്നത്.

ഇയാളെ തട്ടിക്കൊണ്ട് പോയതായി കാണിച്ച് നൽകിയ പരാതിയിൽ പ്രതിസ്ഥാനത്ത് നിർത്തിയ വ്യക്തി തന്നെ വീട്ടിൽ തിരിച്ചെത്തിച്ചതാണോ എന്ന കാര്യത്തിലും പൊലീസ് ചോദ്യം ചെയ്യലിന് ശേഷം മാത്രമായിരിക്കും വ്യക്തതയുണ്ടാവുക. നിലവിൽ കുന്ദമംഗലം പൊലീസ് അബ്ദുൽ കരീമിന്റെ വീട്ടിലെത്തി ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്.

രണ്ട് ദിവസങ്ങൾക്ക് മുമ്പാണ് അബ്ദുൽ കരീമിനെ കാണാതാകുന്നത്. എന്നാൽ ഇന്നാണ് ഇത് സംബന്ധിച്ച് പൊലീസിൽ പരാതി ലഭിച്ചിട്ടുള്ളത്. പരാതി ലഭിച്ചതിന് പിന്നാലെ അബ്ദുൽ കരീം വീട്ടിൽ തിരിച്ചെത്തുകയും ചെയ്തു. അബ്ദുൽ കരീമിന്റെ ഭാര്യ ജസ്നയാണ് പരാതി നൽകിയത്. പരാതിയിൽ കോഴിക്കോട് നരിക്കുനി സ്വദേശിയായ ഒരു വ്യക്തിയെയാണ് പ്രതിസ്ഥാനത്ത് നിർത്തിയിട്ടുള്ളത്. അബ്ദുൽ കരീമിനെ കാണാതായ ദിവസം മുതൽ പരാതിയിൽ പറയുന്ന നരിക്കുനി സ്വദേശിയെയും കാണാതായിട്ടുണ്ട്.

ഇരുവരും തമ്മിൽ വിദേശത്ത് വെച്ചും നാട്ടിൽ വെ്ച്ചും ചില സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നതായും പറയപ്പെടുന്നു. കൂടാതെ മൾട്ടി ലെവൽ മാർക്കറ്റിംഗിന്റെ ഭാഗമായി ബാംഗ്ലൂരിൽ ഇവർക്ക് കമ്പനി ഉള്ളതായും 50 ലക്ഷം രൂപ മോചനദ്രവ്യം നൽകിയാൽ ഇയാളെ വിട്ട് നൽകാം എന്ന ഫോൺ സന്ദേശം ബന്ധുക്കൾക്ക് ലഭിച്ചിരുന്നതായും പരാതിയിലുണ്ടായിരുന്നു. അതേ സമയം കാണാതായ അബ്ദുൽ കരീമിന്റെ കാർ കാരന്തൂരിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തുകയും ഇന്നലെ തന്നെ കാർ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു.

സംഭവത്തിൽ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ലെന്നും പൊലീസ് അറിയിച്ചു. പരാതിയിൽ അബ്ദുൽ കരീമിനൊപ്പം വിദേശത്തുണ്ടായിരുന്ന കോഴിക്കോട് നരിക്കുനി സ്വദേശിയുടെ പേര് പരമാമർശിക്കുന്നുണ്ട്. ഇയാളെ കുറിച്ചും അന്വേഷണം നടക്കുന്നതായി കുന്ദമംഗലം പൊലീസ് മറുനാടൻ മലയാളിയോട് പറഞ്ഞു.