കാസർഗോഡ്: ശബരിമലയിൽ പെൺപിള്ളേരെ കയറ്റിയത് തെറ്റായി പോയെന്ന സി ദിവാരന്റെ കുറ്റസമ്മതത്തിൽ സിപിഐയും സർക്കാരും നിലപാട് വ്യക്തമാക്കണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ.

സർക്കാരും മുഖ്യമന്ത്രിയുമാണ് യുവതികളെ സന്നിധാനത്ത് കയറ്റിയതെന്ന് ദിവാകരൻ പരസ്യമായി സമ്മതിച്ച സ്ഥിതിക്ക് വിശ്വാസികളോട് മാപ്പ് പറയാൻ സിപിഎം തയ്യാറാവണം. മനീതിസംഘം ഉൾപ്പെടെ എല്ലാ അരാജകവാദികളെയും ശബരിമലയിലേക്ക് കൊണ്ടുവന്നത് സർക്കാരാണെന്ന് ബിജെപി ആദ്യമേ പറഞ്ഞിരുന്നു.

ചെയ്തത് തെറ്റാണെന്ന് സമ്മതിക്കാതെ ജനങ്ങളെ കബളിപ്പിക്കുകയാണ് സർക്കാരെന്ന് കാസർ?ഗോഡ് നടന്ന വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. ശബരിമല സമരകാലത്ത് ഉമ്മൻ ചാണ്ടി കുറ്റകരമായ മൗനമാണ് അവലംബിച്ചത്. വിശ്വാസികൾ വേട്ടയാടപ്പെട്ടപ്പോൾ സംഘപരിവാർ അക്രമം അവസാനിപ്പിക്കണമെന്നാണ് ഉമ്മൻ ചാണ്ടി പറഞ്ഞത്. ഇതൊന്നും വിശ്വാസികൾ മറക്കില്ല.

ആഴക്കടൽ മത്സ്യബന്ധനത്തെ പറ്റിയുള്ള ആരോപണത്തിൽ നിന്നും രമേശ് ചെന്നിത്തല പിന്മാറിയത് ആരെ രക്ഷിക്കാനാണെന്ന് സുരേന്ദ്രൻ ചോദിച്ചു. രാജ്യസുരക്ഷയെ ബാധിക്കുന്ന കാര്യത്തിൽ കേന്ദ്രത്തിന്റെ അനുമതിയോടെയാണ് വിദേശ കമ്പനികളുമായി കരാർ ഒപ്പിടേണ്ടത്. എന്നാൽ ഇവിടെ മുഖ്യമന്ത്രിയുടെ തീരുമാനപ്രകാരമാണ് കരാർ ഒപ്പിട്ടത്. ?ഗുരുതരമായ ഈ സംഭവത്തിൽ ആരെയെങ്കിലും ബലിയാടാക്കി ഒളിച്ചോടരുത്. മന്ത്രിമാരുടെയും സ്പീക്കറുടേയും വിദേശയാത്രകൾ എല്ലാം ദുരൂഹമാണ്. 21 തവണ സ്പീക്കർ ദുബായിൽ പോയി.

എന്തിനാണ് പോയതെന്ന് അന്വേഷിക്കണം. ആഴക്കടൽ മത്സ്യബന്ധനത്തിലടക്കം എല്ലാ കരാറുകളും വിദേശത്താണ് ഒപ്പിട്ടത്. കേരളത്തിലെ മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും അനധികൃതമായ സ്വത്തുവകകളെ പറ്റി അന്വേഷിക്കണം. ഇവിടെ അഴിമതി സംസ്‌ക്കാരം ശക്തമായിരിക്കുന്നു. നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് യഥാർത്ഥ സ്വത്ത് വിവരം എല്ലാ മന്ത്രിമാരും വ്യക്തമാക്കണമെന്ന് സുരേന്ദ്രൻ ആവശ്യപ്പെട്ടു. ഡോളർ കടത്തിൽ സ്പീക്കറും മന്ത്രിമാരും ആരോപണവിധേയരാണ്.

പ്രോട്ടോകോൾ ഓഫീസർ വിദേശത്തുള്ള കുറ്റവാളികൾക്ക് പോലും ഗ്രീൻ ചാനൽ സംവിധാനം ഒരുക്കി കൊടുത്തു. മുതിർന്ന കോൺ?ഗ്രസ് നേതാവ് ശ്രീധരപൊതുവാൾ ഉൾപ്പെടെ വിവിധ നേതാക്കൾ വിജയയാത്രയ്ക്കിടെ പാർട്ടിയിൽ ചേരുമെന്നും സുരേന്ദ്രൻ അറിയിച്ചു. വാർത്താസമ്മേളനത്തിൽ മുൻ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ, ജില്ലാ പ്രസിഡന്റ് കെ.ശ്രീകാന്ത് എന്നിവർ പങ്കെടുത്തു.