കോട്ടയം: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ ചിത്രം വെച്ച് കലണ്ടർ അച്ചടിച്ച് പുറത്തിറക്കിയ തൃശ്ശൂർ രൂപതയ്‌ക്കെതിരെ പ്രതിഷേധവുമായി വിശ്വാസികൾ. ലൈംഗിക പീഡനക്കേസിലെ പ്രതിയായ ഫ്രാങ്കോയുടെ ചിത്രം അച്ചടിച്ച് 2021 വർഷത്തെ കലണ്ടറാണ് രൂപത പുറത്തിറക്കിയത്. എന്നാൽ, പ്രതിഷധവുമായെത്തിയ വിശ്വാസികൾ കോട്ടയം കുറുവിലങ്ങാട് പള്ളിക്കു മുന്നിൽ കലണ്ടർ കത്തിച്ചു. കേരള കത്തോലിക്കാ വിമോചന സമിതിയുടെ (കെ.സി.ആർ.എം) നേതൃത്വത്തിലാണ് കലണ്ടർ കത്തിച്ചത്. കൊല്ലത്തും രൂപതാ ആസ്ഥാനത്തിന് മുന്നിൽ വിശ്വാസികൾ കലണ്ടർ കത്തിച്ച് പ്രതിഷേധിച്ചു. ചർച്ച് ആക്ട് ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിലായിരുന്നു കൊല്ലത്തെ പ്രതിഷേധം.

ഫ്രാങ്കോ മുളയ്ക്കലിനെതിരെ 2018 ജൂൺ 26നാണ് കുറവിലങ്ങാട് നാടുകുന്ന് സെന്റ് ഫ്രാൻസിസ് മിഷൻ ഹോമിലെ കന്യാസ്ത്രീ പരാതി നൽകിയത്. തുടർന്ന് സെപ്റ്റംബർ 21ന് ബിഷപ്പിനെ അറസ്റ്റു ചെയ്തു. 25 ദിവസത്തെ ജയിൽവാസത്തിനു ശേഷം ഫ്രാങ്കോ ജാമ്യത്തിലിറങ്ങി. കുറുവിലങ്ങാട് മഠത്തിൽ വച്ച് 2014-16 കാലയളവിൽ ബിഷപ്പ് ലൈംഗികമായി പീഡിപ്പിച്ചെന്ന് 2018 ജൂൺ 27 നാണ് കന്യാസ്ത്രീ പരാതി നൽകിയത്.

ആയിരം പേജുള്ള കുറ്റപത്രത്തിൽ മൂന്ന് ബിഷപ്പ്മാരും 11 വൈദികരും 24 സിസ്റ്റർമാരും ഉൾപ്പടെ 84 സാക്ഷികളുണ്ട്. ബലാത്സംഗം, അന്യായമായി തടവിൽ വയ്ക്കൽ, അധികാരം ഉപയോഗിച്ച് സ്ത്രീയെ ലൈംഗികമായി പീഡിപ്പിക്കൽ ഉൾപ്പടെ 6 വകുപ്പുകളാണ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ചുമത്തിയിരിക്കുന്നത്. കേസിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഫ്രാങ്കോ മുളയ്ക്കൽ നൽകിയ ഹർജി നേരത്തെ സുപ്രീം കോടതി തള്ളിയിരുന്നു.ആയിരം പേജുള്ള കുറ്റപത്രമാണ് ബിഷപ്പിനെതിരെ തയ്യാറാക്കിയിട്ടുള്ളത്.

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിപട്ടികയിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഫ്രാങ്കോ മുളക്കൽ സുപ്രീം കോടതിയെ സമീപിച്ചത്. എന്നാൽ ഈ വാദം സുപ്രീം കോടതി തള്ളുകയായിരുന്നു. കേസിൽ കെട്ടിച്ചമച്ച തെളിവുകളെന്നാണ് ഫ്രാങ്കോ മുളയ്ക്കൽ വാദിച്ചത്. പ്രതി പട്ടികയിൽ നിന്ന് ഒഴിവാക്കണമെന്ന ഫ്രാങ്കോ മുളക്കലിന്റെ ആവശ്യം നേരത്തെ ഹൈക്കോടതി തള്ളിയതിനെ തുടർന്നാണ് സുപ്രീം കോടതിയെ സമീപിച്ചത്. കന്യാസ്ത്രീയ ബലാൽസംഗം ചെയ്തു എന്ന് കേസ് കെട്ടിച്ചമച്ചതാണെന്നാണ് ഫ്രാങ്കോ മുളക്കൽ പറയുന്നത്. സാക്ഷിളുടെ മൊഴികളിൽ വൈരുദ്ധ്യം ഉണ്ടെന്നും തെളിവുകൾ നിലനിൽക്കുന്നതല്ലെന്നും ഹർജിയിൽ ഫ്രാങ്കോ മുളക്കൽ പറയുന്നുണ്ട്. 2014മുതൽ 2016വരെയുള്ള കാലയളവിൽ ബിഷപ്പ് ഫ്രാങ്കോ കന്യാസ്ത്രീയെ 13 തവണ പീഡിപ്പിച്ചെന്നാണ് കേസ്.

ബലാത്സംഗത്തിനു പുറമെ അന്യായമായി തടഞ്ഞുവയ്ക്കൽ, അധികാര ദുർവിനിയോഗം, പ്രകൃതിവിരുദ്ധ ലൈംഗികപീഡനം, ഭീഷണിപ്പെടുത്തൽ, മേലധികാരമുപയോഗിച്ച് തന്റെ നിയന്ത്രണത്തിലുള്ള സ്ത്രീയെ ലൈംഗികമായി ദുരുപയോഗം ചെയ്യൽ, സ്ത്രീത്വത്തെ അപമാനിക്കൽ തുടങ്ങിയ വകുപ്പുകളാണ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ചുമത്തിയിരിക്കുന്നത്.