ഒട്ടാവ: കോവിഡ് വ്യാപനത്തിൽ പ്രതിസന്ധി നിലനിൽക്കെ ഇന്ത്യയ്ക്ക് സാമ്പത്തിക സഹായം പ്രഖ്യാപിച്ച് കാനഡ. രോഗികളുടെ എണ്ണം കുതിച്ചുയരുന്ന ഡൽഹിയിൽ ആംബുലൻസുകൾ, പിപിഇ കിറ്റ് തുടങ്ങിയവ വാങ്ങുന്നതിനായി 10 മില്യൻ കനേഡിയൻ ഡോളർ (60 കോടി രൂപ) അയയ്ക്കുമെന്ന് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പറഞ്ഞു. കനേഡിയൻ റെഡ് ക്രോസിന് കൈമാറി ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി വഴിയാണ് പണം എത്തിക്കുക.

'സുഹൃത്തുക്കൾക്കു വേണ്ടി അവിടെയുണ്ടാകണമെന്ന് ഞങ്ങൾക്ക് അറിയാം. സാധിക്കുന്ന രീതിയിലെല്ലാം പിന്തുണയ്ക്കാൻ തയാറാണ്. ഇക്കാര്യത്തിൽ ചർച്ചകൾ പുരോഗമിക്കുകയാണ്' ട്രൂഡോ വ്യക്തമാക്കി. വിദേശകാര്യമന്ത്രി എസ്.ജയ്ശങ്കറുമായി കാനഡ വിദേശകാര്യമന്ത്രി മാർക് ഗാർനിയു ചൊവ്വാഴ്ച ചർച്ച നടത്തിയിരുന്നു.

ഓക്‌സിജൻ കോൺസൻട്രേറ്റർ, വെന്റിലേറ്ററുകൾ, മരുന്നുകൾ എന്നിവ ഇന്ത്യയിലെത്തിക്കുന്നതിനും നീക്കമുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ഇന്ത്യയിലേക്ക് സഹായങ്ങൾ എത്തുകയാണ്. യുകെയിൽനിന്ന് വൻതോതിൽ വെന്റിലേറ്ററുകളും ഓക്‌സിജൻ ഉപകരണങ്ങളും എത്തിക്കൊണ്ടിരിക്കുകയാണ്. ചൊവ്വാഴ്ച 100 വെന്റിലേറ്ററുകളും 95 ഓക്‌സിജൻ കോൺസൻട്രേറ്ററുകളും എത്തി.

500 വെന്റിലേറ്ററുകളും 15 ലക്ഷം മാസ്‌ക്, ഫെയ്‌സ്ഷീൽഡ് എന്നിവയും ഇന്ത്യയ്ക്കു നൽകുമെന്ന് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി സ്‌കോട്ട് മോറിസൺ പ്രഖ്യാപിച്ചു. ഭൂട്ടാൻ ഇന്ത്യയിലേക്ക് ഓക്‌സിജൻ വിതരണം ചെയ്യും.

ഫ്രാൻസ് രണ്ട് ഘട്ടങ്ങളായാണ് ഉപകരണങ്ങൾ എത്തിക്കുക. ഈ ആഴ്ച എട്ട് വലിയ ഓക്‌സിജൻ നിർമ്മാണ പ്ലാന്റുകൾ രാജ്യത്ത് എത്തിക്കും. അടുത്ത ആഴ്ച ദ്രവീകൃത ഓക്‌സിജൻ കണ്ടെയ്‌നറുകളും കൊണ്ടുവരും. അയർലൻസ് 700 ഓക്‌സിജൻ കോൺസൻട്രേറ്ററുകൾ ഈ ആഴ്ച തന്നെ അയക്കുമെന്ന് അറിയിച്ചിട്ടുണ്ട്.