തലശേരി: ഉത്തര മലബാറിൽ ദഹനേന്ദ്രിയങ്ങളിലെ കാൻസർ കൂടുന്നുവെന്ന ഞെട്ടിക്കുന്ന കണക്കുകളുമായി മലബാർ കാൻസർ സെന്ററിന്റെ പഠനം. 8435 രോഗികളിൽ 69 ശതമാനം പേരിലും ജീവിതശൈലിയുമായി ബന്ധപ്പെട്ട കാൻസറാണ് കണ്ടെത്തിയിരിക്കുന്നത്. അഞ്ചിൽ രണ്ട് ഭാഗം കേസുകളും അന്നനാളം, വൻകുടൽ എന്നീ ഭാഗങ്ങളിലാണ്. ഇക്കാര്യത്തിൽ വിശദമായ പഠനം നടക്കണമെന്ന് വിദഗ്ദർ പറയുന്നു. ഫാറ്റി ലിവറുൾപ്പടെ ജീവിതശൈലീ രോഗങ്ങൾ വർധിക്കുന്നതും ഭക്ഷണ രീതികളിലേക്കാണ് വിരൽ ചൂണ്ടുന്നത്. മലബാർ കാൻസർ സെന്ററിലെത്തിയ രോഗികളുടെ കണക്കുകളിലാണ് ആശങ്കപ്പെടുത്തുന്ന വിവരങ്ങളുള്ളത്.

പത്ത് വർഷത്തെ കണക്ക് പരിശോധിച്ചാൽ ആദ്യത്തെ എട്ട് വർഷത്തെ കാഴ്‌ച്ചകളല്ല 2018-19 മുതലുള്ളത്. ആദ്യത്തെ എട്ട് വർഷവും തലയിലുള്ള കാൻസറായിരുന്നു കൂടുതലെന്ന് കാൻസർ രജിസ്ട്രി & എപ്പിഡെമിയോളജി വിഭാഗം മേധാവി ഡോ. സൈന സുനിൽകുമാർ പറയുന്നു.അതേസമയം,തിരുവനന്തപുരം ആർസിസിയിൽ ഇതേകാലയളവിൽ ചികിത്സ തേടിയവരിൽ, വായിലെ കാൻസറും ശ്വാസകോശ അർബുദവുമാണ് ആദ്യം.

ഇത് കഴിഞ്ഞാണ് വയർ, ദഹനേന്ദ്രിയ കാൻസറിന്റെ സ്ഥാനമെന്നത് വടക്കൻ കേരളവുമായുള്ള മാറ്റം വ്യക്തമാക്കുന്നു. ഇത് ഭക്ഷണ രീതികളിലെ മാറ്റമാണോ എന്ന് ഉറപ്പിക്കുന്ന തരത്തിൽ ഗവേഷണങ്ങൾ മുന്നേറേണ്ടത് അനിവാര്യമാണ്.യുവാക്കളിലും കുട്ടികളിലും പോലും ഫാറ്റിലിവറടക്കമുള്ള രോഗങ്ങൾ സർവ്വസാധാരണമാവുകയാണ്. ഇതിന് കാരണമാകുന്ന ശീലങ്ങളിലേക്കും അപകടങ്ങളിലേക്കും വിദഗ്ദർ വിരൽ ചൂണ്ടുന്നു.

ഇക്കാര്യത്തിൽ വിശദമായ പഠനങ്ങൾ ആവശ്യമാണെന്ന് ഹെപ്പറ്റോളജിസ്റ്റ് & ലിവർ ട്രാൻസ്പ്ലാന്റ് ഫിസിഷ്യൻ ഡോ ഹരികുമാറും ഇന്റേണൽ മെഡിസിൻ കൺസൾട്ടന്റ് ഡോ അരുൺ എൻ എമ്മും പറഞ്ഞു. ജീവിതശൈലീ രോഗങ്ങളുടെ സംസ്ഥാനമെന്ന പേര് ആദ്യമേയുള്ള സംസ്ഥാനം ഗൗരവമുള്ള ഗവേഷണങ്ങലിലേക്ക് കടക്കേണ്ട സമയം കഴിഞ്ഞെന്ന് കണക്കുകൾ ഓർമ്മിപ്പിക്കുന്നു.