തിരുവനന്തപുരം: വാഹനം പണയം വയ്ക്കാൻ എത്തിയവരെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ചു ഭീഷണിപ്പെടുത്തിയും വിൽപ്പന കരാർ എഴുതിയ ശേഷം വാഹനം തട്ടിയെടുക്കുകയും മാലപിടിച്ചുപറ്റ ക്കുകയും ചെയ്തു നാലംഗ സംഘത്തെ വെള്ളറട സർക്കിൾ ഇൻസ്‌പെക്ടർ മൃദുൽ കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടിയത് തന്ത്രങ്ങളിലൂടെ.

നെട്ട റോഡ് അരികത്ത് വീട്ടിൽ നന്ദു (29) വേങ്കോട് കാട്ടു വിള പുത്തൻവീട്ടിൽ നിതിൻ ഉദയൻ (24) നിലമാമ്മൂട് കുഴിക്കാല മേലെ തട്ട് പുത്തൻവീട്ടിൽ അജിത്ത് ( 23) എന്നിവരാണ് അറസ്റ്റിലായത് തമിഴ്‌നാട്ടിലേക്ക് കടക്കാൻ ശ്രമിക്കവെ കളിയിക്കാവിളയിൽ നിന്നാണ് പ്രതികളെ പിടികൂടിയത് . ആദ്യം പിടികൂടിയ മൂന്ന് പേരെയും റിമാന്റു ചെയ്തു . മരായമുട്ടം മണലിവിള സ്വദേശി ശ്രീജിത്ത് ഇന്ന് രാവിലെ പൊലീസിന്റെ വലയിലായി. മറ്റ് രണ്ട് പേർക്ക് വേണ്ടി തമിഴ്‌നാട്ടിലേക്കും തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്.

കേസിനെ കുറിച്ച് വെള്ളറട പൊലീസ് പറയുന്നത് ഇങ്ങനെ

സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം വെങ്ങാനൂർ സ്വദേശിയായ വിഷ്ണു തന്റെ കാർ പണയം വെയ്ക്കാൻ തീരുമാനിച്ചു. ഇതിനായി കുന്നത്തു കാലിലെ ഒരു ഏജന്റിനെ ബന്ധപ്പെട്ടു. ഏജന്റ് പറഞ്ഞ പ്രകാരം വണ്ടിയും രേഖകളുമായി വിഷ്ണു കഴിഞ്ഞ ബുധനാഴ്ച നിലമാമൂട് എത്തി. പണയം എടുക്കുന്നവരെ കണ്ടു. വണ്ടി എടുക്കാമെന്നും പണം കൊടുക്കാമെന്നും അവർ സമ്മതിച്ചു.

വൈകുന്നരമാണ് വിഷ്ണു നിലമാമൂട് എത്തിയത്. രാത്രിയായതോടെ പണം നെട്ടയിലാണെന്നും അങ്ങോട്ടു പോകാമെന്നും വായ്പ നൽകുന്നവർ പറഞ്ഞു. എന്നാൽ തമിഴ്‌നാട് അതിർത്തി പ്രദേശമായ നെട്ട ഒറ്റപ്പെട്ട സ്ഥലമായതിനാലും രാത്രിയായതിനാലും വിഷ്ണു വരുന്നില്ലന്ന് നിലപാട് എടുത്തു. എന്നാൽ നിർബന്ധിച്ച് ഇയാളെ തട്ടിപ്പ് സംഘം നെട്ടയിൽ എത്തിച്ചു.

അതിന് ശേഷം വാഹന കൈമാറ്റം സംബന്ധിച്ച വിവിധ ഫോമുകളിൽ നിർബന്ധിച്ച് ഒപ്പിട്ടു വാങ്ങി. വിഷ്ണുവിന്റെ കഴുത്തിലെ മാല പൊട്ടിച്ചെടുത്ത ശേഷം ബന്ധനസ്ഥനാക്കി. ഇതിന് മുന്നോടിയായി ഒരു ലക്ഷം രൂപ വിഷ്ണു കൈപറ്റുന്ന വീഡിയോ ചിത്രീകരിച്ചു. പുലർച്ചെ 4 മണി വരെ ഭീഷണിയും പീഡനവും തുടർന്നു. പുലർച്ചെ അഞ്ചു മണിക്ക് വീണ്ടും വിഷ്ണുവിനെ വാഹനത്തിൽ കയറ്റി പനച്ചമൂടിന് സമീപം ഇറക്കി വിട്ടു.

പിന്നീട് നാട്ടു കരുടെ സഹായത്താൽ വെള്ളറട പൊലീസ് സ്റ്റേഷനിൽ എത്തി നൽകിയ പരാതിയിലാണ് പ്രതികളെ പിടികൂടിയത്. വിഷ്ണവിന് ഒരു ലക്ഷം രൂപ നൽകിയതായുള്ള വീഡിയോ പ്രതികൾ പൊലീസിനെ കാണിച്ചുവെങ്കിലും അതും വ്യാജമാണെന്ന് തെളിഞ്ഞു '