തിരുവനന്തപുരം: സോളാർ ചർച്ചകൾക്കും സ്വപ്‌നാ സുരേഷിന്റെ സ്വർണ്ണ കടത്ത് വിവാദം വഴിയൊരുക്കുകയാണ്. എൻഫോഴ്‌സ്മന്റ ഡയറക്ടറേറ്റ് എല്ലാം ചികഞ്ഞ് പരിശോധിക്കുകയാണ്. കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ അവസാന നാളുകളിൽ സോളർ വിവാദം കത്തിപ്പടരുമ്പോൾ പരാതിക്കാരി താമസിച്ചത് എവിടെയെന്ന സൂചനകളാണ് ചർച്ചയ്ക്ക് പുതിയ മാനം നൽകുന്നത്. സ്വപ്‌നാ സുരേഷിന്റെ സ്വർണ്ണ കടത്ത് അന്വേഷണം സോളാറിലേക്ക് അങ്ങനെ കടക്കുകയാണ്.

സോളാറിലെ പരാതിക്കാരി തിരുവനന്തപുരത്ത് ബിനീഷ് കോടിയേരിയുടെ ബെനാമി ബിസിനസ് പങ്കാളിയുടെ വീട്ടിൽ താമസിച്ചുവെന്ന് റിപ്പോർട്ട് ചെയ്യുന്നത് മനോരമയാണ്. ബെനാമി ബിസിനസ് പങ്കാളിയെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ആരോപിക്കുന്ന കാർ പാലസ് ഉടമ അബ്ദുൽ ലത്തീഫിന്റെ മുട്ടടയിലുള്ള ഒരു വീട്ടിലായിരുന്നു ഇവരുടെ താമസമെന്നാണ് റിപ്പോർട്ട്. സോളാർ കേസിൽ മുന്മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അടക്കമുള്ളവർക്കെതിരെ കേസെടുക്കാൻ നീക്കം നടക്കുമ്പോഴാണ് ഈ വാർത്ത പുറത്തു വരുന്നത്. ഇത് പുതിയ ചർച്ചകളിലേക്കും കാര്യങ്ങൾ എത്തിക്കും.

ഈ പരാതിക്കാരിയുടെ മൊഴി വീണ്ടും പുറത്തു വരാനിരിക്കെയാണ് അണിയറക്കഥകൾ വെളിപ്പെട്ടത്. ഇഡിയുടെ അന്വേഷണങ്ങളിൽ ഇക്കാര്യവും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ബിനീഷുമായി ബന്ധപ്പെട്ട ഇടപാടുകളിൽ ലത്തീഫിനെ കഴിഞ്ഞ ദിവസം ഇഡി ചോദ്യം ചെയ്തിരുന്നു. ഇതിലാണ് നിർണ്ണായക വിവരം കിട്ടിയതെന്നാണ് സൂചന. നെടുമങ്ങാട്ടുള്ള വ്യക്തിയിൽ നിന്ന് ലത്തീഫ് വാങ്ങിയതാണ് ഈ വീട്. താമസം ഒരുക്കിയതിനു പിന്നിൽ ചില മുതിർന്ന രാഷ്ട്രീയ നേതാക്കളും ഉണ്ടായിരുന്നു. ഒരു എംഎൽഎയുടെ താൽപര്യത്തിലായിരുന്നു എല്ലാ ക്രമീകരണങ്ങളും. ഇടതുമുന്നണിയുടെ 2 ഘടകകക്ഷി നേതാക്കൾ ഉൾപ്പെട്ട ചർച്ചകളും ഇതിനായി നടന്നുവെന്ന് മനോരമ വാർത്ത പറയുന്നു.

കാർ പാലസ് ഉടമ ലത്തീഫും പത്തനാപുരം എംഎൽഎ കെബി ഗണേശ് കുമാറും അടുത്ത സുഹൃത്തുക്കളാണ്. ലത്തീഫിന്റെ പല സ്ഥാപനങ്ങളും ഉദ്ഘാടനം ചെയ്തതും ഗണേശായിരുന്നു. സോളാറുമായി ബന്ധപ്പെട്ട് ഏറെ ചർച്ച ചെയ്ത പേരും ഗണേശിന്റേതായിരുന്നു. ഇത്തരം ചർച്ചകൾ വീണ്ടും സജീവമാകുമ്പോഴാണ് സോളാർ ഇരയുടെ അഞ്ചു കൊല്ലം മുമ്പത്തെ താമസ സ്ഥലത്തിൽ മനോരമ വാർത്ത പുറത്തു വിടുന്നത്. ഇതിൽ ഗണേശിനെ കുറിച്ചൊന്നും പറയുന്നതുമില്ല. എന്നാൽ ഒരു എംഎൽഎയുടെ താൽപര്യത്തിലായിരുന്നു എല്ലാ ക്രമീകരണങ്ങളും എന്ന് വ്യക്തമാക്കുന്നുമുണ്ട്.

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിനീഷ് കോടിയേരിയുടെ ജുഡീഷ്യൽ കസ്റ്റഡി 14 ദിവസം കൂടി നീട്ടിയിട്ടുണ്ട്. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്ത ബിനീഷ്, ഈ മാസം 11 മുതൽ ബെംഗളൂരു പാരപ്പന അഗ്രഹാര സെൻട്രൽ ജയിലിലാണ്. റിമാൻഡ് കാലാവധി കഴിഞ്ഞ ഇന്നലെ വിഡിയോ കോൺഫറൻസിങ് വഴി പ്രത്യേകകോടതിയിൽ ഹാജരാക്കിയപ്പോഴാണ് അടുത്തമാസം 8 വരെ ജുഡീഷ്യൽ കസ്റ്റഡി നീട്ടിയത്. ജാമ്യാപേക്ഷയിലെ തുടർവാദം നാളെ ഇതേ കോടതിയിൽ നടക്കും.

ബിനീഷിന്റെ ബെനാമികളെന്ന് ഇഡി സംശയിക്കുന്ന ഡ്രൈവർ അനിക്കുട്ടൻ, എസ്.അരുൺ എന്നിവരെയാണ് ഇനി ചോദ്യം ചെയ്യാനുള്ളത്. ഇവർക്ക് നേരത്തേ 2 തവണ സമൻസ് അയച്ചിരുന്നു. ലഹരിക്കേസ് പ്രതി അനൂപ് മുഹമ്മദിന്റെ അക്കൗണ്ടിലേക്ക് അനിക്കുട്ടൻ വഴിയാണു ബിനീഷ് വൻ തുക അയച്ചതെന്ന് ഇഡി കണ്ടെത്തിയിരുന്നു. ഇതിന്റെ ഭാഗമായാണ് ലത്തീഫിനേയും ചോദ്യം ചെയ്തത്. ഇതിലാണ് സോളാറുമായി ബന്ധപ്പെട്ട വിവരങ്ങളും കിട്ടിയതെന്നാണ് സൂചന.