കോഴിക്കോട്: പുതുപ്പാടി അടിവാരത്തെ കാർ വാഷിങ് സ്ഥാപനം ഭൂ ഉടമയുടെ നേതൃത്വത്തിൽ തകർത്തതായി പരാതി. അടിവാരത്തെ ഇന്ത്യൻ ഓയിൽ പെട്രോൾ പമ്പിനോട് ചേർന്ന് കൈതപ്പൊയിൽ ആനോറമ്മൽ ഷൈജലിന്റെ ഉടമസ്ഥതയിലുള്ള ലൈവ് കാർ വാഷ് സെന്ററാണ് ശനിയാഴ്ച പുലർച്ചെ ഒരു സംഘം തകർത്തത്.

ഒരു ലക്ഷം രൂപ നിക്ഷേപവും മുപ്പതിനായിരം രൂപ പ്രതിമാസ വാടകയും നൽകിയാണ് സ്ഥാപനം നടത്തുന്നതെന്നും 22 ലക്ഷം രൂപ ചെലവഴിച്ചാണ് കാർ വാഷിങ് സെന്റർ സ്ഥാപിച്ചതെന്നും ഷൈജൽ താമരശ്ശേരി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. സ്ഥാപനം തകർക്കാൻ എത്തിയവരുടെ വാഹനങ്ങളുടെ നമ്പർ സഹിതമാണ് പരാതി നൽകിയത്.

പെട്രോൾ പമ്പ് അടുത്തിടെ വിലക്കു വാങ്ങിയ കിഴക്കോത്ത് പന്നൂർ മൂശാരുകണ്ടിയിൽ ഫളലു, അടിവാരത്തെ പോർട്ടറായ തേക്കൽ വീട്ടിൽ ഫൈസൽ എന്നിവരുടെ നേതൃത്വത്തിൽ നാൽപ്പതോളം പേരാണ് സ്ഥാപനം തകർത്തതെന്ന് പരാതിയിൽ പറയുന്നു. മാസത്തിൽ മുപ്പതിനായിരം രൂപ വീതം ആറു മാസത്തെ വാടക മുൻകൂറായി ഫളലുവിന് നൽകിയതാണ്.

ഏതാനും ദിവസങ്ങൾക്ക് മുമ്പ് ഒരാൾ മാനേജറുടെ ഫോണിലേക്ക് വിളിച്ച് സ്ഥാപനം ഒഴിയണമെന്നും ഇല്ലെങ്കിൽ തന്നെ അടക്കം കത്തിച്ചു കളയുമെന്ന് ഭീഷണിപ്പെടുത്തിയതായും ഷൈജലിന്റെ പരാതിയിൽ പറയുന്നു. അന്നും പൊലീസിൽ പരാതി നൽകിയിരുന്നു. ശനിയാഴ്ച പുലർച്ചെ നാലുമണിയോടെ ഇരുപതോളം വരുന്ന സംഘം എത്തിയാണ് സ്ഥാപനം തകർത്തത്. അടിവാരം ഔട് പോസ്റ്റിൽ നിന്ന് പൊലീസ് എത്തിയ ശേഷമാണ് അക്രമികൾ സ്ഥലം വിട്ടതെന്ന് ഷൈജൽ പറഞ്ഞു.

കോവിഡ് പ്രതിസന്ധിയിൽ വ്യാപാരികളും വ്യവസായികളും ആത്മഹത്യയുടെ വക്കിലെത്തി നിൽക്കുമ്പോഴാണ് 9 മാസം മുമ്പ് 22 ലക്ഷത്തോളം ചെലവഴിച്ച് സ്ഥാപിച്ച കാർ വാഷിങ് സെന്റർ നശിപ്പിച്ചത്. ഷൈജലിന്റെ പരാതിയിൽ താമരശ്ശേരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.