മലപ്പുറം: മലപ്പുറം ഡി.സി.സി പ്രസിഡന്റും നിലമ്പൂർ നിയോജകമണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥിയുമായ വി.വി പ്രകാശിന്റെ മരണം വെളിപ്പെടുത്തുന്നത് നിലമ്പൂർ ജില്ലാ ആശുപത്രിയിലെ കാർഡിയാക് ഐ.സി.യു അടച്ചുപൂട്ടിയ ക്രൂരത. മലയോരമേഖലയുടെ ചികിത്സാകേന്ദ്രമായ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ കാർഡിയാക് ഐ.സി.യു പൂട്ടിയിരുന്നില്ലെങ്കിൽ വി.വി പ്രകാശിന്റെ ജീവൻ രക്ഷിക്കാൻ കഴിയുമായിരുന്നു.

മുമ്പ് നിലമ്പൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും കോൺഗ്രസ് നേതാവുമായ എം.എ റസാഖും ഹൃദയാഘാതം സംഭവിച്ച് വിദഗ്ദ ചികിത്സ ലഭിക്കാതെ മരണത്തിന് കീഴടങ്ങിയിരുന്നു. നിലമ്പൂർ മേഖലയിൽ ഹൃദയാഘാതം സംഭവിച്ച ഒരു രോഗിക്ക് വിഗദ്ഗ ചികിത്സലഭിക്കണമെങ്കിൽ രണ്ടു മണിക്കൂറോളം യാത്ര ചെയ്ത് പെരിന്തൽമണ്ണയിലോ കോഴിക്കോടോ എത്തണം. മിക്കവരും അവിടെ എത്തുമ്പോഴേക്കും മരണത്തിന് കീഴടങ്ങിയിരിക്കും. നിലമ്പൂർ ജില്ലാ ആശുപത്രിയിൽ കാർഡിയാക് ഐ.സി.യു ഉണ്ടെങ്കിൽ ഇവരിൽ മിക്കവരെയും രക്ഷിച്ചെടുക്കാനാവും.

നിലമ്പൂരിൽ താൻ വിജയിച്ചാൽ കാർഡിയാക് ഐ.സി.യു സ്ഥാപിക്കാൻ പ്രഥമ പരിഗണന നൽകുമെന്നാണ് തെരഞ്ഞെടുപ്പിന് മുമ്പ് വി.വി പ്രകാശ് നൽകിയ പ്രധാന വാഗ്ദാനം. മുമ്പ് ഹൃദയാഘാതം സംഭവിച്ചപ്പോൾ പ്രകാശ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലാണ് ചികിത്സ തേടിയത്. ഹൃദയാഘാതം സംഭവിച്ച് ചികിത്സ ലഭിക്കുന്നതിന്റെ ബുദ്ധിമുട്ട് ഏറെ അനുഭവിച്ചയാളാണ് പ്രകാശ്. ഇന്നലെ പുലർച്ചെ ഹൃദയാഘാതം സംഭവിച്ചപ്പോൾ കോഴിക്കോട്ടെ ആശുപത്രിയിൽ അറിയിച്ച് അവിടെ എല്ലാ സജ്ജീകരണങ്ങളും ഒരുക്കി അവിടേക്കുള്ള യാത്രക്കിടെയാണ് വേദനകലശലായത്.വഴി മധ്യേ മഞ്ചേരി സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടിയെങ്കിലും രക്ഷിക്കാനായില്ല.

നിലമ്പൂർ ജില്ലാ ആശുപത്രിയിൽ സ്വന്തം നിലക്ക് കാർഡിയാക് ഐ.സി.യു തുറന്ന ഡോ. ഷിനാസ് ബാബുവിന്റെ 2017 ലെ ഫേസ്‌ബുക്ക് പോസ്റ്റും ഇതിനിടെ ചർച്ചയാവുകയാണ്. 2009തിൽ ഷിനാസ്ബാബു നിലമ്പൂർ ജില്ലാ ആശുപത്രിയിൽ ജോലിചെയ്യുമ്പോഴാണ് സ്വന്തം നിലക്ക് പണം മുടക്കി ഉപകരണങ്ങൾ വാങ്ങി കാർഡിയാക് ഐ.സിയു ആരംഭിച്ചത്. അഞ്ച് ബെഡുകളും കാർഡിയാക് മോണിറ്ററും ഒഴികെയുള്ള ഉപകരണങ്ങളെല്ലാം ഡോക്ടർ സ്വന്തം കൈയിൽ നിന്നും പണമെടുത്താണ് വാങ്ങിയത്.

ഡോക്ടർ നിലമ്പൂരിൽ നിന്നും സ്ഥലം മാറിയതോടെ കാർഡിയാക് ഐ.സി.യു അടച്ചുപൂട്ടി. ഇതറിഞ്ഞ് 2017ലാണ് ജനങ്ങളുടെ ജീവൻരക്ഷിക്കാൻ കാർഡിയാക് ഐ.സി.യു തുറക്കണമെന്നാവശ്യപ്പെട്ട് ഷിനാസ് ബാബു ഫേസ്‌ബുക്ക് പോസ്റ്റിട്ടത്. അന്ന് ഡോക്ടറുടെ വാക്കുകൾക്ക് അധികൃതർ ചെവികൊടുത്തിരുന്നെങ്കിൽ വി.വി പ്രകാശ് അടക്കം വിലപ്പെട്ട പലജീവനുകളും നമുക്ക് നഷ്ടമാവുമായിരുന്നില്ല.