ടോക്യോ: വടക്കൻ ജപ്പാൻ തീരത്ത് ചരക്കുകപ്പൽ മണൽത്തിട്ടയിൽ ഇടിച്ച് രണ്ടായി പിളർന്നു. കപ്പലിലുണ്ടായിരുന്ന ചൈനീസ്, ഫിലിപ്പൈൻസ് പൗരന്മാരായ 21 ജീവനക്കാരെ രക്ഷപെടുത്തിയെന്നും എണ്ണച്ചോർച്ച നിയന്ത്രണ വിധേയമാക്കിയതായും ജപ്പാൻ തീരസേന അറിയിച്ചു.

പനാമയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ക്രിംസൺ പൊളാരിസ് എന്ന ചരക്കുകപ്പലാണ് അപകടത്തിൽപ്പെട്ടത്. മരച്ചീളുകളുമായി തായ്‌ലൻഡിൽ നിന്ന് വന്ന കപ്പലിന് 39,910 ടണ്ണാണ് ഭാരം. മൺതിട്ടയിൽ കുടുങ്ങിയ കപ്പൽ പിന്നീട് സ്വയം സ്വതന്ത്രമായെങ്കിലും മോശം കാലാവസ്ഥ കാരണം ബുധനാഴ്ച ഹച്ചിനോഹെ തുറമുഖത്തിന് നാലു കിലോമീറ്റർ അകലെ നങ്കൂരമിട്ടു. വ്യാഴാഴ്ച രാവിലെയാണ് കപ്പൽ രണ്ടായി പിളർന്നത്.

 

കപ്പലിൽ നിന്നുള്ള ഇന്ധന ചോർച്ച 24 കിലോമീറ്റർ (15 മൈൽ) വരെ വ്യാപിച്ചതായി കോസ്റ്റ്ഗാർഡ് വക്താവ് എ.എഫ്.പിയോട് പറഞ്ഞു. എങ്കിലും പാരിസ്ഥിതിക ആഘാതത്തിന്റെ വ്യാപ്തി വ്യക്തമല്ല. കപ്പലിന്റെ ഭാഗങ്ങൾ ഇനിയും മാറ്റിയിട്ടില്ല.

പിളർന്നതിനു പിന്നാലെ കപ്പലിന്റെ പിൻഭാഗം മേൽപ്പോട്ട് പൊങ്ങിനിൽക്കുന്നതായും ബാക്കിയുള്ളഭാഗം ചെരിഞ്ഞുകിടക്കുന്നതും ആകാശചിത്രങ്ങളിൽ കാണാം. കപ്പൽ പിളർന്നതിനു പിന്നാലെ രക്ഷാപ്രവർത്തനത്തിന്റെ ഭാഗമായി മൂന്ന് പട്രോൾ ബോട്ടുകളും മൂന്ന് എയർക്രാഫ്റ്റുകളും പ്രദേശത്ത് എത്തിയിരുന്നു.