ഉന്നാവോ: ഉന്നാവോയിൽ രണ്ട് ദളിത് പെൺകുട്ടികൾ മരിച്ച സംഭവത്തിൽ വ്യാജ വാർത്ത പ്രചരിപ്പിച്ചെന്നാരോപിച്ച് കോൺഗ്രസ് നേതാവിനെതിരെ കേസെടുത്തു. ഉദിത് രാജിനെതിരെയാണ് ഉത്തർപ്രദേശ് പൊലീസ് കേസെടുത്തത്. മരിച്ച പെൺകുട്ടികൾ ലൈംഗികാതിക്രമത്തിന് ഇരയായിട്ടുണ്ടെന്നും ഇരുവരുടേയും രക്ഷിതാക്കളുടെ അനുമതി ഇല്ലാതെയാണ് ശവസംസ്‌കാരം നടത്തിയതെന്നുമാണ് ഉദിത് ട്വീറ്റ് ചെയ്തത്. ഈ ട്വീറ്റിനെതിരെയാണ് പൊലീസ് കേസെടുത്തത്.

അതേസമയം പെൺകുട്ടികളുടെ പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ ഇവർ ലൈംഗികാതിക്രമത്തിന് വിധേയമായതായി പറയുന്നില്ലെന്നും യാതൊരു സമ്മർദവുമില്ലാതെ രക്ഷിതാക്കൾ തന്നെയാണ് പെൺകുട്ടികളുടെ സംസ്‌കാരം നടത്തിയതെന്നും എസ്‌പി ആനന്ദ് കുൽകർണി പറഞ്ഞു.

അതേസമയം താൻ വ്യാജ വാർത്തകൾ പ്രചരിപ്പിച്ചിട്ടില്ലെന്ന് ഉദിത് രാജ് പ്രതികരിച്ചു. സംഭവ സ്ഥലം സന്ദർശിച്ച എംപി സാവിത്രി ഭായി ഫൂലേയുടെ ട്വിറ്ററിനെ ഉദ്ധരിച്ചാണ് താൻ ട്വീറ്റ് ചെയ്തതെന്നാണ് വിഷയത്തിൽ പ്രതികരിച്ചുകൊണ്ട് ഉദിത് രാജ് പറഞ്ഞത്. ശബ്ദമുയർത്തുന്നവർക്കെതിരെ നടപടിയെടുക്കുന്ന നയമാണ് ഉത്തർപ്രദേശ് പൊലീസിന്റേതെന്നും അദ്ദേഹം കൂട്ടിചേർത്തു.

കഴിഞ്ഞ ദിവസമായിരുന്നു കന്നുകാലികൾക്ക് പുല്ല് പറിക്കാൻ പോയ പതിനാറും പതിനേഴും വയസുള്ള ദളിത് പെൺകുട്ടികളെ പാടത്ത് അബോധാവസ്ഥയിൽ കണ്ടെത്തിയത്. പ്രഥമദൃഷ്ടാ പെൺകുട്ടികളുടെ ശരീരത്തിൽ വിഷാംശം കണ്ടെത്തിയിരുന്നുവെന്ന് പൊലീസ് പറഞ്ഞിരുന്നു. എന്നാൽ പ്രണയാഭ്യർത്ഥന നിരസിച്ച പെൺകുട്ടിക്ക് വിഷം കലർത്തിയ വെള്ളം കൊടുത്തതാണെന്ന് കേസിൽ അറസ്റ്റിലായ യുവാവ് പൊലീസിൽ കുറ്റസമ്മതം നടത്തിയത്.