ബെംഗളൂരു: തലവേദന മാറ്റാൻ ആൾദൈവം തലയിലും ദേഹത്തും അടിച്ചതിനെത്തുടർന്ന് യുവതി മരിച്ചു. 37കാരിയായ പാർവതിയാണ് മരിച്ചത്. സംഭവത്തിൽ ഹാസൻ ജില്ലയിലെ ബെക്ക സ്വദേശിയായ മനു(42)വിനെതിരേ പൊലീസ് കൊലപാതകത്തിന് കേസെടുത്തു. ഇയാൾ ഒളിവിലാണ്.

പാർവതിയുടെ മകൾ ചിത്ര പൊലീസിൽ പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. രണ്ടുമാസമായി തുടർച്ചയായി തലവേദന ഉണ്ടായതിനെത്തുടർന്ന് പാർവതി മൂന്ന് ആശുപത്രികളിൽ ചികിത്സ തേടിയെങ്കിലും യഥാർത്ഥ പ്രശേനം കണ്ടെത്താനായില്ല. ഈ സമയത്ത് ബന്ധു പറഞ്ഞാണ് ബെക്ക ഗ്രാമത്തിൽ തലവേദന മാറ്റുന്ന ആൾദൈവമുണ്ടെന്ന് അറിഞ്ഞത്. തുടർന്ന് യുവതി മനുവിനെ കണ്ടു.

ആദ്യദിവസം നാരങ്ങ കൊടുത്ത് അടുത്തദിവസം വരാൻ പറഞ്ഞ് തിരിച്ചയച്ചു. ഇതുപ്രകാരം കഴിഞ്ഞ ചൊവ്വാഴ്ച പാർവതിയും സുഹൃത്തുക്കളും ചികിത്സയ്‌ക്കെത്തി. തലവേദന മാറ്റാനാണെന്ന് പറഞ്ഞ് മനു പാർവതിയുടെ തലയിലും ശരീരത്തിന്റെ മറ്റുഭാഗങ്ങളിലും വടികൊണ്ട് അടിക്കുകയായിരുന്നു. കുഴഞ്ഞുവീണ പാർവതിയെ സർക്കാർ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.