മുംബൈ: മഹാരാഷ്ട്രയിലെ ശിവസേനാ സർക്കാർ കങ്കണ റണൗത്തിനെ വെറുതേ വിടാൻ ഉദ്ദേശ്യമില്ല. നടിക്കെതിരെ മുഖ്യമന്ത്രിയെ അപമാനിച്ചതിന് കേസെടുത്തു. ബോളിവുഡ് മാഫിയയുമായി ഉദ്ധവ് താക്കറെയ്ക്ക് അടുത്ത ബന്ധമുണ്ടെന്ന് ആരോപിച്ച് കങ്കണ സോഷ്യൽ മീഡിയയിൽ പങ്കുവച്ച വീഡിയോയ്ക്ക് എതിരെ അഭിഭാഷകൻ നിതിൻ മാനേ നൽകിയ പരാതിയുടെ അടിസ്ഥാനിത്തിൽ വിഖ്രോലി പൊലീസ് ആണ് കേസ് രജിസ്റ്റർ ചെയ്കിരിക്കുന്നത്.

അനധികൃത നിർമ്മാണമാണെന്ന് ചൂണ്ടിക്കാട്ടി ബ്രിഹൻ മുംബൈ കോർപ്പറേഷൻ ഓഫീസ് കെട്ടിടം ഇടിച്ച് നിരത്തിയതിന് പിന്നാലെയാണ് മഹാരാഷ്ട്ര സർക്കാരിന് എതിരെ രൂക്ഷ പ്രതികരണവുമായി നടി രംഗത്തുവന്നത്. കങ്കണയുടെ ഹർജിയുടെ അടിസ്ഥാനത്തിൽ പൊളിച്ചു നീക്കൽ നടപടികൾക്ക് മുംബൈ ഹൈക്കോടതി സ്റ്റേ വിധിച്ചിരുന്നു.
തന്റെ വീട് പൊളിച്ചതിനെ രാമക്ഷേത്രം തകർത്തതുമായി ഉപമിച്ച് രംഗത്തെത്തിയ നടി, വീട് പൊളിച്ചതുപോലെ മഹാരാഷ്ട്ര സർക്കാരിന്റെ ധാർഷ്ട്യവും തകരുമെന്ന് പറഞ്ഞിരുന്നു.

മുംബൈയെ പാക്കിസ്ഥാൻ അധീന കശ്മീരുമായി ഉപമിച്ച് പ്രസ്താവന നടത്തിയതിന് പിന്നാലെ കങ്കണയ്ക്ക് എതിരെ ശിവസേന ശക്തമായ പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ബ്രിഹൻ മുംബൈ കോർപ്പറേഷൻ അനധികൃത നിർമ്മാണമാണെന്ന് കാണിച്ച് കങ്കണയുടെ ബംഗ്ലാവിലുള്ള ഓഫീസ് കെട്ടിടം പൊളിച്ച് നീക്കിയത്.

അതിനിടെ നടി ഇന്ന് പൊളിച്ചു നീക്കിയ തന്റെ ഓഫീസ് സന്ദർശിച്ചു. കനത്ത സുരക്ഷയിലാണ് നടി തന്റെ ഓഫീസിൽ എത്തിയത്.