തിരുവനന്തപുരം: നിരവധി പൊലീസ് ഉദ്യോഗസ്ഥരെ ഹണിട്രാപ്പിൽ കുടുക്കി ആത്മഹത്യയുടെ വക്കിലെത്തിച്ച അശ്വതി അരുൺ അഭിയെ സഹായിക്കുന്നത് കേരളാ പൊലീസിൽ ഉണ്ടായിരുന്ന ഉന്നതനാണെന്ന വാർത്ത നേരത്തെ മറുനാടൻ പുറത്തുവിട്ടിരുന്നു. അശ്വതിക്ക് മാർഗ്ഗദർശിയായി ഒരു റിട്ടയേർഡ് ഡിവൈഎസ്‌പിയുടെ എങ്ങനെയാണ് പ്രവർത്തിക്കുന്നത് എന്ന ശബ്ദരേഖയാണ് പുറത്തുവന്നത്. ഈ വിവാദ നായകനായ ഡിവൈഎസ്‌പിയാണ് അയാളുടെ ആവശ്യങ്ങൾക്ക് വേണ്ടി അശ്വതി അരുൺ അഭിയെ കൊണ്ട് ഹണിട്രാപ്പിൽ പെടുത്തി പൊലീസ് ഉദ്യോഗസ്ഥരെ വിഷാദ രോഗത്തിലേയ്ക്ക് വരെ തള്ളിവിട്ടത്.

വിവാദ നായകനായി ഈ ഡിവൈഎസ്‌പിയുടെ ഇടപെടലിനെ കുറിച്ച് അടക്കം പൊലീസ് അന്വേഷണം മുറുകവേ ഇദ്ദേഹത്തിന്റെ കൂടുതൽ തട്ടിപ്പുകളെ കുറിച്ചുള്ള വിവരങ്ങളും മറുനാടന് ലഭ്യമായത്. രാഷ്ട്രീയ ബന്ധങ്ങളും പൊലീസിനുള്ളിലെ ഇടത് ഫ്രാക്ഷനുമായി അടുത്ത ബന്ധവുമുള്ള ഈ റിട്ട. ഉദ്യോഗസ്ഥന്റെ പേര് ആനന്ദ് ദാമോദരൻ എന്നാണ്. രാഷ്ട്രീയ നേതാക്കൾക്ക് ദല്ലാൾപണി ചെയ്യുന്ന ഇയാൾ സർവീസിലിരിക്കെ തന്നെ നിരവധി തട്ടിപ്പുകൾക്ക് നേതൃത്വം നൽകിയിരുന്നു എന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്.

റിട്ടയേർഡ് ആയ ശേഷം ഇയാൾ ലിമ എന്ന തട്ടിപ്പുകാരിയുമായി ചേർന്ന് നടത്തിയത് വലിയ തട്ടിപ്പുകളുടെ തെളിവുകളാണ് ഇപ്പോൾ മറുനാടന് ലഭിച്ചിരിക്കുന്നത്. നിലവിൽ വിഴിഞ്ഞം അദാനി തുറമുഖത്തിന്റെ ചീഫ് സെക്യുരിറ്റി ഓഫീസറായിരിക്കുന്ന ആനന്ദ് ദാമോദരൻ തുറമുഖത്തിന്റെ പേരിൽ നടത്തിയ തട്ടിപ്പാണ് ഏറ്റവും ഒടുവിലായി പുറത്തുവന്നത്. ഇത് സംബന്ധിച്ച് കല്ലറ സ്വദേശി സുഹൈൽ നൽകിയ പരാതിയിൽ പാങ്ങോട് പൊലീസ് ഇയാൾക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ഈ ഇടപാടിൽ ഇടനിലക്കാരിയായി പ്രവർത്തിച്ച ലിമയാണ് കേസിലെ ഒന്നാംപ്രതി. വിഴിഞ്ഞ തുറമുഖത്തിൽ പാറ എത്തിക്കുന്ന കോൺട്രാക്ടറെ കബളിപ്പിച്ചു പണം കൈപ്പറ്റി എന്നതാണ് ആനന്ദ് ദാമോദരന് എതിരായ പരാതി. തുറമുഖത്തിൽ പാറ എത്തിക്കുന്ന കോൺട്രാക്ടാണ് സുഹൈൽ. അയാളെ പാറ കൊണ്ടുവരാൻ വാഹനം ലീസിന് എടുത്ത് തരാമെന്ന് വിശ്വസിപ്പിച്ച് ടോറസ് ലോറികൾ ലീസിനെടുക്കുന്നതിനുള്ള എഗ്രിമെന്റ് വയ്‌പ്പിച്ച് 21,86800 രൂപ പറ്റിച്ചു എന്നതാണ് പരാതി. പണം തിരിച്ചു ചോദിച്ച സുഹൈലിനെതിരെ കള്ളക്കേസെടുത്ത് അകത്താക്കാനും ആനന്ദ് ദാമോദരൻ മടിച്ചില്ല. ഈ സംഭവത്തിൽ പൊലീസ് ആനന്ദിനെതിരെ കേസെടുത്തിട്ടുണ്ട്.

സുഹൈൽ നൽകിയ പരാതിയിലാണ് ഇപ്പോൾ പാങ്ങോട് പൊലീസ് പ്രാഥമിക അന്വേഷണം നടത്തി എഫ്ഐആർ ഇട്ടിരിക്കുന്നത്. കേരളത്തിന്റെയാകെ അഭിമാന പദ്ധതിയായ വിഴിഞ്ഞം പദ്ധതിയുടെ മറവിലാണ് സുഹൈലിൽ നിന്നും 2186800 രൂപ പദ്ധതിയുടെ സുരക്ഷാതലവനായ ആനന്ദ് തട്ടിയെടുത്തത്. ഇത്തരത്തിൽ നിരവധി തട്ടിപ്പുകൾക്കാണ് ആനന്ദ്- ലിമ ദ്വയങ്ങൾ നേതൃത്വം നൽകിയത്. അതിന്റെ കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ മറുനാടൻ പുറത്തുവിടും.

നേരത്തെ പ്രസ്തുത ഹണിട്രാപ്പ് നായികയ്ക്ക് ഉപദേശങ്ങൾ നൽകുന്ന റിട്ട. ഡിവൈഎസ്‌പിയുടെ ഫോൺ സംഭാഷണം പുറത്തുവന്നിരുന്നു. ആനന്ദനും അശ്വതിയും തമ്മിലുള്ള ആത്മബന്ധം വ്യക്തമാക്കുന്ന സംഭാഷണങ്ങളാണ് പുറത്തുവന്നത്. ഈ സ്ത്രീയെ കൊണ്ട് ഹണിട്രാപ്പ് ചെയ്യിക്കുന്നതിൽ പ്രധാനറോളാണ് ഈ ഉദ്യോഗസ്ഥനുള്ളതെന്ന് വ്യക്തമാക്കുന്നതായിരുന്നു ഈ ഫോൺ സംഭാഷണം. സേനയിലെ വിവരങ്ങൾ പോലും ഇയാൾ അശ്വതിക്ക് ചോർത്തി നൽകുന്നു. എങ്ങനെയാണ് കേസിൽ പ്രതികരിക്കേണ്ടതെന്ന് പോലും ഉപദേശിക്കുന്നു. പരാതി പിൻവലിച്ച ശേഷം എന്റെ അടുത്തോട്ട് വരരുതെന്ന് പറഞ്ഞ് വിഷയം സജീവമാക്കി നിർത്തുന്നുമുണ്ട് ഈ ഉദ്യോഗസ്ഥൻ.

കൊല്ലത്തെ എസ്‌ഐയ്ക്ക് എതിരായ പരാതി പിൻവലിക്കരുതെന്നും, പരാതി പിൻവലിച്ചിട്ട് എന്നെ ഒരിക്കലും ഫോണിൽ വിളിക്കരുതെന്നും ഉദ്യോഗസ്ഥൻ പറയുന്നത് സംഭാഷണത്തിൽ വ്യക്തമാണ്. അശ്വതിയുടെ ബ്ലാക്ക്‌മെയിലിങ് സഹിക്കാനാകാതെ എസ്‌ഐ വിഷാദരോഗവുമായി ആശുപത്രിയിൽ കഴിയുന്ന സാഹചര്യത്തിലാണ് റിട്ട. ഉദ്യോഗസ്ഥന്റെ ഈ ഉപദേശിച്ചത്.