ഇരിട്ടി: ഇതരമതവിദ്വേഷ പ്രസംഗം നടത്തിയതിന് വൈദികനെ തള്ളിപ്പറഞ്ഞ് കത്തോലിക്ക സഭ. ഇരിട്ടി കുന്നോത്ത് സെമിനാരിയിലെ വൈദികനായ ആന്റണി തറക്കടവിലിനെതിരെ ഉളിക്കൽ പൊലീസ് കേസെടുത്ത പശ്ചാത്തലത്തിലാണ് സഭ വൈദികനെ പരസ്യമായി തള്ളി പറഞ്ഞത്. മണിക്കടവ് സെന്റ് തോമസ് ചർച്ചിലെ പെരുന്നാൾ പ്രഭാഷണത്തിനിടെയായിരുന്നു വൈദികന്റെ പ്രകോപനപരമായ പ്രസംഗം.

ഫാ. ആന്റണി തറക്കടവിനെതിരെ എടുത്ത കേസിൽ, സമൂഹത്തിൽ കലാപമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ പ്രചാരണം നടത്തിയെന്ന കുറ്റമാണ് ചുമത്തിയിട്ടുള്ളത്.വിദ്വേഷ പ്രസംഗത്തിന് പിന്നാലെ വൈദികനെതിരെ വലിയ വിമർശനങ്ങൾ ഉയർന്നിരുന്നു. ഇരിട്ടി കുന്നോത്ത് സെമിനാരിയിൽ മതപഠനം നടത്തുന്നവർക്ക് ക്ലാസ് എടുക്കുന്ന അദ്ധ്യാപകനാണ് ഫാ. ആന്റണി തറക്കടവിൽ.

എസ്.കെ. എസ്. എസ്. എഫ് ഇരിട്ടി ശാഖാകമ്മിറ്റി ഭാരവാഹികൾ നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്. ഹലാൽ അടക്കമുള്ള വിഷയങ്ങളിൽ മുസ്ലീങ്ങൾക്കെതിരെയും പ്രവാചകനായ മുഹമ്മദ് നബിക്കെതിരെയും മോശമായി പ്രസംഗിച്ചുവെന്നുവാണ് പരാതി.

മണിക്കടവ് സെന്റ് തോമസ് പള്ളിയിൽ കുട്ടികൾക്ക് മതപഠനം കൂടി നടത്തുന്നയാളാണ് ഫാദർ ആന്റണി റക്കടവിൽ. ഇതിനിടെയാണ് ആരോപണവിധേയനായ വൈദികനെ തള്ളി പറഞ്ഞുകൊണ്ടു കത്തോലിക്ക സഭരംഗത്തു വന്നത്. ഇസ്ലാം മതത്തിനെതിരായ പരാമർശം സഭയുടെയോ രൂപതയുടെയോ നിലപാടെല്ലെന്നും മതസൗഹാദ്ദത്തെ തകർക്കുന്ന ആശയങ്ങളെ അനുകൂലിക്കുന്നില്ലെന്നും തലശേരി രൂപത ചാൻസലർ ഫാദർ തോമസ് തെങ്ങുമ്പള്ളിൽ അറിയിച്ചു.

അതേ സമയം പരസ്പര ബഹുമാനത്തോടെയും സൗഹാർദ്ദത്തോടെയും ഇരുമതങ്ങളും പ്രവർത്തിക്കണമെന്നും ഇത്തരം വിഷയങ്ങൾ തുടർന്ന് ഉണ്ടാകാതിരിക്കാനുള്ള മുൻകരുതലുകളെടുക്കണമെന്നും സുന്നി യുവജനസംഘം കണ്ണൂർ ജില്ലാ പ്രസിഡന്റുമായി സഭാ പ്രതിനിധികൾ നടത്തിയ ചർച്ചയിൽ തീരുമാനമായി.

പള്ളി തിരുന്നാളിനോടനുബന്ധിച്ച് നടന്ന പ്രഭാഷണത്തിൽ ഹലാൽ വിശദീകരണത്തിനിടെയാണ് വൈദികൻ ചില വിവാദ പരാമർശങ്ങൾ നടത്തിയത്. മുഹമ്മദ് നബിയുമായി ബന്ധപ്പെട്ടു നടത്തിയ പരാമർശങ്ങൾക്ക് പുറമേ ഹലാൽ ഭക്ഷണം ക്രിസ്ത്യൻ വിരുദ്ധമാണെന്നുമൊക്കെ ഫാ. ആന്റണി നടത്തിയ പ്രഭാഷണത്തിൽ ഉണ്ടായിരുന്നു.

ഈ പ്രസംഗം വിവാദമായതോടെ മുസ്ലിംലീഗ്, എസ്വൈഎസ്, എസ്ഡിപിഐ തുടങ്ങിയ സംഘടനകൾ രംഗത്തെത്തിയിരുന്നു. എന്നാൽ പ്രശ്‌നം കൂടുതൽ വർഗീയ ധ്രുവീകരണത്തിലേയ്ക്ക് പോകുന്നതിന് മുമ്പ് രൂപതാ നേതൃത്വം ഇടപെടുകയും രൂപത ചാൻസലർ ഫാ. തോമസ് തെങ്ങുംപ്പള്ളി മുസ്ലിം സംഘടനാ നേതാക്കളുമായി കൂടിക്കാഴ്ച നടത്തുകയും 'ഫാ. ആന്റണിയുടെ വാക്കുകൾ സഭയുടെ ഔദ്യോഗിക അഭിപ്രായമല്ല എന്ന പ്രസ്താവന നൽകുകയും ചെയ്തു.