കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തെരഞ്ഞെടുപ്പു പോരാട്ടം മുറുകുമ്പോൾ മമത ബാനർജിയെയും കുടുംബത്തെയും ഉന്നമിട്ട് അമിത്ഷായുടെ നീക്കങ്ങൾ. കൽക്കരി കള്ളക്കടത്ത് ആരോപണവുമായി ബന്ധപ്പെട്ട കേസിൽ മമതയുടെ അന്തരവനെിരെ കുരുക്ക് മുറുക്കി സിബിഐ. അഭിഷേക് ബാനർജിയുടെ ഭാര്യ രുജിറ നരുലയ്ക്ക് അന്വേഷണവുമായി സഹകരിക്കാൻ ആവശ്യപ്പെട്ട് സിബിഐ. നോട്ടീസ് നൽകി.

പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ അനന്തരവനായ അഭിഷേക് ബാനർജിയുടെ വീട്ടിലെത്തിയ സിബിഐ ഉദ്യോഗസ്ഥർ നോട്ടീസ് നേരിട്ട് കൈമാറിയതായാണ് വിവരം. ഇവരെ ഇന്ന് വീട്ടിൽ വെച്ച് ചോദ്യം ചെയ്യുമെന്നും റിപ്പോർട്ടുണ്ട്.

അഭിഷേക് ബാനർജിയുമായി ബന്ധമുള്ള തൃണമൂൽ കോൺഗ്രസിലെ യുവ നേതാക്കളുടെ വീട്ടിൽ അടുത്തിടെ സിബിഐ റെയ്ഡ് നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അഭിഷേക് ബാനർജിയുടെ വീട്ടിലേക്ക് സിബിഐ സംഘം എത്തിയിരിക്കുന്നത്.

കൽക്കരി മാഫിയ ബംഗാളിലെ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസ് നേതാക്കൾക്ക് സ്ഥിരമായി കൈക്കൂലി നൽകിയെന്നാണ് ആരോപണം. നിലവിൽ ഒളിവിൽ കഴിയുന്ന പാർട്ടിയുടെ യുവനേതാവ് വിനയ് മിശ്രയിലൂടെയാണ് പണം കൈമാറിയതെന്നും ആരോപിക്കപ്പെടുന്നു. ഇയാൾക്കെതിരെ സിബിഐ ജാമ്യമില്ലാ വകുപ്പ് പ്രകാരം അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ട്.

പശ്ചിമബംഗാളിൽ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെയാണ് കേസിൽ സിബിഐ അന്വേഷണം ത്വരിതഗതിയിലാക്കിയിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. കഴിഞ്ഞ വർഷം നവംബറിലാണ് അനധികൃതമായി കൽക്കരി ഖനനം നടത്തിയതിനും കൽക്കരി കടത്തിയതിനും സിബിഐ കേസെടുത്തിട്ടുള്ളത്.