തിരുവനന്തപുരം: മലയാളം ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'സിബിഐ' സീരിസിലെ അഞ്ചാം ഭാഗം. 'സേതുരാമയ്യർ സിബിഐ' ആയി മമ്മൂട്ടി വീണ്ടും എത്തുന്ന ചിത്രത്തിന്റെ ഷൂട്ടിങ് കഴിഞ്ഞ മാസം 29ന് തുടങ്ങിയിരുന്നു. ഈ ചിത്രത്തിൽ ജഗതി ശ്രീകുമാറുമുണ്ടാകും. അപകട ശേഷം ബിഗ് ബജറ്റ് സിനിമയുടെ ഭാഗമായി ആദ്യമായാണ് ജഗതി മാറുന്നത്.

ഇതുവരെയുള്ള 'സിബിഐ' ചിത്രങ്ങളിലെ അവിഭാജ്യഘടമായിരുന്നു ജഗതി ശ്രീകുമാർ. 'വിക്രം' എന്ന കഥാപാത്രമായിട്ടാണ് ജഗതി സിബിഐയുടെ ഇൻവെസ്റ്റിഗേഷൻ ടീമിൽ ഉണ്ടായിരുന്നത്. പ്രധാനപ്പെട്ട വേഷങ്ങളിലൊന്നാണ് സിബിഐ സീരീസിലെ വിക്രം. വാഹനാപകടത്തിൽ പരുക്കേറ്റതിന് ശേഷം ആരോഗ്യപ്രശ്‌നങ്ങൾ കാരണം ജഗതി വർഷങ്ങളായി അഭിനയരംഗത്ത് ഇല്ല. ഈ സാഹചര്യത്തിലും ജഗതിയെ അഞ്ചാം ഭാഗത്തിലും ഉൾപ്പെടുത്തുകയാണ്. അതിഥി താരമായാകും ജഗതിയുടെ കടന്നു വരവ്.

കഥാതന്ത്രുവിനെ സ്വാധീനിക്കുന്ന വേഷമായിക്കില്ല ഇത്. കേസെന്വേഷണവുമായി എത്തുന്ന സേതുരാമയ്യർ, അപകടത്തിൽ പരിക്കേറ്റ് ചികിൽസയിലുള്ള വിക്രമിനെ കാണാൻ വീട്ടിലെത്തുന്നതാകും ചിത്രീകരിക്കുക. വിക്രമിന് ശുഭാശംസകൾ നേർന്ന് സേതുരാമയ്യരും സംഘവും മടങ്ങും. വേഷ പ്രച്ഛനന്നായി എത്തി സിബിഐ സീരീസിലെ നാല് ഭാഗങ്ങളേയും നിർണ്ണായ വഴിത്തിരിവുകളിലേക്ക് എത്തിച്ചത് വിക്രമെന്ന കാരക്ടറായിരുന്നു. വിക്രം എന്ന ജഗതി കഥാപാത്രം ഏറെ കൈയടിയും നേടി. ഈ സാഹചര്യത്തിലാണ് അഞ്ചാം ഭാഗത്തിലും ജഗതിയെ എത്തിക്കുന്നത്.

വാഹനാപടകത്തിന് ശേഷം ഒരു പരസ്യ ചിത്രത്തിൽ മാത്രമാണ് ജഗതി അഭിനയിച്ചത്. 'സിബിഐ' സീരിസിലെ ചിത്രത്തിൽ ജഗതി വേണമെന്ന് മമ്മൂട്ടി ആവശ്യപ്പെട്ടുവെന്നാണ് പുതിയ റിപ്പോർട്ട്. 'സിബിഐ' പുതിയ ചിത്രത്തിൽ ഏതെങ്കിലും സീനിലെങ്കിലും ജഗതിയുടെ സാന്നിധ്യം വേണമെന്നായിരുന്നു മമ്മൂട്ടി ആവശ്യപ്പെട്ടത്. ഇത് അംഗീകരിച്ച സംവിധായകൻ കെ മധുവും തിരക്കഥാകൃത്ത് എസ് എൻ സ്വാമിയും 'സിബിഐ'യുടെ ചില രംഗങ്ങൾ ജഗതിയുടെ വീട്ടിൽ തന്നെ ചിത്രീകരിക്കാനുമാണ് തീരുമാനിച്ചിരിക്കുന്നത്.

തന്റെ പുതിയ ടീമുമായി വിക്രമിനെ കാണാനെത്തുന്നത് അന്വേഷണ സംഘത്തിന് ആത്മവിശ്വാസം എത്തിക്കാനുള്ള തന്ത്രങ്ങളുടെ കൂടെ ഭാഗമായിട്ടായിരിക്കും. ജഗതിയെ കണ്ടു മടങ്ങുന്ന ടീം പുതിയ വഴികളിലൂടെ സഞ്ചരിച്ച് അഞ്ചാം പതിപ്പിലേയും വില്ലനേയും കണ്ടെത്തും. സ്വർഗചിത്ര അപ്പച്ചനാണ് ചിത്രം നിർമ്മിക്കുന്നത്. മുകേഷ്, സായ്കുമാർ തുടങ്ങിയവർ പുതിയ ചിത്രത്തിലുമുണ്ടാകും. 'സിബിഐ'യുടെ ഐക്കോണിക് തീം മ്യൂസിക് ഒരുക്കുന്നത് ജേക്‌സ് ബിജോയ് ആണ്. 'സിബിഐ' സിരീസിലെ മറ്റ് നാല് സിനിമകൾക്കും പശ്ചാത്തല സം?ഗീതം ഒരുക്കിയത് സംഗീത സംവിധായകൻ ശ്യാം ആയിരുന്നു.

'സിബിഐ' സീരിസിലെ ആദ്യ ചിത്രം 'ഒരു സിബിഐ ഡയറികുറിപ്പ്' ആയിരുന്നു. പിന്നീട് 'ജാഗ്രത', 'സേതുരാമയ്യർ സിബിഐ', 'നേരറിയാൻ സിബിഐ' എന്നീ ചിത്രങ്ങളും പുറത്തെത്തി. മലയാളത്തിൽ ഇങ്ങനെ ഒരു സീക്വൽ (അഞ്ച് ഭാഗങ്ങൾ) ഇതാദ്യമാണ്. എസ് എൻ സ്വാമിയുടെ തിരക്കഥയിൽ കെ മധു തന്നെയായിരുന്നു എല്ലാ 'സിബിഐ' ചിത്രങ്ങളും സംവിധാനം ചെയ്തത്.

ജഗതിയുടെ കരിയറിലെ തന്നെ ഏറ്റവും ശ്രദ്ധേയമായ കഥാപാത്രങ്ങളിലൊന്നു കൂടിയാണ് സിബിഐ സീരീസുകളിലെ വിക്രം. 2012ൽ നടന്ന ഒരു വാഹനാപകടത്തിൽ ദുരിതരമായ പരിക്കേറ്റതിനെ തുടർന്ന് അഭിനയരംഗത്ത് നിന്ന് വിട്ടു നിന്ന ജഗതിയുടെ ബിഗ് സ്‌ക്രീനിലേക്കുള്ള തിരിച്ചു വരവിനെ ആരാധകരും പ്രതീക്ഷയോടെയാണ് കാണുന്നത്.

സിബിഐ പരമ്പരയിലെ അഞ്ചാംഭാഗത്തിന്റെ ചിത്രീകരണം കൊച്ചിയിൽ പുരോഗമിക്കുകയാണ്. പഴയ ടീമിൽ ഉണ്ടായിരുന്നവർക്കു പുറമെ രൺജി പണിക്കർ, രമേഷ് പിഷാരടി, ദിലീഷ് പോത്തൻ തുടങ്ങിയ താരങ്ങളും ചിത്രത്തിലുണ്ട്.