ന്യൂഡൽഹി: ഐഎസ്ആർഒ ചാരക്കേസിലെ ഗൂഢാലോചനയിൽ സിബിഐ കേസ് രജിസ്റ്റർ ചെയ്തു. സുപ്രീംകോടതി നിർദേശത്തെ തുടർന്നാണ് കേസ് സിബിഐ അന്വേഷിക്കുന്നത്. ജസ്റ്റിസ് ജയിൻ സമിതി റിപ്പോർട്ടിലെ ശുപാർശ അംഗീകരിച്ചായരുന്നു സുപ്രീംകോടതി സിബിഐ അന്വേഷത്തിന് ഉത്തരവിട്ടത്.

ജയിൻ സമിതിറിപ്പോർട്ടിൽ ഗൗരവമേറിയ കണ്ടെത്തലുകളുണ്ടെന്ന് കോടതി പറഞ്ഞിരുന്നു. സിബിഐ ഡൽഹി ബ്യൂറോയാകും കേസ് അന്വേഷിക്കുക എന്നാണ് പ്രാഥമിക വിവരം.

തിരുവനന്തപുരം വഞ്ചിയൂർ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസുകളാണ് അന്വേഷിക്കുന്നത്.

കേരള പൊലീസ് നമ്പി നാരായണനെ കുടുക്കാൻ ഗൂഢാലോചന നടത്തിയിട്ടുണ്ടോ എന്നാണ് സിബിഐ അന്വേഷിക്കുക. മൂന്ന് മാസത്തിനകം അന്വേഷണം പൂർത്തിയാക്കി സിബിഐ റിപ്പോർട്ട് സമർപ്പിക്കണമെന്നും കോടതി ഉത്തരവിട്ടിരുന്നു.

ജയിൻ സമിതിയുടേത് പ്രാഥമിക റിപ്പോർട്ടാണെന്നും ഇത് അടിസ്ഥാനമാക്കി തുടരന്വേഷണം നടത്താമെന്നുമാണ് കോടതി അറിയിച്ചത്. അതേസമയം ജയിൻ സമിതി റിപ്പോർട്ട് പുറത്തുവിടരുതെന്നും സിബിഐ അന്വേഷണത്തിന് മാത്രമേ ഉപയോഗിക്കാവു എന്നും കോടതി നിർദ്ദേശം നൽകിട്ടുണ്ട്. റിപ്പോർട്ട് നമ്പി നാരായണനും കൈമാറില്ല.