ന്യൂഡെൽഹി: അടുത്ത അക്കാദമിക് വർഷം മുതൽ വിദേശ ഭാഷകളായ ജർമനും ഫ്രഞ്ചും മൂന്ന് ഭാഷകളിൽ ഒന്നായി പഠിക്കാൻ കഴിയില്ല. ഫ്രഞ്ചും ജർമനും, സ്പാനിഷുമൊക്കെ പഠിക്കണമെങ്കിൽ അത് നാലാം ഭാഷയായി പഠിക്കണം. ഇത് സംബന്ധിച്ച നിർദ്ദേശം കേന്ദ്രസർക്കാർ പുറത്തിറക്കി.

ഇത് സംബന്ധിച്ച മാർഗനിർദേശങ്ങൾ കേന്ദ്ര മാനവ വിഭവശേഷ വകുപ്പ് സിബിഎസ്ഇ സ്‌കൂളുകൾക്ക് നൽകി കഴിഞ്ഞു. വിദേശ ഭാഷകൾ പഠിക്കാൻ താൽപര്യമുള്ള വിദ്യാർത്ഥികൾക്ക് അത് നാലാം ഭാഷയായോ അഞ്ചാം ഭാഷയായോ പഠിക്കണം എന്നതാണ് നിർദ്ദേശം.

ഭരണഘടനയിലെ എട്ടാം ഷെഡ്യൂളിൽ പറഞ്ഞിട്ടുള്ള ഭാഷകളിൽ ഏതെങ്കിലുമായിരിക്കണം പഠിക്കാനായി തെരഞ്ഞെടുക്കേണ്ട മൂന്ന് ഭാഷകൾ. ശേഷം വിദേശ ഭാഷകളിൽ പ്രധാനമായത് നാലാം ഭാഷയായി പഠിക്കാം എന്നതാണ് കേന്ദ്രസർക്കാരിന്റെ നിർദ്ദേശം. രാജ്യത്തെ എല്ലാ സിബിഎസ്ഇ സ്‌കൂളുകൾക്കും പുതിയ നിയമം അനുസരിച്ചുള്ള മാറ്റം വരുത്തണമെന്നും അടുത്ത വിദ്യാഭ്യാസ വർഷം മുതൽ മാറ്റം വരുത്താനുമാണ് നിർദ്ദേശം.

രാജ്യത്തെ നാഷണൽ എഡ്യുക്കേഷൻ പോളിസി അനുസരിച്ച് ഹിന്ദി സംസാരിക്കുന്ന സംസ്ഥാനങ്ങളിൽ ഹിന്ദി, ഇംഗ്ലീഷ് കൂടാതെ മറ്റ് ഏതെങ്കിലും ഭാഷ പഠിക്കണമെന്നും ഹിന്ദി സംസാരിക്കാത്ത സംസ്ഥാനങ്ങളിൽ വിദ്യാർത്ഥികൾ ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകൾ കൂടാതെ മറ്റ് ഏതെങ്കിലും പ്രാദേശിക ഭാഷ കൂടി പഠിച്ചിരിക്കണം എന്നതാണ് നിയമം.

രാജ്യത്തെ 18000 ത്തോളം വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അവരവരുടെ സംസാര ഭാഷയോ അല്ലെങ്കിൽ ഹിന്ദിയോ, ഇംഗ്ലീഷ്, പിന്നെ ഒരു വിദേശ ഭാഷയുമാണ് 8 ാം ക്ലാസിൽ വരെ പഠിപ്പിക്കുന്നത്.

തെരഞ്ഞെടുക്കേണ്ട മൂന്ന് ഭാഷകൾ ഏതെക്കെയായിരിക്കണം എന്ന് സംബന്ധിച്ച നിർദ്ദേശം കഴിഞ്ഞ ഡിസംബറിൽ സിബിഎസ്ഇ കേന്ദ്ര മാനവ വിഭവശേഷ വികുപ്പിന് കൈമാറിയിരുന്നു. എന്നാൽ നിലവിൽ സിബിഎസ്ഇ സ്‌കൂളുകളിൽ നടക്കുന്നതും പുതിയ സിലബസും തമ്മിൽ വലിയ വ്യാത്യാസമാണ് അടുത്ത വർഷങ്ങൾ മുതൽ വരാൻ പോകുന്നത്.