ന്യൂഡൽഹി: 2021-2022 അധ്യയന വർഷത്തിലെ പത്ത്, പ്ലസ് ടു ക്ലാസുകളിലേക്കുള്ള പുതിയ മാർഗനിർദേശങ്ങൾ പുറത്തുവിട്ട് സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സി.ബി.എസ്.ഇ). അധ്യയന വർഷത്തെ രണ്ട് ടേം ആയി തിരിക്കുന്നതാണ് അതിൽ പ്രധാനപ്പെട്ടത്. ടേം ഒന്നിലേക്കും, ടേം രണ്ടിലേക്കുമായി അമ്പത് ശതമാനം വെച്ച് സിലബസുകൾ വിഭജിച്ചേക്കും. അതിൽ ആദ്യ ടേമിന്റെ പരീക്ഷ നവംബർ-ഡിസംബർ മാസങ്ങളിലും അവസാന പരീക്ഷ മാർച്ച് - ഏപ്രിൽ മാസങ്ങളിലും നടത്തുമെന്നും സി.ബി.എസ്.ഇ അറിയിച്ചിട്ടുണ്ട്.

അവസാന ടേം പരീക്ഷകൾ 90 മിനിറ്റുകൾ ദൈർഘ്യമുള്ളതായിരിക്കും. മാർക്കിങ് സ്‌കീമിനൊപ്പം സി.ബി.എസ്.ഇ ചോദ്യപേപ്പർ സജ്ജീകരിച്ച് സ്‌കൂളുകളിലേക്ക് അയയ്ക്കും. സി.ബി.എസ്.ഇ നിയോഗിക്കുന്ന പുറത്തുനിന്നുള്ള കേന്ദ്ര സൂപ്രണ്ടുമാരുടെയും നിരീക്ഷകരുടെയും മേൽനോട്ടത്തിലായിരിക്കും പരീക്ഷകൾ നടത്തുക. ഇരു ടേമുകളുടെയും മാർക്കുകൾ വിദ്യാർത്ഥികളുടെ ആകെ സ്‌കോറിൽ ചേർക്കുന്ന രീതിയാണ് പിന്തുടരുക. അതേസമയം, ഇേന്റണൽ അസസ്‌മെന്റിന് കൂടുതൽ പ്രധാന്യം കൊടുക്കാനും തീരുമാനിച്ചിട്ടുണ്ട്.