തിരുവനന്തപുരം: പൊലീസിന് പിന്നാലെ ക്ലബ്ഹൗസിനുമേൽ നിരീക്ഷണം ശക്തമാക്കി കേന്ദ്ര ഏജൻസികളും.തീവ്രവാദ സ്വഭാവമുള്ള ഗ്രൂപ്പുകളുടെ സ്വാധീനം കണ്ടെത്തിയതിനെത്തുടർന്നാണ് പൊലീസ് നിരീക്ഷണം ശക്തമാക്കിയത്.ഇതിന് പിന്നാലെയാണ് ഇപ്പോൾ കേന്ദ്ര ഏജൻസികളും നിരീക്ഷണം ശക്തമാക്കിയിരിക്കുന്നത്.ഇന്റലിജൻസ് ബ്യൂറോ, എൻ.ഐ.എ., മിലിറ്ററി ഇന്റലിജൻസ് എന്നിവയാണ് നിരീക്ഷണം ഇപ്പോൾ ശക്തമാക്കിയിരിക്കുന്നത്.

കഴിഞ്ഞ 10 ദിവസമായി ക്ലബ്ബ് ഹൗസിൽ ക്ലോസ്ഡ് റൂമുകളുണ്ടാക്കി തീവ്രവാദസ്വഭാവമുള്ള ചർച്ചകൾ നടക്കുന്നതായി ഒരു ഏജൻസിക്ക് വിവരം കിട്ടിയിട്ടുണ്ട്. ഈ ഏജൻസിയുടെ നിരന്തരനിരീക്ഷണത്തിലുള്ള ഒരു സംഘടനയുടെ നേതൃത്വത്തിലാണ് ചർച്ച നടക്കുന്നത്. സ്ത്രീകളെയും ഉൾപ്പെടുത്തിയുള്ള ചർച്ചകളാണ് നടക്കുന്നത്. തൃശ്ശൂർ ജില്ലയിലെ തീരദേശത്തുള്ള ചില നേതാക്കളുടെ നേതൃത്വത്തിലാണിത്.ഇത്തരത്തിൽ ഒരു ചർച്ച ഡൽഹി കേന്ദ്രീകരിച്ച് നടക്കുന്ന വിവരം കഴിഞ്ഞയാഴ്ച മിലിറ്ററി ഇന്റലിജൻസും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

കേരളത്തിൽ നടക്കുന്ന ക്ലോസ്ഡ് റൂം ചർച്ചകളിൽ പങ്കെടുത്തതായി വിവരം കിട്ടിയവരെ നിരന്തരമായി ഏജൻസികൾ പിന്തുടരുന്നുമുണ്ട്.ലൈംഗിക അതിപ്രസരമുള്ള ഗ്രൂപ്പുകൾ വർധിക്കുന്നതായി നേരത്തെ ക്ലബ് ഹൗസിനെതിരെ പരാതി ഉയർന്നിരുന്നു.പിന്നാലെയാണ് ഇപ്പോൾ തീവ്രവാദ ബന്ധവും ആരോപിക്കുന്നത്.

അർധരാത്രികളിൽ സഭ്യതയുടെ എല്ലാ അതിരും ലംഘിക്കുന്ന 'റെഡ് റൂമുകൾ' സജീവമാകുന്നതായും നേരത്തെ വിവരം പുറത്തുവന്നിരുന്നു. ഇതിനെ തുടർന്ന് ക്ലബ് ഹൗസിൽ നിരീക്ഷണം ശക്തമാക്കുവാൻ ഒരുങ്ങുകയാണ് പൊലീസ്. ഇത്തരം റൂമുകൾ 'ഹണി ട്രാപ്പ്' പോലുള്ള കുറ്റകൃത്യങ്ങളിലേക്ക് നീങ്ങിയേക്കാം എന്നാണ് പൊലീസ് വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.

മലയാളികൾ അടക്കം ഇത്തരം റൂമുകൾ നടത്തുന്നുണ്ട്. നേരത്തെ ഹിന്ദി തമിഴ് ഭാഷകളിലുള്ള 'റെഡ് റൂമുകൾ' സജീവമായി തന്നെ ക്ലബ് ഹൗസിൽ ഉണ്ടെന്നാണ് റിപ്പോർട്ട്. ഇതിന്റെ തുടർച്ച എന്ന നിലയിലാണ് ഇത്തരം റൂമുകൾ മലയാളത്തിലും വന്നത്. ഇത്തരത്തിൽ റൂമുകൾ നടത്തുന്ന മോഡറേറ്റർമാരെ പൊലീസ് നിരീക്ഷിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. ഇവരുടെ വിവരങ്ങൾ ശേഖരിക്കുകയാണ്. ഇതിനൊപ്പം തന്നെ ഇത്തരം റൂമുകളിലെ സ്ഥിരം കേൾവിക്കാരെയും പൊലീസ് ചോദ്യം ചെയ്‌തേക്കും.

അർധരാത്രിയോടെയാണ് ഇത്തരം ഗ്രൂപ്പുകൾ സജീവമാകുന്നത് എന്നാണ് കണ്ടെത്തൽ. സ്ത്രീ, പുരുഷഭേദം ഇല്ലാതെ ഇത്തരം റൂമുകൾ സംഘടിപ്പിക്കപ്പെടുന്നുണ്ട്. അശ്ലീല സംസാരങ്ങളും, ചോദ്യത്തോരങ്ങളുമായി തുറന്ന സംസാരം എന്നാണ് ഇത്തരം റൂമുകളുടെ രീതി. കേൾവിക്കാരായി ആയിരത്തിന് മുകളിൽ ആളുകളെ ഇത്തരം റൂമുകൾ ആകർഷിക്കുന്നുവെന്നാണ് റിപ്പോർട്ട്. 18 ന് മുകളിൽ എന്ന ലേബലുമായി എത്തുന്ന ഗ്രൂപ്പുകളിൽ പലപ്പോഴും കൗമരക്കാരാണ് കൂടുതൽ എന്നാണ് റിപ്പോർട്ട്.

രാത്രി 11 മുതലാണ് ഇത്തരം റൂമുകൾ സജീവമാവുന്നത്. മലയാളത്തിലുള്ള റൂമുകളും ഏറെയാണ്. സ്പീക്കർ പാനലിൽ സ്ത്രീകളും പുരുഷന്മാരും ധാരാളം ഉണ്ടാവും. ഓഡിയൻസ് പാനലിലുള്ളവരേയും ചേർത്താൽ ഓരോ റൂമിലും 500-നും ആയിരത്തിനും ഇടയ്ക്ക് ആൾക്കാരാണ് ഇതൊക്കെ കേട്ടുകൊണ്ടിരിക്കുന്നത്. ഇതിൽ മിക്കവരുടേയും പ്രൊഫൈൽ ഫോട്ടോയോ പേരോ യഥാർഥത്തിലുള്ളതാവില്ല. ലൈംഗികച്ചുവയുള്ള തലക്കെട്ട് കൊടുത്തായിരിക്കും റൂമുകൾ തുടങ്ങുന്നത്.

മറ്റ് സാമൂഹികമാധ്യമങ്ങളേക്കാൾ ആർക്കും കേൾക്കാവുന്ന പൊതുചർച്ചകളാണ് ക്ലബ്ബ്ഹൗസിന്റെ പ്രത്യേകത. ലൈംഗിക സംഭാഷണങ്ങൾ അവതരിപ്പിക്കുന്നതിൽ സ്ത്രീ-പുരുഷ വ്യത്യാസമില്ലാത്ത സ്ഥിതിയാണ് കണ്ടുവരുന്നത്. മികച്ച അശ്ലീല വർത്തമാനം പറയുന്നതിൽ മത്സരങ്ങൾ വരെ നടക്കുന്നുണ്ട്. ആർക്കും കയറാമെന്ന സാഹചര്യം ഉള്ളതാണ് ഇതിലെ അപകടം. അശ്ലീല റൂമുകളിൽ ഏറെയും കൗമാരക്കാരാണെന്നാണ് സൈബർ പൊലീസ് പറയുന്നത്.