ന്യൂഡൽഹി: രാജ്യം ആകാംക്ഷയോടെ കാത്തിരിക്കുന്ന സംസ്ഥാന ബജറ്റ് അൽപ്പ സമയത്തിനകം കേന്ദ്രമന്ത്രി നിർമ്മല സീതാരാമൻ പാർലമെന്റിൽ അവതരിപ്പിക്കും. എല്ലാവരെയും ഉൾക്കൊള്ളുന്ന ബജറ്റാകും കേന്ദ്രസർക്കാർ അവതരിപ്പിക്കുകയെന്ന് കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി വ്യക്തമാക്കി. സമഗ്രമേഖലയ്ക്കും ഉണർവ് നൽകുന്ന പ്രഖ്യാപനമുണ്ടാകും. കർഷകർക്ക് ആനുകൂല്യങ്ങളുണ്ടാകും. കാർഷിക മേഖലയ്ക്ക് ഉൾപ്പെടെ പ്രഖ്യാപനങ്ങളുണ്ടാകുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

ബജറ്റ് അവതരണത്തിന് മുന്നോടിയായി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനും സഹമന്ത്രിമാരായ പങ്കജ് ചൗധരിയും ഭഗവത് കരാടും കേന്ദ്രധനമന്ത്രാലയത്തിലെത്തി ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്തു. തുടർന്ന് രാഷ്ട്രപതി ഭവനിലെത്തി മന്ത്രി നിർമ്മല സീതാരാമൻ രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തി.

ലോക്സഭയിൽ രാവിലെ 11 നാണ് ബജറ്റ് അവതരണം. കോവിഡ് പ്രതിസന്ധിക്ക് ശേഷം കരകയറാൻ ശ്രമിക്കുന്ന സാമ്പത്തികരംഗത്തെ ഉത്തേജിപ്പിക്കുന്ന പ്രഖ്യാപനങ്ങൾ ബജറ്റിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. നിയമസഭ തെരഞ്ഞെടുപ്പുകൾ ലക്ഷ്യം വച്ചുള്ള ജനപ്രിയ പ്രഖ്യാപനങ്ങളും പ്രതീക്ഷിക്കപ്പെടുന്നുണ്ട്.

സ്വതന്ത്ര ഇന്ത്യയിലെ എഴുപത്തഞ്ചാമത് ബജറ്റാണ് കേന്ദ്രധനമന്ത്രി അവതരിപ്പിക്കുന്നത്. ഇക്കുറിയും ബജറ്റവതരണം കടലാസ് രഹിതമായിരിക്കും. ഓൺലൈൻ മുഖേനയും മൊബൈൽ ആപ്പ് വഴിയും ബജറ്റ് ലഭ്യമാക്കും. ക്ഷേമ പദ്ധതികൾക്കൊപ്പം സുസ്ഥിര വളർച്ച ലക്ഷ്യമിട്ടുള്ള പ്രഖ്യാപനങ്ങൾ, ഘടനാപരമായ പരിഷ്‌കാരങ്ങൾ തുടങ്ങിയവയുണ്ടാകുമോയെന്ന് രാജ്യം ഉറ്റുനോക്കുന്നു.

ആദായ നികുതി സ്ലാബുകളിൽ ആശ്വാസം പകരുന്ന പ്രഖ്യാപനങ്ങളുണ്ടാകുമോയെന്നും രാജ്യം പ്രതീക്ഷയോടെ നോക്കുന്നു. പഞ്ചാബ് ഉൾപ്പെടെ കർഷകർ ഏറെയുള്ള സംസ്ഥാനങ്ങളിലെ നിയമസഭാ തെര!ഞ്ഞെടുപ്പ് മുന്നിൽക്കണ്ട് കാർഷിക മേഖലക്ക് കൂടുതൽ പണം അനുവദിക്കാനും സാധ്യതയുണ്ട്.

ചോദ്യോത്തരവേള, ശൂന്യവേള എന്നിവ ഇന്നത്തെ കാര്യപരിപാടിയിലില്ല. ബജറ്റ് അവതരിപ്പിച്ചശേഷം സഭ പിരിയും. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദിപ്രമേയചർച്ച ലോക്സഭയിൽ ബുധനാഴ്ച ആരംഭിക്കും. നാലുദിവസത്തേക്കാണ് ചർച്ച. ചർച്ചയ്ക്ക് ഫെബ്രുവരി ഒമ്പതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി മറുപടി നൽകും. തുടർന്ന് ബജറ്റ് ചർച്ചയും നടക്കും.