ന്യൂഡൽഹി:ആത്മനിർഭർ ഭാരത് പാക്കേജിന്റെ ഭാഗമായി കേന്ദ്ര ധനമന്ത്രാലയം കേരളത്തിനായി അനുവദിച്ച 163 കോടിയിൽ 81.5 കോടി ലഭ്യമാക്കി.വികസന പദ്ധതികളുടെ മൂലധനച്ചെലവിനു കേരളമുൾപ്പെടെ 27 സംസ്ഥാനങ്ങൾക്കായി 9,879.61 കോടി രൂപയാണ് കഴിഞ്ഞ ഒക്ടോബർ 12നു ധനമന്ത്രി അനുവദിച്ചത്.50 വർഷത്തിനുശേഷം തിരിച്ചടച്ചാൽ മതിയെന്ന വ്യവസ്ഥയിൽ എല്ലാ സംസ്ഥാനങ്ങൾക്കുമായി 12,000 കോടിയാണു പലിശരഹിത വായ്പ നൽകുന്നത്.

റേഷൻ കാർഡ്, ഊർജ വിതരണം, ബിസിനസ്, തദ്ദേശഭരണം എന്നിവയിലെ പരിഷ്‌കാരങ്ങളുമായി ബന്ധപ്പെടുത്തിയാണ് 2000 കോടി.ഉപാധിയില്ലാത്ത 10,000 കോടിയിൽ വടക്കു കിഴക്കൻ സംസ്ഥാനങ്ങൾക്ക് 1600 കോടി, ഉത്തരാഖണ്ഡിനും ഹിമാചൽപ്രദേശിനും 900 കോടി, മറ്റു സംസ്ഥാനങ്ങൾക്കായി 7,500 കോടി എന്നിങ്ങനെയാണു വിഹിതം. ഈ 7,500 കോടി 15ാം ധനകാര്യ കമ്മിഷൻ നിശ്ചയിച്ച തോതിലാണു വീതിക്കുന്നത്. 2 ഗഡുക്കളായി നൽകുന്ന വായ്പ അടുത്ത മാർച്ച് 31ന് അകം ചെലവഴിക്കണം.