ഡൽഹി : കേന്ദ്ര സർക്കാരിന്റെ പുതിയ ഐടി നിയമത്തിന്റെ ഭാഗമായി ഓൺലൈൻ മാധ്യമങ്ങൾ (ഡിജിറ്റൽ മീഡിയ) ഉൾപ്പെടെ നടപ്പാക്കേണ്ട കോഡ് ഓഫ് എത്തിക്സിലെ സ്വയം നിയന്ത്രണ ബോഡി രൂപീകരണത്തിൽ കോൺഫെഡറേഷൻ ഓഫ് ഓൺലൈൻ മീഡിയയുടെ ( ഇന്ത്യ) (കോം ഇന്ത്യ) ഗ്രീവൻസ് കൗൺസിലിനു കേന്ദ്ര വാർത്താവിതരണ മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചു .കോം ഇന്ത്യയുടെ കീഴിൽ രൂപീകരിച്ച ഇന്ത്യൻ ഡിജിറ്റൽ പബ്ലിഷേഴ്സ് കണ്ടന്റ് ഗ്രീവൻസ് കൗൺസിലിനാണ് ( ഐഡിപിസിജിസി) കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രായലം അനുമതി നൽകിയത്. ഇന്ത്യയിലെ മൂന്നാമത്തേതും കേരളത്തിലെ ആദ്യത്തേതുമായ അംഗീകാരം കിട്ടുന്ന ഇത്തരം സമിതിയാണ് കോം ഇന്ത്യ.

കോം ഇന്ത്യയ്ക്ക് അംഗീകാരമായതോടെ അംഗങ്ങളായ മറുടാൻ മലയാളി ഉൾപ്പടെ 24 ഓൺലൈൻ മാധ്യമങളും തത്വത്തിൽ കേന്ദ്ര സർക്കാർ നിയന്ത്രണത്തിലായി. അംഗീകാരത്തോടെ പ്രസ് കൗൺസിൽ ഓഫ് ഇന്ത്യയുടെ നിയമങ്ങളും ഓൺലൈൻ മാധ്യമങ്ങൾക്ക് ബാധകമാകും.മുൻ കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസിലർ ഡോ. കെകെഎൻ കുറുപ്പ് അദ്ധ്യക്ഷനായ കോം ഇന്ത്യ ഗ്രീവൻസ് കൗൺസിലിനാണ് അംഗീകാരം ലഭിച്ചിരിക്കുന്നത്.

അദ്ദേഹത്തിന് പുറമെ ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടറും പ്രമുഖ സാഹിത്യകാരനുമായ ഡോ. ജോർജ് ഓണക്കൂർ, മുൻ ഹയർസെക്കന്ററി ഡയറക്ടറും കേരളാ യൂണിവേഴ്സിറ്റി കൺട്രോളറുമായിരുന്ന ജയിംസ് ജോസഫ്, മുതിർന്ന മാധ്യമ പ്രവർത്തകൻ ആർ ഗോപീകൃഷ്ണൻ, കോം ഇന്ത്യ പ്രസിഡന്റ് വിൻസെന്റ് നെല്ലിക്കുന്നേൽ, സെക്രട്ടറി അബ്ദുൾ മുജീബ്, ട്രഷറർ കെകെ ശ്രീജിത്ത് എന്നിവർ സമിതി അംഗങ്ങളാണ്.

പുതിയ നിയമത്തിന്റെ ഭാഗമായുള്ള അംഗീകാരത്തിനായി കേന്ദ്ര സർക്കാർ നിർദ്ദേശിച്ച മുഴുവൻ മാനദണ്ഡങ്ങളും സമയബന്ധിതമായി പൂർത്തിയാക്കി സർക്കാരിന് സമർപ്പിക്കാൻ കോം ഇന്ത്യക്ക് കഴിഞ്ഞത് വേഗത്തിലുള്ള ഈ നേട്ടത്തിന് തുണയായി.കോമിനെ കൂടാതെ വെബ് ജേർണലിസ്റ്റ് സ്റ്റാന്റാർഡ്‌സ് അഥോറിറ്റി , പ്രൊഫഷണൽ ന്യൂസ് ബ്രോഡ് കാസ്റ്റിങ് സ്റ്റാന്റാർഡ്‌സ് അഥോറിറ്റി എന്നീ സമിതികൾക്കാണ് കഴിഞ്ഞ 2 മാസങ്ങളിലായി മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചത്.

കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം കഴിഞ്ഞ ഒരു വർഷത്തോളമായി ആരംഭിച്ച നടപടി ക്രമങ്ങൾക്കും വിശദമായ പരിശോധനകൾക്കും ശേഷമാണ് അംഗീകാരം. സംഘടനയിൽ അംഗങ്ങളാകുന്ന ഓരോ മാധ്യമ സ്ഥാപനങ്ങളും അവർ ഉൾപ്പെടുന്ന സംഘടനയും വിശദമായ പരിശോധനകൾക്ക് വിധേയമാക്കി.

കോം ഇന്ത്യയ്ക്ക് ഇത്തരമൊരു അംഗീകാരം ലഭിച്ചതോടെ കോം ഇന്ത്യാ അംഗങ്ങളായ നിലവിലുള്ള 24 ഓൺലൈൻ മാധ്യമങ്ങൾക്കും തത്വത്തിൽ കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ അംഗീകാരം കിട്ടിക്കഴിഞ്ഞു. ഇതോടെ കോം ഇന്ത്യയിൽ പുതിയതായി അംഗങ്ങളാകുന്ന ഓൺലൈൻ മാധ്യമങ്ങൾക്കും സമിതിയുടെ അംഗീകാരം ഉറപ്പാകും.

പുതിയ ഐടി നയത്തിന്റെയും പ്രസ് ആൻഡ് പീരിയോഡിക്കൽസ് ആക്റ്റിന്റെയും ഭാഗമായി എല്ലാ ഓൺലൈൻ മാധ്യമങ്ങളും സ്വയം നിയന്ത്രിത സംവീധാനങ്ങളും പരാതി പരിഹാര സെല്ലുകളും രൂപീകരിക്കണമെന്ന് നിഷ്‌കർഷിച്ചിരുന്നു. കോം ഇന്ത്യയുടെ കീഴിലെ സെൽഫ് റെഗുലേറ്റിങ് ബോഡിയാകും ഈ മാധ്യമങ്ങളുടെ സ്വയം നിയന്ത്രണ സംവീധാനമായി പ്രവർത്തിക്കുക.

നിലവിൽ 24 ഓൺലൈൻ മാധ്യമങ്ങളാണ് കോം ഇന്ത്യയ്ക്ക് കീഴിൽ പ്രവർത്തിക്കുന്നത്. കോം ഇന്ത്യയ്ക്ക് സർക്കാർ അംഗീകാരമായതോടെ ഈ ഡിജിറ്റൽ മാധ്യമങ്ങളിലെ ഉള്ളടക്കവും വാർത്തകളും ഈ വിദഗ്ദ സമിതിയുടെ പരിശോധനയ്ക്ക് വിധേയമാകും.നിലവിലുള്ളതും ഇനി പുതുതായി ആരംഭിക്കുന്നതുമായ എല്ലാ ഓൺലൈൻ മാധ്യമങ്ങളും ഇനി കോം ഇന്ത്യ പോലുള്ള ഏതെങ്കിലും ഒരു സ്വയം നിയന്ത്രണ സമിതിയിൽ അംഗമാകേണ്ടത് നിർബന്ധമാണ്.

പ്രസ് കൗൺസിൽ ഓഫ് ഇന്ത്യയുടെ നിയമങ്ങളും ഡിജിറ്റൽ മീഡിയയ്ക്ക് ഇനി ബാധകമാണ്. കേന്ദ്ര സർക്കാർ കൊണ്ടുവരുന്ന പുതിയ പ്രസ് ആൻഡ് പീരിയോഡിക്കൽസ് ആക്ട് -2019 ഉം ഓൺലൈൻ മാധ്യമങ്ങൾക്ക് ബാധകാമാകുന്ന വിധമാണ് നടപ്പിലാക്കാൻ പോകുന്നത് .
കേരളത്തിലെ ഏക അംഗീകാരമുള്ള ഡിജിറ്റൽ മീഡിയാ സംഘടനയായി ഇതോടെ കോം ഇന്ത്യ മാറുകയാണ്. നിലവിൽ ഗൗരവതരമായി പ്രവർത്തിക്കുന്ന പതിനായിരത്തിൽ കുറയാത്ത വായനക്കാരുള്ള ഓൺലൈൻ മാധ്യമങ്ങൾക്ക് മാത്രമാണ് കോം ഇന്ത്യ അംഗത്വം നല്കുക.

കേരളത്തിലെ മുഖ്യധാര പത്രങ്ങളുടെയും ചാനലുകളുടെയും ഓൺലൈനുകൾ ഉൾപ്പെടുന്ന സമിതിക്ക് അംഗീകാരം ഇനിയും വൈകുമ്പോഴാണ് കേരളത്തിലെ ആധികാരിക ഓൺലൈൻ മാധ്യമങ്ങളുടെ മാനേജ്‌മെന്റ് കൂട്ടായ്മയായ കോം ഇന്ത്യയുടെ ഈ നേട്ടം.