പത്തനംതിട്ട: ആദ്യ ഡോസ് വാക്സിൻ എടുത്ത് 84 ദിവസത്തെ ഇടവേള കഴിയുന്നതിന് മുൻപ് രണ്ടാം ഡോസ് എടുത്തവർക്ക് കിട്ടുക കേരള സർക്കാരിന്റെ വാക്സിനേഷൻ സർട്ടിഫിക്കറ്റ്. ഇതു കാരണം അമേരിക്കൻ യാത്ര മുടങ്ങിയ വൈദികന് തുണയായി കേന്ദ്രസർക്കാർ. ഇങ്ങനെ കോവിഡ് വാക്‌സിൻ എടുത്തവർക്ക് കേന്ദ്ര സർക്കാരിന്റെ സർട്ടിഫിക്കറ്റ് ലഭിക്കാതെ വിദേശ യാത്ര തടസ്സപ്പെടുന്ന പ്രശ്നത്തിൽ അടിയന്തിര നടപടി എടുക്കാൻ കേന്ദ്ര ആരോഗ്യ-കുടുംബ ക്ഷേമ മന്ത്രി മൻസുഖ് എൽ. മാണ്ടവ്യ നിർദ്ദേശം നൽകി.

അടൂർ പ്രകാശ് എം. പി കേന്ദ്രമന്ത്രിക്കു നൽകിയ നിവേദനത്തെ തുടർന്നാണ് നടപടി. കേന്ദ്രമന്ത്രിയുടെ നിർദ്ദേശത്തെ തുടർന്ന് ഇലന്തൂർ സജു സദനത്തിൽ റവ. സജു സി. സാമുവേലിനു രണ്ടാം ഡോസ് വാക്സിൻ എടുത്തതിന്റെ കേന്ദ്ര സർട്ടിഫിക്കറ്റ് ലഭിച്ചു. അമേരിക്കയിലെ മാർത്തോമാ ഇടവകയിൽ വികാരിയായി നിയമിതനായ വൈദികന് രണ്ടാം ഡോസ് സർട്ടിഫിക്കറ്റ് ലഭിക്കാതിരുന്നതിനാൽ യാത്ര തടസപ്പെട്ടിരുന്നു. ഒന്നാം ഡോസ് സർട്ടിഫിക്കറ്റ് കേന്ദ്രത്തിന്റെയും രണ്ടാം ഡോസ് സർട്ടിഫിക്കറ്റ് സംസ്ഥാനത്തിന്റേതുമായതാണ് പ്രശ്നമായത്.

കേന്ദ്രത്തിന്റെ ഔദ്യോഗിക മുദ്രയും ക്യുആർ കോഡും പതിപ്പിച്ച സർട്ടിഫിക്കറ്റിനുപകരം കേരള സർക്കാറിന്റെ ഔദ്യോഗിക ചിഹ്നവും ക്യു.ആർ കോഡും പതിപ്പിച്ച സർട്ടിഫിക്കറ്റ് ആണ് രണ്ടാം ഡോസിന് ലഭിച്ചത്. ഇതു വിദേശ രാജ്യങ്ങൾ സ്വീകരിച്ചില്ല. രണ്ടു ഡോസും എടുത്തതിന്റെ സർട്ടിഫിക്കറ്റ് ആണ് വിദേശ യാത്രക്കു വേണ്ടിയിരുന്നത്. രണ്ടാം ഡോസ് 84 ദിവസത്തിന് ശേഷം എടുത്താൽ മതിയെന്ന തീരുമാനം പലരുടെയും വിദേശയാത്ര മുടക്കിയപ്പോഴാണ് ആദ്യ ഡോസ് എടുത്തു 28 ദിവസം കഴിഞ്ഞവർക്ക് രണ്ടാം ഡോസ് എടുക്കാൻ സംസ്ഥാന സർക്കാർ അനുവദിച്ചത്. സർട്ടിഫിക്കറ്റ് വിഷയം സംസ്ഥാനത്തെ ഒട്ടേറെ ആളുകളെ ബാധിച്ച സാഹചര്യത്തിലാണ് അടൂർ പ്രകാശ് കേന്ദ്രമന്ത്രിയെ പ്രശ്നം ശ്രദ്ധയിൽ പെടുത്തിയത്.