ന്യൂഡൽഹി: ഐടി ചട്ടങ്ങൾക്ക് എതിരായ ഹൈക്കോടതികളിലെ കേസുകൾ സുപ്രീംകോടതിയിലേക്ക് മാറ്റണമെന്ന് കേന്ദ്രം. ഇതുസംബന്ധിച്ച് കേന്ദ്രം സുപ്രീംകോടതിയെ സമീപിച്ചു. ഹൈക്കോടതികളിലെ എല്ലാ കേസുകളും സുപ്രീം കോടതിയിലേക്ക് മാറ്റണമെന്നാണ് ആവശ്യം. അതേസമയം ഐടി ചട്ടം അനുസരിച്ചുള്ള മാർഗനിർദേശങ്ങൾ നടപ്പാക്കാത്ത ട്വിറ്ററിനെതിരെ ഡൽഹി ഹൈക്കോടതി രൂക്ഷവിമർശനം നടത്തി.പരാതി പരിഹാര ഉദ്യോഗസ്ഥരെ എപ്പോൾ നിയമിക്കുമെന്ന് ട്വിറ്ററിനോട് ഹൈക്കോടതി ചോദിച്ചു.

ഇഷ്ടമുള്ളപ്പോൾ നിയമനം നടത്താനാകില്ല. നിയമനം എപ്പോഴുണ്ടാകുമെന്ന് വ്യാഴാഴ്‌ച്ചക്കുള്ളിൽ അറിയിക്കാനും ഹൈക്കോടതി ആവശ്യപ്പെട്ടു. ഗ്രീവൻസസ് ഓഫീസറെ നിയമിച്ചിട്ടില്ലെന്നും എന്നാൽ ഉടനെ നിയമനം നടത്തുമെന്നുമായിരുന്നു ട്വിറ്ററിന്റെ മറുപടി. അതേസമയം പൗരന്മാരുടെ അവകാശങ്ങളിൽ ഐടി പാർലമെന്ററി സമിതി ഇന്ന് ചർച്ച നടത്തും. ഐടി മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരോട് ഹാജരാകാൻ ശശി തരൂർ അധ്യക്ഷനായ സമിതി ആവശ്യപ്പെട്ടിട്ടുണ്ട്. ഐടി ചട്ടവും യോഗത്തിൽ ചർച്ചയായേക്കും.